ഒരുമിച്ചുജീവിക്കാൻ പുറംലോകം അറിയാതെ ഒറ്റമുറിയില്‍ കഴിഞ്ഞ് 10 വർഷം പ്രണയിച്ചു: ആദ്യ കൺമണി പിറന്ന സന്തോഷത്തിൽ റഹ്‌മാന്‍-സജിത ദമ്പതിമാർ

പ്രണയത്തിന് വേണ്ടി ആരും സ്വീകരിക്കാത്ത വഴിയാണ് അയിലൂര്‍ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്‌മാന്‍-സജിതയും തിരഞ്ഞെടുത്തത്. കേട്ടവരുടെ ഉള്ളിലെല്ലാം ഞെട്ടലുണ്ടാക്കിയ പ്രണയകഥയായിരുന്നു ഇരുവരുടെയാണ്. ഒരുമിച്ചുജീവിക്കാന്‍ വേണ്ടി പത്തുവര്‍ഷം പുറംലോകം അറിയാതെ റഹ്‌മാന്റെ വീട്ടിലായിരുന്നു സജിത. ഇരുവരുടെയും ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി എത്തിയിരിക്കുകയാണ്.

റഹ്‌മാന്‍-സജിത ദമ്പതിമാര്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. ജൂണ്‍ ആറിന് പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു സജിത ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. റിസ്‌വാന്‍ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിന്റെ കളിചിരികളുടെ സന്തോഷത്തിലാണ് അവിശ്വസനീയ പ്രണയത്തിലെ താരങ്ങളായ സജിതയും റഹ്‌മാനും. പള്ളികളിലും അമ്പലങ്ങളിലും പോയി പ്രാര്‍ഥന നടത്തി കുഞ്ഞിന്റെ 90-ാം ദിവസം ആഘോഷിച്ചിരിക്കുകയാണ് ഇരുവരും.

2010 ഫെബ്രുവരിയിലാണ് അയല്‍വാസിയായ റഹ്‌മാനോടൊപ്പം ജീവിക്കുന്നതിനായി, പതിനെട്ടുകാരി സജിത വീടുവിട്ടിറങ്ങിയത്. ഇലക്ട്രിക്കല്‍ ജോലിയും പെയിന്റിങും ചെയ്യുകയായിരുന്നു റഹ്‌മാന്‍. വീട്ടുകാരോ നാട്ടുകാരോ അറിയാതെ തന്റെ വീട്ടിലെ ഒരു കുടുസ്സുമുറിയില്‍ പത്തുവര്‍ഷത്തിലേറെ സജിതയെ പാര്‍പ്പിച്ചു.

2021 മാര്‍ച്ചില്‍ ഇവര്‍ ആരോരുമറിയാതെ വിത്തനശ്ശേരിക്ക് സമീപം വാടകവീട്ടിലേക്ക് മാറി. തുടര്‍ന്ന്, വീട്ടുകാര്‍ റഹ്‌മാനെ കാണാനില്ലെന്നു പോലീസില്‍ പരാതി നല്‍കി. സജിതയെ കാണാനില്ലെന്ന് 2010-ല്‍ തന്നെ അവരുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു തെളിവും കിട്ടാതെ അന്വേഷണം അവസാനിപ്പിച്ചിരുന്നു.

ഇതിനിടെ, 2021 ഓഗസ്റ്റില്‍ റഹ്‌മാനെ സഹോദരന്‍ നെന്മാറയില്‍ വെച്ച് കണ്ടതോടെയാണ് പ്രണയകഥ പുറത്തറിയുന്നത്. പോലീസ് അന്വേഷണത്തിലാണ് പ്രണയ സാഫല്യത്തിനായുള്ള പതിറ്റാണ്ടിന്റെ ഒളിവുജീവിതം പുറത്തറിഞ്ഞത്. അങ്ങനെ 2021 സെപ്റ്റംബര്‍ 15-ന് നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്തു. രണ്ടുവര്‍ഷമായി വാടകയ്ക്കാണ് ഇവര്‍ താമസിച്ചുവരുന്നത്. ഗര്‍ഭകാലത്തിന്റെ അവസാനസമയത്ത് സജിതയുടെ വീട്ടിലായിരുന്നു.

Articles You May Like

x