ജീവിതത്തിൽ പ്രതീക്ഷയുടെ കിരണം തേടി ഒരു പതിനെട്ട് വയസുകാരൻ ഏതാനും വർഷങ്ങൾക്ക് മുൻപ് കപ്പൽ കയറി അങ്ങ് ദൂരെ പോവാൻ തീരുമാനിച്ചു. എവിടെ എത്തിച്ചേരുമെന്നോ, എന്തായി തീരുമെന്നോ ആ ചെറുപ്പക്കാരന് ധാരണയുണ്ടായിരുന്നില്ല. എന്നാൽ താൻ തെരെഞ്ഞെടുത്ത വഴി ശരിയെന്ന് അവന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. തൻ്റെ യാത്ര ആരംഭിക്കുന്നതിന് മുൻപ് അവൻ വല്ല്യപ്പയുടെ അരികിലെത്തി. നേരിൽ കണ്ട് അനുഗ്രഹം വാങ്ങിക്കുന്നതിനായി. അന്ന് ആ വയോധികൻ തൻ്റെ മുന്നിലെ ചെറുപ്പക്കാരനെ സ്നേഹത്തോടെ നോക്കി ഒരു അഞ്ച് രൂപ നാണയം കൈയിൽ കൊടുത്തു പറഞ്ഞു. നീ എത്ര വളർന്നു കഴിഞ്ഞാലും ഒരിക്കലും വലിയവനെന്ന് കരുതരുത്. മറ്റൊന്നു കൂടെ അദ്ദേഹം സൂചിപ്പിച്ചു. അങ്ങനെ കരുതിന്നിടത്ത് നിൻ്റെ പതനത്തിൻ്റെ തുടക്കമാകും.
വർഷങ്ങൾ ഒരുപാട് മുൻപോട്ട് സഞ്ചരിച്ചു. ഇന്ന് ആ പതിനെട്ട്കാരൻ്റെ സ്ഥാനം ലോക ധനികരിൽ തന്നെ 388 -ഉം, ഇന്ത്യക്കാരിൽ 19, മലയാളികളിൽ ഒന്നാമനുമാണ്. ഇത്രയെല്ലാം അംഗീകാരങ്ങളുടെ കൊടുമുടിയിൽ എത്തി നിൽക്കുന്ന ആ മനുഷ്യനോട് ഒരിക്കൽ ഒരു അഭിമുഖത്തിൽ ചോദ്യകർത്താവ് ഇങ്ങനെ ചോദിച്ചു മിസ്റ്റർ യൂസഫലി നാട്ടികയുടെ സുൽത്താനല്ലേ താങ്കൾ ? ഒരു നിമിഷം പോലും ആലോചിക്കാതെയുള്ള അദ്ദേഹത്തിൻ്റെ മറുപടി എല്ലവരെയും ആശ്ചര്യപ്പെടുത്തി കളഞ്ഞു. അല്ല …ഞാനൊരു നാട്ടികകാരൻ മാത്രമാണെന്ന് ഒട്ടും ആശങ്കയില്ലാതെ അദ്ദേഹം പറയുകയിരുന്നു.
1955 നവംബർ – 15 നാണ് തൃശൂർ ജില്ലയിലെ നാട്ടികയിൽ മുസ്‌ല്യം വീട്ടിൽ അബ്ദുൽ ഖാദർ യൂസഫലി ( എം. എ യൂസഫലി ) എന്ന മനുഷ്യൻ്റെ ജനനം. നാട്ടികയിലെ ലോവർ പ്രൈമറി സ്കൂൾ, ഗവൺമെന്റ് സ്കൂൾ, കാരാഞ്ചിറ സെന്റ് സേവിയസ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസ കാലഘട്ടം. പഠനം കഴിഞ്ഞതിന് ശേഷമാണ് യൂസഫലി പിതാവിൻ്റെ കുടുംബക്കാരുടെ ഉടമസ്ഥതയിലുള്ള ഗൾഫിലെ എം.കെ ഗ്രൂപ്പ് എന്ന സ്ഥാപനത്തിലേയ്ക്കായി കപ്പൽ കയറുന്നത്. വർഷം കണക്കാക്കി പറയുകയാണെങ്കിൽ 1973 ഡിസംബർ – 31ന്. ഗൾഫിലേയ്ക്ക് പോകുന്നതിന് മുൻപ് അഹമ്മദാബാദിലെ എം.കെ ബ്രദേഴ്‌സ് ജനറൽ സ്റ്റോർസിൽ പണിയെടുത്ത് ബിസ്നസിൻ്റെ ബാല പാഠങ്ങൾ പഠിച്ചിട്ടുണ്ടെന്ന് കേട്ടു കേൾവിയുണ്ട്. അങ്ങനെ പ്രതീക്ഷയുടെയും, പ്രത്യാശയുടെയും കനൽ പേറി ആ മനുഷ്യൻ ദുബായിലെത്തി അവിടെ യൂസഫലിയെ കാത്ത് തൻ്റെ കൊച്ചാപ്പ നിൽക്കുന്നുണ്ടായിരുന്നു. അവിടെ നിന്നും അദ്ദേഹത്തിനൊപ്പം നെരെ പോയത് അബുദാബിയിലെ മദീസനാദിയിലേയ്ക്ക്.
