കാറപകടത്തിൽ മാഞ്ഞുപോയ പുഞ്ചിരി തിരിച്ചുപിടിച്ച് മഹേഷ് കുഞ്ഞുമോൻ; നിറചിരിയുമാറി സൈജു കുറുപ്പിനോടൊപ്പം എടുത്ത ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റവരില്‍ ഒരാളായിരുന്നു മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോന്‍. മുഖത്തും കയ്യിലും സാരമായി പരിക്കുകളോടെയാണ് മഹേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ആഴ്ചകള്‍ നീണ്ട ആശുപത്രി വാസത്തിന് ശേഷമാണ് മഹേഷ് ജീവിതത്തിലേക്ക് മടങ്ങി വന്നത്. പല്ലുകള്‍ തകരുകയും മൂക്കിനും മുഖത്തിനും ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു.

തകര്‍ന്നുപോയ പല്ലുകള്‍ ശരിയാക്കി ആ പഴയ പുഞ്ചിരി തിരിച്ചുപിടിച്ചിരിക്കുകയാണ് മഹേഷിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മഹേഷ് പുതിയ ചിത്രം പങ്കുവച്ചത്. നടന്‍ സൈജു കുറുപ്പിനൊപ്പമുള്ള ചിത്രമാണിത്.

ജൂണ്‍ 5 ന് പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു സുധി, നടന്‍ ബിനു അടിമാലി, ഡ്രൈവര്‍ ഉല്ലാസ്, മഹേഷ് എന്നിവര്‍. എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഠിനപ്രയത്‌നത്തിലൂടെ മിമിക്രിരംഗത്ത് പ്രശസ്തിനേടിയ താരമാണ് മഹേഷ്. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ് അദ്ദേഹം. വിക്രം എന്ന സിനിമയുടെ മലയാളം പതിപ്പില്‍ കമല്‍ഹാസന്‍, വിജയ് സേതുപതി, സൂര്യ, ഫഹദ് ഫാസില്‍ തുടങ്ങി ഏഴ് താരങ്ങള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്തത് മഹേഷാണ്.

Articles You May Like

x