നാലു നില കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് പതിനേഴാമത്തെ വയസ്സിൽ ജീവിതം വീൽച്ചെയറിലേക്ക്, വിധിയോട് തോറ്റുകൊടുക്കാതെ പവർ ലിഫ്റ്റിങ്ങിലും ബാഡ്മിൻ്റണിലും മെഡലുകൾ വാരിക്കൂട്ടി ആൽഫിയ
പാരാലിംപിക്സ് ബാഡ്മിന്റണിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയെന്ന സ്വപ്നത്തിന് അരികെയാണ് പ്രവാസി മലയാളിയായ ആൽഫിയ ജെയിംസ്. വീൽ ചെയർ ബാഡ്മിന്റണിൽ ദേശീയ ചാംപ്യനായ ആൽഫിയ ഏഷ്യാ കപ്പ് ഉൾപ്പെടെ ഒട്ടേറെ രാജ്യാന്തര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മൂവാറ്റുപുഴ പിറമാടം സ്വദേശിയായ ആൽഫിയ പാരാ പവർ ലിഫ്റ്റിങ്ങിലും ഒട്ടേറെ മെഡലുകൾ നേടിയിട്ടുുണ്ട്
ബാസ്കറ്റ്ബോൾ കോർട്ടിൽ മിന്നും താരമായി നിൽക്കുമ്പോഴാണ് പതിനേഴാം വയസിൽ ആൽഫിയയെ തോൽപിക്കാൻ വിധി ശ്രമിക്കുന്നത്. നാലു നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ ആൽഫിയയുടെ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റു. കാലുകളുടെ ചലനശേഷി നഷ്ടമായി. പക്ഷേ തോറ്റു കൊടുക്കാനായിരുന്നില്ല ആൽഫിയയുടെ തീരുമാനം. വീൽചെയറുമായി ആൽഫിയ നേരെ കയറി ചെന്നത് ജിമ്മിലേക്കായിരുന്നു. അവരുടെ പ്രോൽസാഹനത്തിൽ പവർ ലിഫ്റ്റിങ് മൽസരരംഗത്തേക്ക്. വീൽ ചെയർ കാറ്റഗറിയിലും ഓപ്പൺ കാറ്റഗറിയിലും മെഡലും നേടി.
പാരാലിംപിക്സ് പോലുള്ള വലിയ വേദികളിൽ മൽസരിക്കണമെന്ന മോഹമാണ് ആൽഫിയയെ ബാഡ്മിന്ൺ കോർട്ടിൽ എത്തിച്ചത്. ആദ്യവർഷം തന്നെ വീൽചെയർ ബാഡ്മിന്റണിൽ ദേശീയ ചാംപ്യനെ അട്ടിമറിച്ച് കിരീടം. തുടർച്ചയായി രണ്ട് തവണ ദേശീയ ചാംപ്യനായ ആൽപിയ ഇപ്പോൾ ലോകറാങ്കിങ്ങിൽ ഇരുപത്തിയൊന്നാം സ്ഥാനത്താണ്. പാരാലിംപിക്സ് സീഡിങ്ങിൽ പതിനാലാം സ്ഥാനവുമുണ്ട്.
ആദ്യ പത്തിനുള്ളിലെത്തിയാൽ അടുത്തവർഷം നടക്കുന്ന പാരാലിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കാം. ദുബായിൽ ആൽഫിയ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനമാണ് ഇപ്പോൾ മൽസര ചെലവുകൾ വഹിക്കുന്നത്. ദുബായ് സർക്കാരിന്റെ ക്ലബ് ഫോർ പീപ്പിൾ വിത്ത് ഡിറ്റർമിനേഷനിലാണ് പരിശീലനം.