കളക്ടർ ആയാൽ ഇങ്ങനെ ആയിരിക്കണം ! റേഷൻ കാർഡും ആധാർ കാർഡും ഉൾപ്പടെ അവകാശ രേഖയ്‌ക്കൊപ്പം വളയും പുത്തൻ വസ്ത്രങ്ങളുമായി ഭിന്നശേഷിക്കാരിയായ ജ്യോതിയെ കാണാനെത്തി പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ

ജീവിതത്തിൽ പുത്തൻ പ്രതീക്ഷകളുമായി പത്തനംതിട്ട സ്വദേശി ജ്യോതി. ഭിന്നശേഷിക്കാരിയായ ജ്യോതിയെ കാണാൻ ജില്ലാ കളക്ടർ ഡോക്ടർ ദിവ്യ എസ് അയ്യർ നേരിട്ടെത്തി. സർക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ ജ്യോതിക്ക് ലഭ്യമാക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. ജന്മനാ ഭിന്നശേഷിയുള്ള ജ്യോതിയുടെയും സഹോദരി ഗിരിജയുടെയും ജീവിത ദുരിതത്തെക്കുറിച്ച് അറിഞ്ഞാണ് കളക്ടർ ദിവ്യ അവരെ കാണാനെത്തിയത്. ഭർത്താവും സഹോദരനും ഉപേക്ഷിച്ചുപോയിട്ടും തന്നാലാകുന്ന പോലെ കൂലിപ്പണി ചെയ്താണ് ഗിരിജ സഹോദരിയെ നോക്കുന്നത്. സ്വന്തം കാര്യങ്ങൾ പോലും വേറെ ഒരാളുടെ സഹായമില്ലാതെ ജ്യോതിക്ക് ചെയ്യാൻ സാധിക്കില്ല. ജ്യോതിയ്ക്ക് കൂട്ടിന് രണ്ട് വളർത്തു നായകളെയും കാവൽ നിർത്തിയാണ് ഗിരിജ ജോലിയ്ക് പോകുന്നത്.

ഇവരുടെ അവസ്ഥയറിഞ്ഞ കളക്ടർ ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാനുള്ള നടപടികൾ കൈകൊണ്ടു. പുതിയ റേഷൻ കാർഡും തൽസമയം എൻട്രോൾ ചെയ്ത് ആധാർ കാർഡും ഉൾപ്പെടെ ജ്യോതിയ്ക്ക് ആവശ്യമായ അവകാശ രേഖകളെല്ലാം കയ്യിൽ കരുതി കൊണ്ടായിരുന്നു ദിവ്യ എസ്. അയ്യർ ഇവരെ കാണാൻ വീട്ടിലെത്തിയത്. കളക്ടറുടെ അധ്യക്ഷതയിൽ നാഷണൽ ട്രസ്റ്റ് ആക്ടിനു കീഴിൽ പ്രവർത്തിക്കുന്ന പ്രാദേശിക തല സമിതി ഗൃഹസന്ദർശനവും ഭിന്നശേഷി വിലയിരുത്തലും നടത്തി. തുടർന്നു നിയമപരമായി രക്ഷാകർതൃത്വം നൽകും. സർക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുവാൻ വേണ്ടുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

എന്നാൽ ഈ സമ്മാനങ്ങളിലൊന്നുമായിരുന്നില്ല ജ്യോതിയുടെ സന്തോഷം. കലക്‌ടറുടെ കയ്യിലെ കുപ്പിവളയാണ് ജ്യോതിയെ ആകർഷിച്ചത്. ഏറെ സന്തോഷത്തോടെ കളക്ടർ വളയൂരി ജ്യോതിയ്ക്ക് സമ്മാനിക്കുകയും ചെയ്തു. ഒരു നിറമുള്ള മാല കൂടി വേണമെന്ന് ജ്യോതി കളക്ടറോട് പറഞ്ഞെങ്കിലും കൈയിൽ കരുതാത്തതിനാൽ നല്കാൻ കഴിഞ്ഞില്ല. പക്ഷെ ജ്യോതിയ്ക്കായി പുത്തൻ വസ്ത്രങ്ങൾ കലക്റ്റർ കയ്യിൽ കരുതിയിരുന്നു. ഏറെ സന്തോഷത്തോടെ കളക്ടർ ജ്യോതിയെ ചേർത്തുപിടിച്ചു. ജ്യോതിയുടെ നെറുകയിൽ ചുംബിച്ചു കൊണ്ടാണ് ദിവ്യ എസ്. അയ്യർ സ്നേഹമറിയിച്ചത്.

പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ജ്യോതിക്ക് വേണ്ട സഹായങ്ങൾ ഉറപ്പാക്കിയ വിവരം ചിത്രങ്ങൾക്കൊപ്പം ദിവ്യ എസ് അയ്യർ പങ്കുവച്ചിട്ടുണ്ട്.

x