ജഗദീഷേട്ടന് ഒരു മിഠായി കിട്ടിയാലും ചേച്ചിക്കു വേണ്ടി മാറ്റി വയ്ക്കും ; നിറകണ്ണുകളോടെ ഓർമ്മകൾ പങ്കുവെച്ച് മീര
മലയാളികള്‍ക്ക് വേദനയാവുകയാണ് നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി രമയുടെ വിയോഗം.രമയെക്കുറിച്ച് പറയാന്‍ നൂറ് എപ്പിസോഡുകള്‍ പോലും മതിയാകാതെ വരുമെന്നും വ്യത്യാസങ്ങള്‍ക്കിടയിലെ ഐക്യമാണ് ജീവിത വിജയത്തിന് പിന്നിലെന്നും ജഗദീഷ് ഒരു ഷോയ്ക്കിടെ പറഞ്ഞിരുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയുമായിരുന്നു രമ.സുപ്രധാനമായ പല കേസുകളിലും നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയിരുന്നു രമ. നിരവധി പ്രമുഖര്‍ അന്ത്യാജ്ഞലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.സിനിമാ-ടെലിവിഷന്‍ രംഗത്തുള്ള ഒട്ടേറെപ്പേര്‍ രമയെ അവസാനമായി ഒന്ന് കാണാന്‍ താരവസതിയിലെത്തിച്ചേര്‍ന്നിരുന്നു. മണിക്കുട്ടനും ചിപ്പിയുമെല്ലാം നിറകണ്ണുകളോടെയാണ് രമയെ യാത്രയാക്കിയത്.
ടെലിവിഷൻ അവതാരക മീര വികാരനിർഭരയായാണ് മാധ്യമങ്ങളോട് സംസാരിച്ചത്.” കഴിഞ്ഞ പത്ത് വർഷങ്ങളോളം ജഗദീഷേട്ടനോടും കുടുംബത്തോടും വലിയൊരു ആത്മബന്ധമുണ്ടായിരുന്നു. സ്വന്തം അച്ഛനെ കാണുന്നതിൽ കൂടുതൽ ജഗദീഷേട്ടനെയാണ് കാണുന്നതും സംസാരിക്കുന്നതും. കോമഡി സ്റ്റാർസ് ഷൂട്ടിന്റെ ഭാഗമായി അത്രയും വലിയ ആത്മബന്ധമുണ്ടായി ഞങ്ങൾ തമ്മിൽ. കഴിഞ്ഞയിടെ വിഷ്ണുവിനൊപ്പം ജഗദീഷേട്ടന്റെ വീട്ടിൽ വന്നു. അപ്പോഴും ചേച്ചിയെ കണ്ടു. സെറ്റിൽ ആരെങ്കിലും മിട്ടായി കൊണ്ടുവന്നാൽ ജഗദീഷേട്ടൻ രണ്ടെണ്ണമെടുക്കും. ഒന്ന് രമചേച്ചിക്കായിരിക്കും.അത്രയും കരുതലായിരുന്നു ചേച്ചിയുടെ കാര്യത്തിൽ”-മീര പറഞ്ഞു.” രമയുടെ മൃദതഹത്തിനരികെ സങ്കടം മനസ്സിലൊതുക്കിതൊഴുകൈയ്യോടെ നില്‍ക്കുകയായിരുന്നു ജഗദീഷ്.
”‘’സാധാരണ ഒരു ഫോട്ടോയുടെ മുന്നിലും വരാൻ താൽപര്യമില്ലാത്ത ആളാണ് രമ. മാഗസിനുകള്‍ അഭിമുഖത്തിന് വരുമ്പോള്‍ഫോട്ടോ എടുക്കാന്‍ രമ സമ്മതിക്കാറില്ല. എല്ലാവരുടെയും ഭാര്യമാര്‍ ചാനലുകളിലൊക്കെ വരാറുണ്ട്.എന്തുകൊണ്ടാണ് ജഗദീഷിന്‍റെ ഭാര്യ വരാത്തതെന്ന് സാഹിത്യകാരന്‍ സക്കറിയ ഒരിക്കല്‍ എന്നോടു ചോദിച്ചു. എനിക്ക് ചാനലുകളില്‍ പ്രത്യക്ഷപ്പെടാന്‍ എത്രത്തോളം താത്പര്യമുണ്ടോ അല്ലെങ്കില്‍ സിനിമാ പ്രസിദ്ധീകരണങ്ങളില്‍ എന്‍റെ ഫോട്ടോ അച്ചടിച്ചു വരുന്നതില്‍ എത്രത്തോളം താത്പര്യമുണ്ടോ അത്രത്തോളം താത്പര്യമില്ലാത്തയാളാണ് രമയെന്നായിരുന്നു ഞാൻ അദ്ദേഹത്തിനു കൊടുത്ത മറുപടി.ഞങ്ങള്‍ രണ്ടു പേരും രണ്ടു രീതിയിലാണ് ചിന്തിക്കുന്നത്. ഞങ്ങളുടെ അഭിപ്രായ ഐക്യം വ്യത്യാസങ്ങള്‍ക്കിടയിലെ ഐക്യമാണ്. രമയെ കുറിച്ച് പറയാന്‍ എനിക്ക് 100 എപ്പിസോഡ് മതിയാവില്ല. അത്രത്തോളം പറയാനുണ്ട്.ഒരു കാര്യം മാത്രം പറഞ്ഞുനിര്‍ത്താം. എന്‍റെ രണ്ടു പെണ്‍മക്കളും ഡോക്ടര്‍മാരായി തീര്‍ന്നിട്ടുണ്ടെങ്കില്‍അതിന്‍റെ ക്രെഡിറ്റ് രമയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്”-ജഗദീഷ് മഴവില്‍ മനോരമയിലെ പരിപാടിക്കിടെ ഭാര്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്.
ദീര്‍ഘനാളായി അസുഖ ബാധിതയായി ചികിത്സയില്‍ ആയിരുന്നു രമ. സംസ്‌ക്കാരം വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ് പഠന ശേഷം ഫോറൻസികിൽ എംഡി. കോളിളക്കം സൃഷ്ടിച്ച മേരിക്കുട്ടി കേസോടെയാണ് ഡോ രമ ശ്രദ്ധിക്കപ്പെട്ടത്. മേരിക്കുട്ടിയുടേത് കൊലപാതകമെന്ന് തെളിയിച്ചത് ഡോ. രമ നടത്തിയ പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകൾ. കല്ലുവാതുക്കൽ വിഷമദ്യ ദുരന്ത കേസ് അന്വേഷണത്തിലും ഡോ.രമയ്ക്കുള്ളത് നിർണായക പങ്ക്. മിഥൈൽ അൽക്കഹോൽ എങ്ങനെ കാഴ്ച നഷ്ട്പ്പെടുത്തു, എങ്ങനെ ശരീരത്തിൽ മാറ്റങ്ങളുണ്ടാക്കുമെന്ന കണ്ടെത്തലുകൾ സുപ്രീംകോടതിയുടെ വരെ അഭിനന്ദം നേടികൊടുത്തു.ഏറ്റവും ഒടുവിൽ അഭയ കേസിൽ സി. സെഫി കന്യാചർമ്മം വെച്ചുപിടിച്ചെന്ന് കണ്ടെത്തിയതും ഡോ രമയുടെ ടീം ആയിരുന്നു.