കാന്‍സറാണെന്നറിഞ്ഞപ്പോള്‍ ഭാര്യ ഉപേക്ഷിച്ച് പോയി, അഭിനയിക്കുന്നതും ഭാര്യയ്ക്ക് സംശയം, മകളുമായും ഇപ്പോള്‍ യാതൊരു ബന്ധവുമില്ല; നടൻ കൊല്ലം തുളസിയുടെ ആരും അറിയാത്ത ജീവിതം
സിനിമകളിലും സീരിയലുകളിലും നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് കൊല്ലം തുളസി. സിനിമകളില്‍ കൂടുതലും വില്ലന്‍ വേഷങ്ങളിലാണ് അദ്ദേഹം എത്തിയിരുന്നത്. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന കൊല്ലം തുളസി ലീവെടുത്തും അവധി ദിവസങ്ങളിലുമൊക്കയാണ് അഭിനയത്തിനുള്ള സമയം കണ്ടെത്തിയിരുന്നത്. അഭിനയത്തിനു പുറമേ കവിതയെഴുത്തിലും തത്പരനായ ഇദ്ദേഹത്തിന്റെ ഏതാനും കവിതകളുടെ സംഗീതാവിഷ്കാരം ഒരു പരാജിതന്റെ മോഹങ്ങൾ എന്ന പേരിൽ ‘മനോരമ മ്യൂസിക്സ്’ പുറത്തിറക്കിയിട്ടുണ്ട്.ഫ്‌ളവേഴ്‌സ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കൂടെപ്പിറപ്പുകെയെല്ലാം താന്‍ സഹായിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ അസുഖ ബാധിതനായപ്പോള്‍ ആരും സഹായിച്ചില്ലെന്നാണ് താരം പറയുന്നത്. തനിക്ക് കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചപ്പോള്‍ ഭാര്യ വരെ തന്നെ ഉപേക്ഷിച്ച് പോയെന്നും മകളുമായി ഇപ്പോള്‍ ബന്ധങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
തുടക്കം മുതലേ തന്റെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് കൊല്ലം തുളസി പറയുന്നു. കൊല്ലം തുളസി അഭിനയിക്കുന്നത് ഭാര്യയ്ക്ക് ഇഷ്ടമായിരുന്നില്ല. നടിമാരുടെ കൂടെ അഭിനയിച്ചാല്‍ അവരെല്ലാം കൊല്ലം തുളസിയുടെ ആരോ ആണെന്ന ധാരണയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയ്ക്ക്. പരസ്പരം തോറ്റ് കൊടുക്കലാണ് ദാമ്പത്യ ജീവിത്തിന്റെ അടിത്തറ എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ അവരുടെ ദാമ്പത്യ ജീവിതത്തില്‍ എപ്പോഴും തോറ്റ് കൊടുക്കുന്നത് കൊല്ലം തുളസി ആയിരുന്നു. ഭാര്യയുടെ രണ്ടാം വിവാഹവും അദ്ദേഹത്തിന്റെ ഒന്നാം വിവാഹവും ആയിരുന്നു അത്.അദ്ദേഹത്തിന്റെ അച്ഛന്‍ അധ്യാപകനായിരുന്നു. അച്ഛന് നല്ലൊരു സ്ഥാനമുണ്ടായിരുന്നു സമൂഹത്തില്‍. അതുകൊണ്ട് പ്രണയമൊന്നുമുണ്ടായിരുന്നില്ല.
മകള്‍ ഓസ്‌ട്രേലിയയിലാണ്. എഞ്ചീനിയറാണ് മകള്‍. മരുമകന്‍ ഡോക്ടറാണ്. അവര്‍ അവിടെ സെറ്റിലാണ്. മകളുമായി ബന്ധങ്ങളൊന്നുമില്ല. അച്ഛനെന്ന നിലയില്‍ അവള്‍ എവിടെയാണെന്ന് അറിയണമല്ലോ .അങ്ങനെയാണ് അവള്‍ വിദേശത്താണെന്ന് അറിഞ്ഞത് എന്ന് കൊല്ലം തുളസി പറയുന്നു. മകളെ കാണണമെന്ന് തോന്നിയ അവസ്ഥയുണ്ടായിരുന്നു. ഇപ്പോള്‍ താന്‍ ആ പേജ് കീറിവലിച്ചുകളഞ്ഞെന്നും അദ്ദേഹം പറയുന്നു.നിയമപരമായി കൊല്ലം തുളസിയും ഭാര്യയും വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടില്ല. വിവാഹം ചെയ്യുന്നതിന് മുമ്പുള്ള വിവാഹ ബന്ധത്തില്‍ ഭാര്യയ്ക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു. തനിക്ക് കാന്‍സര്‍ വന്നപ്പോള്‍ പോലും ഭാര്യ തന്നെ തിരിഞ്ഞ് നോക്കിയില്ലെന്ന് അദ്ദേഹം പറയുന്നു. ഇരുവരുടെയും വിവാഹം എന്ന തീരുമാനം തെറ്റായിപ്പോയെന്ന് അന്ന് ശരിക്കും അദ്ദേഹത്തിന് ബോധ്യമായി.
കൊല്ലം തുളസി കീമോ എടുത്ത് കിടക്കുന്ന സമയത്താണ് ഭാര്യ അവിടെ നിന്നും ഇറങ്ങിപ്പോവുന്നത്. ഒരിക്കല്‍ വന്നപ്പോള്‍ വരേണ്ടെന്ന് അദ്ദേഹംപറഞ്ഞു. ഇടയ്ക്കിടയ്ക്ക് വന്ന് സാരിയും മറ്റുമൊക്കെ എടുത്ത് പോവുമായിരുന്നു. പിന്നെ വരാതായി. അങ്ങനെ പശ്ചാത്താപ ചിന്തയൊന്നുമുള്ള ആളല്ല തന്റെ ഭാര്യയെന്നും മകളോടും എന്തൊക്കെയോ തെറ്റായി പറഞ്ഞ് കൊടുത്തത് കൊണ്ടാണ് മകള്‍ പോലും തന്നില്‍ നിന്ന് അകന്നത് എന്നും അദ്ദേഹം പറയുന്നു.