നടൻ ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യാം; എന്നാൽ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുത് എന്ന് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചു. ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും എന്നാല്‍ അന്വേഷണം നടത്താന്‍ കസ്റ്റഡി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. സ്വാധീനവും പണവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കരുതെന്ന് പ്രോസിക്ക്യൂഷന്‍ വ്യക്തമാക്കി. ഗൂഡാലോചനയും പ്രേരണയും വ്യത്യസ്ഥമാണെന്നും അതിലേക്ക് നയിക്കുന്ന പ്രവൃത്തി എന്തെങ്കിലും ഉണ്ടായാലല്ലേ അതില്‍ കൊലപാതകത്തിനുള്ള ഗൂഢാലോചനയെന്ന കുറ്റം തെളിയിക്കാനാകൂ എന്നും കോടതി ചോദിച്ചിരുന്നു.
കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ നാളെ മുതല്‍ മൂന്നു ദിവസം ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി. രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടുവരെ ചോദ്യം ചെയ്യാമെന്നും വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റു ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കവേ ആണ് ഇക്കാര്യം പറഞ്ഞത്. ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി ദിലീപിന് കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കേസില്‍ യാതൊരു തരത്തിലുള്ള ഇടപെടലുകളെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ആവശ്യമെങ്കില്‍ ദിവസവും ആറുമണിക്കൂര്‍ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തെളിവുകള്‍ ഒന്നുമില്ലാതെയാണ് വധഗൂഢാലോചന ആരോപിച്ചതെന്നും, പൊലീസ് കെട്ടിചമച്ച ഒരു കഥായാണിതെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാമെന്നും നേരത്തെ പറഞ്ഞു പഠിപ്പിച്ച രീതിയിലായിരുന്നു അഭിമുഖം നടത്തിയതെന്നും കോടതിയില്‍ അഭിഭാഷകന്‍ പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും കഴിഞ്ഞ നാലുവര്‍ഷമായി പറയാതിരുന്ന ആരോപണമാണ് ഇപ്പോള്‍ പറയുന്നത്. ബൈജു പൗലോസിനെതിരെ പരാതി നല്‍കിയതിനെതിരെ പ്രതികാരം വീട്ടിയതാണ് പുതിയ കേസെന്നും പറയുന്നു.
ആലുവയിലെ ‘പത്മസരോവരം’ എന്ന വീട്ടില്‍ വച്ച് അന്വേഷണ ഉദ്യോഗസ്ഥരായ ബി സന്ധ്യ ഐപിഎസ്, ഡിവൈഎസ്പി സോജന്‍, ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജ് എന്നിവരെ കൊല്ലുമെന്നും കൈ വെട്ടുമെന്നും ദിലീപ് പറയുന്നത് കേട്ടുവെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. പൊതുജനത്തിനെ ദിലീപിന് എതിരെ ആക്കാന്‍ വേണ്ടിയാണ് ഇവര്‍ ശ്രമിക്കുന്നത്. അറസ്റ്റു ചെയ്യുന്ന പഴയ ദൃശ്യം കണ്ടപ്പോള്‍ ‘അവര്‍ അനുഭവിക്കുമെന്ന്’ ശപിക്കുക മാത്രമാണ് ദിലീപ് ചെയ്തതെന്നും അതെങ്ങനെ കൊലപാതക ഗൂഢാലോചനയാകുമെന്നും ഇനി ബൈജു പൗലോസിനെ ട്രാക്ക് ഇടിച്ചാലും അതു നമ്മള്‍ ചെയ്യിച്ചെന്ന് വരുത്തി തീര്‍ക്കുമെന്നും ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
കേസില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ പിന്നീട് കേസ് അന്വേഷണവുമായി മുന്നോട്ട് പോയിട്ട് കാര്യമില്ലെന്നും പ്രതികള്‍ സാധാരണക്കാരല്ലെന്നും വലിയ സ്വാധീനമുള്ളവരാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഓരോ സാക്ഷികളെയും സ്വാധീനിക്കാന്‍ പ്രതിഭാഗം ഓടിക്കൂടുകയാണ്. വിചാരണക്കോടതിയില്‍ വാദിക്കാന്‍ പോലും പ്രതിഭാഗം അനുവദിക്കാത്ത സ്ഥിതിയാണെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കേസില്‍ നിന്ന് പിന്‍മാറാന്‍ ഒരു കാരണം ഇതാണെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.