ലോജിസ്റ്റിക്കിൽ മാസ്റ്റർ ബിരുദം ഉണ്ടെങ്കിലും ഇഷ്ടം ഡ്രൈവിങ്, ബൈക്കും കാറും മിനി ബസും ഓടിച്ചു; ഇപ്പോഴിതാ കോഴിക്കോട്-കണ്ണൂർ ഹൈവേയിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസോടിച്ച് താരമായിമാറി അനുഗ്രഹ

അൺ ലിമിറ്റഡ് ആണ് അനുഗ്രഹയുടെ ഡ്രൈവിങ് ആഗ്രഹങ്ങൾ. ബൈക്കും കാറും മിനി ബസും ഓടിച്ച കൈയിൽ ഇപ്പോൾ ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ വളയമാണ്. തിരക്കുള്ള കണ്ണൂർ-കോഴിക്കോട് റൂട്ടിൽ അഞ്ചുദിവസമായി സാഗര ബസ് മിന്നിച്ചോടിക്കുകയാണ് മേപ്പയ്യൂർ സ്വദേശിയായ അനുഗ്രഹ. ലോജിസ്റ്റിക്കിൽ മാസ്റ്റർ ബിരുദക്കാരിയായ അനുഗ്രഹയ്ക്ക് പക്ഷേ, ഇഷ്ടം ഡ്രൈവിങ്.

പേരാമ്പ്ര-വടകര ലോക്കൽ റൂട്ടിലെ നോവ ബസിൽനിന്ന് ദീർഘദൂര സർവീസ് നടത്തുന്ന സാഗര ബസിന്റെ സാരഥിയാക്കിയതും ഈ ഇഷ്ടമാണ്. തിരക്കിലൂടെ തട്ടാതെ മുട്ടാതെ സമയത്തിന് ഓടിയെത്തുന്ന വനിതാ ഡ്രൈവർ ‘മാസാ’ണെന്ന് പുരുഷ ഡ്രൈവർമാരും സമ്മതിക്കുന്നു. മേപ്പയ്യൂരിലെ മുരളീധരന്റെയും ചന്ദ്രികയുടെയും മകളാണ് സി.എം.അനുഗ്രഹ (24).

അച്ഛൻ മുരളീധരന്റെ കൈപിടിച്ചാണ് ഡ്രൈവിങ്ങിനെ ബെസ്റ്റ് ഫ്രണ്ടാക്കിയത്. കുടുംബത്തിൽ അച്ഛനെക്കൂടാതെ മുത്തച്ഛനും അമ്മാവനും ഡ്രൈവർമാരായിരുന്നു. 18-ാം വയസ്സിൽ ഫോർവീലർ ലൈസൻസ് നേടി. കൊച്ചിയിലെ പഠനത്തിനിടയിലും വളയം വിട്ടില്ല. കഴിഞ്ഞ ജൂണിൽ ഹെവി ലൈസൻസ് ലഭിച്ചു. ജൂൺമാസം മുതൽ നോവ ബസിൽ ഈ മിടുക്കി ഡ്രൈവറായി.

വിദേശത്തുള്ള അച്ഛന്റെ സമ്മതം കൂടി ലഭിച്ചപ്പോൾ ദീർഘദൂര ഡ്രൈവിങ് വളയം കൈയിലെത്തി. സഹോദരി അഞ്ജലിയും പ്രോത്സാഹിപ്പിച്ചു. വളവിലും തിരിവിലും പതറാതെ സ്റ്റിയറിങ് പിടിക്കാൻ പഠിപ്പിച്ച മുഹമ്മദും സാഗര ബസിലെ അഖിലും വഴികാട്ടികളായി. കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് ബസിന് രണ്ട് ട്രിപ്പുകളാണുള്ളത്. രാവിലെ ഏഴിന് വടകരയിൽനിന്ന് കയറും. രാത്രി ഏഴോടെ വീട്ടിലെത്തും. വിദേശത്ത് ജോലിയാണ് ലക്ഷ്യം. അവിടെയും വണ്ടി ഓടിക്കണം -അനുഗ്രഹ പറയുന്നു.

x