ജനിച്ചത് ഒരുമിച്ച്, വിവാഹം ഒരേ പന്തലില്‍; ഇപ്പോഴിതാ കുഞ്ഞിന് ജന്മം നൽകിയത് ഒരേ ദിവസം അപൂർവ സഹോദരിമാരുടെ കഥ
ഒരുമിച്ച് ജനിച്ച് ഒരു പന്തലില്‍ വിവാഹവും നടന്ന ഇരട്ടകളുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. കോട്ടയം തലയോലപ്പറമ്പ് സ്വദേശികളായ ശ്രീപ്രിയയുടെയും ശ്രീ ലക്ഷ്മിയുടെയും കഥയില്‍ ഒരു വന്‍ ട്വിസ്റ്റുമുണ്ട്. 1995 ഒക്ടോബര്‍ 11നായിരുന്നു ച്ന്ദ്രശേഖരന്‍ നായരുടേയും അംബികാ ദേവിയുടേയും ഇരട്ടകണ്‍മണികളായി ഈ ലോകത്തേക്ക് എത്തിയത്. ഇവര്‍ എല്ലാകാര്യത്തിലും ഒന്നിച്ചായിരുന്നു. സ്‌നേഹവും തരുതലും പങ്കുവെച്ച് സ്‌കൂളില്‍ പോവുമ്പോഴും ഒരാളുടെ വിരല്‍ത്തുമ്പില്‍ പിടിക്കാന്‍ മറ്റൊരാളുണ്ടായിരുന്നു.
പഠനവും വിവാഹവും ഒന്നിച്ചായിരുന്നു. എന്നാല്‍ കഥയിലെ ട്വിസ്റ്റ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. ഗര്‍ഭിണി ആയത് ഒരാഴ്ച്ച വ്യത്യാസത്തില്‍ ആയിരുന്നു. ഒരോ ദിവസം തന്നെ ഇരുവരുടേയും ജീവനുകള്‍ പിറവി കൊണ്ട് ഏവരേയും അതിശയിപ്പിച്ചു. ഗൈനക്കോളജിസ്റ്റ് ഡോ. റെജി ദിവാകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് കുറിപ്പാണ് ഈ കഥ ലോകത്തെ അറിയിച്ചത്. ശ്രീപ്രിയ വനിതാ ഓണ്‍ലൈനിന് അഭിമുഖം നല്‍കിയിരുന്നു. അതില്‍ ഇരുവരുടേയും വൈറലായ കഥ വ്യക്തമായി പറയുന്നുണ്ട്.
ഞങ്ങളുടെ കുഞ്ഞുവാവകള്‍ ഭൂമിയില്‍ ഒരേ ദിവസം പിറന്നത് അറിഞ്ഞ് വിളിക്കുന്നവരെല്ലാം ചോദിക്കുന്നത് ‘ഇതെങ്ങനെ കറക്ട് ആയി ഒപ്പിച്ചെടുത്തുവെന്നാണ’്. എങ്ങനെ ഇത്ര കൃത്യമായി വന്നുവെന്ന് ഞങ്ങള്‍ക്കും അറിയില്ല. ചിലപ്പോള്‍ ഞാനും ശ്രീലക്ഷ്മിയും തമ്മിലുള്ള സ്‌നേഹത്തിന്റെ ആയിരിക്കാം. ഞങ്ങള്‍ വളര്‍ന്നതുപോലെ ഞങ്ങളുടെ കണ്‍മണികളും വളരട്ടെ. ശ്രീലക്ഷ്മി പറഞ്ഞു. കുഞ്ഞുനാള്‍ മുതലേ ഞങ്ങള്‍ എല്ലാ കാര്യത്തിലും ഒരുമിച്ചായിരുന്നു. ഇഷ്ടങ്ങളും താത്പര്യങ്ങളും അഭിരുചികളും അഭിപ്രായങ്ങളും എല്ലാം ഒരുമിച്ചായിരുന്നു. ഒരുപോലെ ആയിരുന്നു വസ്ത്രങ്ങള്‍ അണിഞ്ഞിരുന്നത്. ഞങ്ങളുടെ ശരീര ഭാഷപോലും ഒരുപോലെയാണെന്ന് കാണുന്നവര്‍ പറയാറുണ്ട്. ഞങ്ങളെ അടുത്തറിയാത്തവര്‍ക്ക് ഞങ്ങളെ മാറി പോവാറുണ്ട്.
