യുവതിയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണക്കാർ ഭർത്താവിന്റെ പിതാവ്; മരിക്കും മുന്‍പ് യുവതി പകർത്തിയ വീഡിയോ പുറത്ത് പുറത്തുവിട്ട് കുടുംബം
ചെങ്ങന്നൂരില്‍ ആറ് മാസം പ്രയമുള്ള കുഞ്ഞിന് വിഷം നല്‍കിയ ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. നവംബര്‍ എട്ടിനാണ് ചെങ്ങന്നൂര്‍ ആല സ്വദേശിനിയായ അദിതി ആറ് മാസം പ്രായമുള്ള കുഞ്ഞിന് വിഷം നല്‍കിയ ശേഷം യുവതിയും വിഷം കഴിച്ചു മരിച്ചത്. അദിതി ആത്മഹത്യ ചെയ്യുന്നതിന് രണ്ട് മാസം മുന്‍പായിരുന്നു അദിതിയുടെ ഭര്‍ത്താവ് ഹരിപ്പാട് സ്വദേശിയായ സൂര്യന്‍ നമ്പൂതിരിയും ഭര്‍ത്താവിന്റെ അമ്മ ശ്രീദേവി അന്തര്‍ജനവും കോവിഡ് ബാധിച്ച് മരിച്ചത്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നുള്ള വിഷാദമാകാം ആത്മഹത്യ ചെയ്തതെന്ന് കരുതിയിരിക്കുമ്പോള്‍ ആണ് സംഭവത്തില്‍ വന്‍ വഴിത്തിരിവായി ആത്മഹത്യ കുറിപ്പും, ആത്മഹത്യയ്ക്ക് മുന്‍പ് എടുത്ത് വീഡിയോയും കണ്ടെത്തിയത്.
ഭര്‍ത്താവിന്റെ അച്ഛന്‍ ദാമോദരന്‍ തിരുമേനിയും തന്റെ നാത്തൂനും തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് അദിതി വീഡിയോയില്‍ പറയുന്നുണ്ട്. എന്റെ മരണത്തിന് ഉത്തരവാദികള്‍ ഇവരാണെന്നും പറയുന്നു. ഭര്‍ത്താവിന്റെ പികാവ് നിരന്തരമായി അധിതിയേയും കുടുംബത്തേയും മാനസികമായി ഉപദ്രവിക്കുന്നുണ്ടെന്ന് അദിതി എഴുതിയ കത്തില്‍ ആരോപിക്കുന്നു. ഭര്‍ത്താവിന്റെ മരണത്തിനു കാരണം ഭര്‍ത്താവിന്റെ പിതാവ് ചികിത്സ വൈകിപ്പിച്ചതാണെന്ന ആരോപണവും കത്തിലുണ്ട്.
” ഞാന്‍ ഇന്ന് എന്തെങ്കിലും കടുംകൈ ചെയ്യുന്നുണ്ടെങ്കില്‍ അത് എന്റെ അമ്മായി അച്ഛന്‍ ദാമോദരനും എന്റെ നാത്തൂനും കാരണമാണ്. അവര്‍ രണ്ടുപേരും എനിക്ക് മാനസികമായിട്ട് എന്നെ ഒരുപാട് ഉപദ്രവിക്കുന്നുണ്ട്. ഇപ്പോഴഉം ഉപദ്രവിക്കുന്നുണ്ട്. ചേട്ടന്‍ മരിച്ചു കഴിഞ്ഞിട്ടുപോലും എന്നെ ഒന്ന് തിരിഞ്ഞു നോക്കിയിട്ടില്ല രണ്ട് പേരും. എന്നെ ദ്രോഹിക്കുക എന്ന ഒറ്റ ലക്ഷമെയുള്ളു. അതിന് ഞാന്‍ നിന്നു കൊടുത്തില്ല. എനിക്ക് വേണ്ട. ഒന്നും വേണ്ട. എല്ലാം അവര്‍ എടുത്തോട്ടെ, അതുകൊണ്ട് ആരെയും ബുദ്ധിമുട്ടിപ്പിക്കുന്നില്ല…” വീഡിയോയില്‍ അദിതി പറഞ്ഞ വാക്കുകളാണിത്.
മകള്‍ മാനസിക പീഡനം സഹിക്കാനാവാതെയാണ് ആത്മഹത്യ ചെയ്തതെന്ന് അദിതിയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പുതിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നതെന്ന് ചെങ്ങന്നൂര്‍ പോലിസ് അറിയിച്ചു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും നിരന്തരം പണം ആവശ്യപ്പെട്ടതായും കടുത്ത മാനസിക പീഡനമാണ് അദിതിക്ക് ഏല്‍ക്കേണ്ടി വന്നതെന്നും അദിതിയുടെ കുടുംബം പറയുന്നു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ശാന്തിക്കാരനായിരുന്നു അദിതിയുടെ ഭര്‍ത്താവ് സൂര്യന്‍ നമ്പൂതിരി.
ആശ്രിത നിയമനം വഴി ജോലി ലഭിക്കാന്‍ അനുവദിക്കില്ലെന്നു ഭര്‍തൃപിതാവ് ഭീഷണിപ്പെടുത്തിയെന്നും അദിതിയുടെ കുടുംബം ആരോപിച്ചു. കൃത്യമായ ചികിത്സ നല്‍കാത്തത് മൂലമാണ് കോവിഡ് ബാധിച്ച് ഭര്‍ത്താവ് സൂര്യനും അദ്ദേഹത്തിന്റെ അമ്മയും മരിക്കാന്‍ കാരണമെന്നും കത്തില്‍ അദിതി വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കിടന്നപ്പോള്‍ പോലും ഇവരെ ആശുപത്രയില്‍ കൊണ്ട് പോകാന്‍ ദാമോദരന്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് അയല്‍വാസികളും ആശവര്‍ക്കറും എത്തി കേസ് കൊടുക്കുംമെന്ന് പറഞ്ഞതിന് ശേഷമാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അണുബാധ ഗുരുതരമായ അവസ്ഥയില്‍ എത്തിയതിനെ തുടര്‍ന്ന് ഇരുവരും മരിക്കുകയായിരുന്നുവെന്ന് കത്തില്‍ അദിതി വ്യക്തമാക്കുന്നു.