ഞെട്ടിയെണീറ്റപ്പോൾ ചോര ചീറ്റുന്നതാണ് കണ്ടത്, പെൺകുട്ടി ഓടി ; പെൺകുട്ടിയുമായി ഇപ്പോൾ നല്ല ബന്ധത്തിലാണെന്നും ഇതിനെക്കുറിച്ച് ചോദിച്ചിട്ടില്ല എന്നും സ്വാമി ഗംഗേശാനന്ദ

2017 മെയ് 19ന് രാത്രിയായിരുന്നു ആ സംഭവം നടന്നത്.സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു.സ്വാമി ലൈംഗിക അതിക്രമത്തിനു ശ്രമിച്ചപ്പോൾ 23കാരിയായ വിദ്യാർഥിനി സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു പരാതി. ഇതനുസരിച്ചാണ് പൊലീസ് കേസെടുത്തു മുന്നോട്ടു പോയത്. എന്നാൽ ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും അതിക്രമം നടത്തിയതു പെൺകുട്ടിയുടെ കാമുകനടക്കമുള്ളവരുടെ നിർബന്ധത്താലാണെന്നും പോക്സോ കോടതിയിലും ഹൈക്കോടതിയിലും ആദ്യം പരാതിക്കാരിയും പിന്നീട് മാതാപിതാക്കളും തിരുത്തി പറഞ്ഞിരുന്നു. ഇതോടെ കേസിൽ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാകുകയും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തത്.ആ രാത്രി സംഭവിച്ചതെന്തെന്ന് പറഞ്ഞ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് സ്വാമി ഗംഗേശാനന്ദ.

 

 

” തന്നെക്കുറിച്ച് അന്ന് മാധ്യമങ്ങളിലൊക്കെ പല വാർത്തകൾ വന്നു. ഞാനൊരു കളരി അഭ്യാസിയാണെന്നായിരുന്നു ഒരു വാർത്ത. അത്യാവശ്യം ശാരീരികക്ഷമത കാത്തുസൂക്ഷിക്കുന്ന വ്യക്തി തന്നെയാണ് ഞാൻ‌. അങ്ങനെയുള്ള തന്നെ ഒരു സ്ത്രീക്കോ പുരുഷനോ പെട്ടെന്നൊന്നും കീഴ്‌പ്പെടുത്താനാകില്ല. പ്രത്യേകിച്ചും ഇങ്ങനൊരു അവയവം മുറിക്കൽ. 80 ശതമാനത്തോളം മുറിവേറ്റിരുന്നു. അത്രയും നേരം ഞാൻ അനങ്ങാതെയിരിക്കുമോ. ഇതൊരു സാധാരണ അവയവമല്ലല്ലോ. ഒരു മാംസപിണ്ഡമല്ലേ.പെൺകുട്ടി വിളിച്ചിട്ടാണ് അന്നു പുലർച്ചെ ഞാൻ വീട്ടിലെത്തുന്നത്. പെൺകുട്ടിയുമായി ആറുമാസത്തോളമായി ആശയവിനിമയം ഇല്ലായിരുന്നു. ഇവരുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഞാൻ തന്നെയായിരുന്നു. എല്ലാ കാര്യങ്ങളും എന്നോടു ചോദിച്ചിട്ടാണ് ചെയ്തിരുന്നത്. ഇവരുടെ പേരിൽ രണ്ടര ഏക്കർ സ്ഥലം വാങ്ങാൻ പരിപാടിയുണ്ടായിരുന്നു. ഇക്കാര്യം എന്നോടു പറയുകയും ചെയ്തു. ഇക്കാര്യങ്ങൾ സംസാരിക്കുന്നതിനു വേണ്ടിയാണ് തന്നെ വീട്ടിലേക്കു വിളിപ്പിച്ചത്.

 

 