അച്ഛന്‍ മരിച്ചിട്ട് 5 വര്‍ഷമായി. പട്ടാളത്തിലായിരുന്നു അച്ഛന്‍. അമ്മ മലപ്പുറത്ത് ഒരു സ്‌കൂളില്‍ ടീച്ചറായിരുന്നു. അമ്മ അവിടെ ആയതുകൊണ്ട് ഞങ്ങളുടെ വിദ്യാഭ്യാസവും അവിടെ തന്നെയായിരുന്നു. ഉപരി പഠനത്തിന് ഞങ്ങള്‍ ഒരുമിച്ച് ബികോമിന് ചേരുകയും പിന്നാലെ ചാര്‍ട്ടേഡ് അക്കൗണ്ട് കോഴ്‌സിന് ചേരുകയും ചെയ്തു. വിവാഹത്തിന്റെ സമയമായപ്പോള്‍ ചെറിയ വിഷമം ഉണ്ടായിരുന്നു. അതുവരെ എല്ലാകാര്യത്തിനും ഒന്നിച്ച് നടന്നവര്‍ മറ്റൊരു വീട്ടിലേക്ക് പൊകേണ്ടിവരുമല്ലോ എന്നാലോചിച്ച് സങ്കടത്തിലായിരുന്നു.
എന്നാല്‍ ഞങ്ങളെ മനസറിഞ്ഞ് സ്‌നേഹിക്കുന്ന ഭര്‍ത്താക്കന്‍മാരെയാണ് ദൈവം തന്നത്. അതുകൊണ്ട് തന്നെ അവിടേയും ഞങ്ങള്‍ ചേര്‍ന്ന് തന്നെ നിന്നു. കൊല്ലം സ്വദേശിയായ വിനീപ് പി പിള്ളയാണ് എന്റെ ഭര്‍ത്താവ്. കോയമ്പത്തൂരിലെ പാര്‍ലെ ജി കമ്പനിയില്‍ മനേജറായി ജോലി ചെയ്യുകയാണ് അദ്ദേഹം. ശ്രീലക്ഷ്മിയെ വിവാഹം ചെയ്തത് തിരുവനന്തപുരം സ്വദേശിയായ ആകാശ് നാഥ് ആണ്. തിരുവനന്തപുരത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുകയാണ് ആകാശ്.
2020 ഡിസംബര്‍ 11ന് ഒരു വേദിയിലെ ഇരുമണ്ഡപങ്ങളില്‍ ഒരേ മുഹൂര്‍ത്തത്തില്‍ ആയിരുന്നു ഞങ്ങളുടെ വിവാഹം. രണ്ട് വീടിന്റെ മരുമക്കളായി ചെല്ലുമ്പോള്‍ തിരുവനന്തപുരവും കൊല്ലവും തമ്മില്‍ അധിക ദൂരം ഇല്ലല്ലോ എന്ന് ആശ്വസിച്ചു. അങ്ങനെ ഒരാഴ്ച്ചയുടെ വ്യത്യാസത്തില്‍ ഗര്‍ഭിണികളായി. ശെരിക്കും അത് കേട്ട് ത്രില്ലടിച്ചു. അന്നു മുതല്‍ പ്രസവം വരെയും തുടര്‍ ചികിഝകളും ഒരുമിച്ചായിരുന്നു. ഒരു ഡോക്ടറുടെ കീഴിലായിരുന്നു ചികിഝ. ദൈവത്തിന്റെ കലണ്ടറില്‍ കുഞ്ഞു ജീവന്‍ ഭൂമിയിലെത്തുന്ന ദിനവും ഒരൊറ്റ ദിവസമായി. നവംബര്‍ 29ന് കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ഒരേ സമയം ഞങ്ങളുടെ രാജകുമാരിമാരുടെ കരച്ചില്‍ കേട്ടു.
ഡോക്ടര്‍ സോഷ്യല്‍ മീഡിയയില്‍ കഥ പങ്കുവെച്ചപ്പോള്‍ മുതല്‍ ആശംസ പ്രവാഹവുമായി ഒരുപാട്‌പേരെത്തി. ഞങ്ങള്‍പോലും അറിയാത്ത പലരും ഞങ്ങളുടെ കണ്‍മണികളെ കാണാന്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കായി എല്ലാവരും പ്രാര്‍ത്ഥിക്കണം. ഞങ്ങള്‍ സ്‌നേഹിച്ച പോലെ അവരും സ്‌നേഹിച്ച് വളരട്ടെ. ശ്രീപ്രിയ പറഞ്ഞു നിര്‍ത്തി.