റുവൈസിനെ പെങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു, സ്ത്രീധനത്തിന്റെ പേരിൽ ബാപ്പ സമ്മതിക്കുന്നില്ല എന്നാണ് റുവൈസ് ഷഹനയെ വിളിച്ച് പറഞ്ഞത്, പണമാണ് പ്രധാനം എന്ന് അവൻ പറഞ്ഞതോടെയാണ് അവൾ തകർന്നുപോയത്: യുവഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ റുവൈസിനും കുടുംബത്തിനും എതിരെ കൂടുതൽ ആരോപണങ്ങളുമായി സഹോദരൻ

തിരുവനന്തപുരം: യുവഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ പ്രിതചേർക്കപ്പെട്ട ഡോ. റുവൈസിനും കുടുംബത്തിനും എതിരെ കൂടുതൽ ആരോപണങ്ങളുമായി സഹോദരൻ. റുവൈസിനെ തന്റെ പെങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നുവെന്നും ഇങ്ങോട്ട് ആലോചനയുമായി വന്നതായിരുന്നു അവരെന്നും സഹോദരൻ ജാസിം നാസ് പറയുന്നു. അവർ ആവശ്യപ്പെട്ട അത്ര വലിയ സ്ത്രീധനം നൽകാൻ സാധിക്കില്ലായിരുന്നു. പറ്റുന്ന പോലെ നൽകാമെന്ന് പറഞ്ഞെങ്കിലും അവരുടെ കുടുംബം സമ്മതിച്ചില്ല.

ഒടുവിൽ വിവാഹം നടക്കട്ടെ എന്ന് കരുതി രജിസ്ട്രർ ചെയ്ത് നൽകാനും തയ്യാറായിരുന്നു എന്നാണ് ജാസിം പറയുന്നത്. എന്നാൽ അയാളുടെ കുടുംബക്കാർ ആവശ്യപ്പെട്ട സ്ത്രീധനത്തിനാണ് റുവൈസ് പ്രാധാന്യം നൽകിയത്. പണമാണ് വലുതെന്നും ബാപ്പ സ്ത്രീധന കാര്യത്തിൽ സമ്മതിക്കില്ലെന്നും പറഞ്ഞ് റുവൈസ് പിന്മാറുകയായിരുന്നു എന്നും ജാസിം നാസ് വെളിപ്പെടുത്തി.

വിവാഹം മുടങ്ങിയതിന്റെ മാനസിക വിഷമം മൂലമാണ് ഷഹന അത്മഹത്യ ചെയ്തത്. ഷഹനയെ ഇങ്ങോട്ട് വന്ന് റുവൈസ് വിവാഹം ആലോചിച്ചതാണ്. വിവാഹത്തിന് സമ്മതിച്ച് അത് നടത്തിക്കൊടുക്കാൻ തീരുമാനിച്ചു. റുവൈസിന്റെ വീട്ടിലും വിവാഹത്തിന്റെ ഭാഗമായി പോയിരുന്നതാണ്. എന്നാൽ ഇരുവരും തമ്മിൽ അടുപ്പത്തിലായതുകൊണ്ട് കല്യാണം നടത്താൻ തീരുമാനിച്ചു. റുവൈസിനെ തന്റെ പെങ്ങൾക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നുവെന്ന് ജാസിം പറയുന്നു. പക്ഷെ സ്ത്രീധനത്തിന്റെ പേരിൽ അവൻ വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ അവൾ ഡിപ്രഷനിലായി. അതാണ് ഈ അവസ്ഥയിലെത്തിച്ചത്.

റുവൈസിനെ ഷഹനയ്ക്ക് വളരെ ഇഷ്ടമായിരുന്നു. അവനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഷഹനയെ വിവാഹം കഴിച്ച് തരുമോയെന്ന് ആവശ്യപ്പെട്ട് വീട്ടിലേക്ക് വന്നിരുന്നു. പക്ഷെ ഇത്രയും കഴിഞ്ഞ് സ്ത്രീധനത്തിന്റെ പേരിൽ വിവാഹത്തിൽ നിന്ന് പിന്മാറിയത് അവൾക്ക് ഉൾക്കൊള്ളാനായില്ല. മാനസികമായി തകർന്നു. റുവൈസിന്റെ പിതാവാണ് സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടതെന്നും ജാസിം പറയുന്നു.

സ്ത്രീധനത്തിന്റെ പേരിൽ ബാപ്പ സമ്മതിക്കുന്നില്ല എന്നാണ് റുവൈസ് ഷഹനയെ വിളിച്ച് സമ്മർദ്ദം ചെലുത്തിയത്. എനിക്ക് പണമാണ് പ്രധാനം എന്ന് അവൻ പറഞ്ഞതോടെയാണ് അവൾ തകർന്നുപോയി. പിന്നീട് റുവൈസിനെ പറ്റി അന്വേഷിച്ചപ്പോൾ അയാൾക്ക് ഇതിന് മുമ്പ് വേറെ ബന്ധമുള്ളതായാണ് അറിഞ്ഞത്. ഇതുകൂടെ ആയതോടെ വിവാഹത്തിൽ നിന്ന് പിന്തിരിയാൻ താൻ അനിയത്തിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതെല്ലാം കേട്ടതോടെ ഷഹനയ്ക്ക് ആകെ വല്ലാതായി. വിവാഹം മുടങ്ങിയിട്ട് പിന്നെ ഒരുമിച്ച് ജോലി ചെയ്യേണ്ടി വരുന്നതും വലിയ സമ്മർദ്ദമുണ്ടാക്കി. റുവൈസിനെ പറ്റി സുഹൃത്തുക്കളും സഹപ്രവർത്തകരും പറഞ്ഞ് കേട്ട അറിവാണ് അയാളോട് അവൾക്ക് മതിപ്പ് ഉണ്ടാക്കിയത്. നല്ലയാളാണ് എന്നാണ് അവൾ അറിഞ്ഞതും.

പിജി അസോസിയേഷൻ പ്രസിഡന്റും ആയിരുന്നു. അങ്ങനെ പരിചയപ്പെട്ടാണ് ഇഷ്ടത്തിലായത്. സ്ത്രീധനം വാങ്ങിക്കുന്ന കുടുംബത്തിലേക്ക് വിടാൻ തനിക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. പക്ഷെ അനിയത്തിയുടെ ആഗ്രഹത്തിന് എതിര് നിൽക്കാനും കഴിഞ്ഞില്ലെന്നും ജാസിം പറഞ്ഞു.

അതേസമയം, യുവഡോക്ടറുടെ ആത്മഹത്യയിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്തംഗം സുധീർ വെഞ്ഞാറമൂടും രംഗത്തെത്തി. വീട്ടുകാരുടെ ആരോപണം ശരിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പ്രണയത്തിൽ നിന്നും പിന്മാറിയ റുവൈസ്, മറ്റ് വിദ്യാർഥികളുടെ മുന്നിൽ വച്ച് കുട്ടിയെ അപമാനിച്ചുവെന്ന് പറഞ്ഞു കേൾക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. റുവൈസ് ഡോക്ടർ ഷഹനയുടെ വീട്ടിൽ വന്ന് വിവാഹം ചെയ്തുകൊള്ളാമെന്ന് വാഗ്ദാനം നൽകിയതിന് ശേഷം ഷഹനയുടെ മാതാവും സഹോദരനും റുവൈസിന്റെ വീട്ടിൽ പോയിരുന്നു. നവംബർ മാസം ആദ്യവാരത്തിലായിരുന്നു അവർ പോയതെന്നും അദ്ദേഹം വിശദമാക്കി.

x