പൂജയും ഭക്ഷണവുമെല്ലാം കഴിഞ്ഞ് ഞാൻ വിശ്രമിച്ചു. പെൺകുട്ടി പതിവു പോലെ പഠനാവശ്യത്തിനു പുറത്തു പോയി. സാധാരണ ഉച്ചയ്ക്കു വരാറുള്ള അവൾ അന്നു വന്നില്ല. വൈകീട്ട് ആറുമണിയോടെ സോഡയും മറ്റുമായെത്തി. ഞാൻ പൈപ്പ് വെള്ളം കുടിക്കാറില്ല. അതു കൊണ്ടാണ് സോഡ കൊണ്ടു വന്നത്. രാത്രി ഒൻപതരയോടെ പെൺകുട്ടിയുടെ സുഹൃത്ത് അയ്യപ്പ ദാസും വീട്ടിലെത്തി. ഞാൻ വിളിച്ചിട്ടാണ് വന്നത്. പത്തരയോടെ തിരിച്ചു പോകുകയും ചെയ്തു. നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ മയങ്ങിപ്പോയി. ഉറക്കത്തിനിടെ കടുത്ത വേദന അനുഭവപ്പെട്ടു. എന്താണ് സംഭവിച്ചതെന്നു മനസിലായില്ല. അനങ്ങാനാകുന്നില്ല. ഒരു വിധം ലൈറ്റിട്ടപ്പോൾ കണ്ടത് രക്തം ചീറ്റുന്നതായിരുന്നു. പെൺകുട്ടി വാതിൽ തുറന്ന് ഓടുന്നതും കണ്ടു.ചതിക്കപ്പെട്ടെന്നു അപ്പോൾ മാത്രമാണ് മനസിലായത്. സോഡയിലെന്തോ കലർത്തിയതാണ് മയങ്ങാൻ കാരണമെന്നു കരുതുന്നു. പത്തുമിനിറ്റിനുള്ളിൽ തന്നെ പൊലീസെത്തി. വളരെ മോശമായ രീതിയിലായിരുന്നു പൊലീസ് പെരുമാറിയത്. മോശം വാക്കുകൾ ഉപയോഗിക്കുകയും ആക്രോശിക്കുകയും ചെയ്തു. വേദന കടിച്ചമർത്തിയായിരുന്നു ഞാൻ നിന്നത്.

 

 

പെൺകുട്ടിയുടെ അമ്മ ഇതു കണ്ട് ഭയന്നു. ഞാൻ അവരെ ആശ്വസിപ്പിച്ചു. ഈ അമ്മയ്ക്കെതിരെ 12 കേസുകളാണ് എഡിജിപി ബി. സന്ധ്യ നേരത്തെ എടുത്തിരിക്കുന്നത്. പിതാവിനെതിരെ ആറു കേസുകളും.സ്വയം മുറിച്ചതാണെന്ന നിലപാടിലായിരുന്നു പൊലീസ്. തന്റെ മൊഴിയെടുക്കാൻ അവർ തയ്യാറായില്ല. ഞാൻ പറയുന്നതു വിശ്വസിക്കാനും അവർ കൂട്ടാക്കിയില്ല. ചികിത്സയിലിരിക്കെ തന്നെ പെൺകുട്ടി വന്നു കണ്ടിരുന്നു. അവൾക്കു നല്ല വിഷമമുണ്ടായിരുന്നു. ഇപ്പോൾ അവരുമായി നല്ല ബന്ധത്തിലാണ്. എന്തിനിത് ചെയ്തുവെന്ന് ഇന്നു വരെ ഞാൻ അവളോടു ചോദിച്ചിട്ടില്ല. അറിഞ്ഞിട്ടു പ്രയോജനവുമില്ല. കാരണം എതിരാളികൾ ശക്തരാണ്.എന്തിന് ഈ പെൺകുട്ടി പേട്ട സ്റ്റേഷനിൽ തന്നെ ഇന്റേൺഷിപ്പിനു പോയി ? എന്തു കൊണ്ട് ഒരു സുപ്രഭാതത്തിൽ പെൺകുട്ടി അയ്യപ്പദാസിനൊപ്പം പോകാതായി ?. എന്തു കൊണ്ട് പൊലീസ് പെൺകുട്ടിയുടെ ദേഹപരിശോധന നടത്തിയില്ല ? ഇതെല്ലാം അന്വേഷിക്കേണ്ട കാര്യങ്ങളാണ്. അയ്യപ്പദാസിനൊപ്പം രണ്ടു പേർ കൂടെയുണ്ട്. ഇവരിൽ ഒരാളാണ് മുഖ്യസൂത്രധാരൻ. അവന് പേട്ട സ്റ്റേഷനിലെ എസ്ഐയുമായും സന്ധ്യയുമായും അടുത്ത ബന്ധമുണ്ട്. സ്റ്റേഷനിലെ വനിതാ എസ്ഐ 14 പ്രാവശ്യം എഫ്ഐആർ വെട്ടിത്തിരുത്തി. പൊലീസ് ഈ വിഷയങ്ങൾ അന്വേഷിക്കണമെന്നാണു എന്റെ ആവശ്യം. നിലവിൽ എനിക്കു ആരോഗ്യപ്രശ്നങ്ങളില്ല. ചികിത്സിച്ച ഡോക്ടർമാരോടു നന്ദി പറയുന്നു”-സ്വാമി ഗംഗേശാനന്ദ പറഞ്ഞു.

x