ഇടയ്ക്ക് മാത്രം ജീവൻ വെക്കുകയും, മിക്കപ്പോഴും മരിച്ച അവസ്ഥയിലുള്ള ഒരു പഴയ വിൻഡോ ഏസിയിൽ താമസം. അസഹനീയ ചൂടിൽ ആശ്വാസത്തിനായി, കിടന്നുറങ്ങാൻ നിലത്ത് വെള്ളം ഒഴിച്ചിരുന്ന അനുഭവം അദ്ദേഹത്തിനുണ്ടെന്ന് മുൻപ് എവിടെയോ വായിച്ചിട്ടുണ്ട്. തൻ്റെ എല്ലാ അഭിമുഖങ്ങളിലും അദ്ദേഹം പറയും. കഴിഞ്ഞ കാലവും, പിറന്ന നാടും തനിയ്ക്ക് എന്നും ഓർമ്മയുണ്ടെന്ന്. അവയെല്ലാം മറന്നു പോകുന്നവൻ മനുഷ്യനല്ലെല്ലാം എന്ന ഹൃദയത്തിൽ പതിയുന്ന മറുപടി കേൾക്കുമ്പോൾ അതൊരു ഭംഗി വാക്ക് മാത്രമല്ല, താൻ അനുഭവിച്ച കഷ്ടപാടുകളുടെയും, യാതനയുടെയും കഥകൾ പറഞ്ഞ് ഒരിക്കലും സഹതാപ തരംഗം സൃഷ്ടിക്കുവാൻ ആ മനുഷ്യൻ ഇന്ന് വരെ ശ്രമിച്ചിട്ടുമില്ല. എം .കെ ഗ്രൂപ്പിൻ്റെ കുഞ്ഞു കടയിൽ നിന്നും തൻ്റെ ബിസ്നസ് സാമ്രാജ്യത്തിലേയ്ക്ക് ആ മനുഷ്യൻ പതിയെ വളർന്നു കയറുകയിരുന്നു. കഠിനാധ്വാനത്തിൻ്റെയും, വിയർപ്പിൻ്റെയും വില അറിഞ്ഞ നാളുകളിലാണ് ഉള്ളതെല്ലാം സ്വരുക്കൂട്ടി വെച്ച് അദ്ദേഹം തൻ്റെ ഒറ്റമുറി ഷോപ്പ് സൂപ്പർ മാർക്കറ്റായി അദ്ദേഹം വളർത്തുന്നത്.
1989 – കാലഘട്ടം സൂപ്പർ മാർക്കറ്റ് ശൃംഖലകളുടെ ഒരു വലിയ ലോകം സ്വപനം കണ്ട ആ യുവാവ് താൻ ആ കാലമത്രയും നേടിയത് ചിലവാക്കി.അബുദാബി എയർ പോർട്ട് റോഡിൽ ഒരു വമ്പൻ ഡിപ്പാർട്മെന്റ്സ് സ്റ്റോറിൻ്റെ പണി ആരംഭിച്ചു. അതിൻ്റെ പണികളെല്ലാം പൂർത്തിയായി അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന സന്ദർഭമാണ്. അപ്പോഴാണ് തൊണ്ണൂറുകളിൽ ഗൾഫ് യുദ്ധം പൊട്ടി പുറപ്പെടുന്നത്. നേടിയതും, ഉള്ളതും കൈപിടിയിൽ ഒതുക്കി എല്ലാവരും മാതൃരാജ്യ രാജ്യങ്ങളിലേയ്ക്ക് അഭയം പ്രാപിച്ചു. ഭയത്തിൻ്റെയും, ആശങ്കയുടെയും നിഴൽ പടർന്ന നാളുകൾ. താൻ അന്നോളം കണ്ട സ്വപ്‌നങ്ങൾ അത്രയും കേവലം വെള്ളത്തിൽ വരച്ച വരയെന്ന് സങ്കൽപ്പിക്കുവാൻ യൂസഫലി എന്ന 35 – കാരൻ ഒരുക്കമായിരുന്നില്ല. “ഈ രാജ്യത്തോട് എനിയ്ക്ക് വിശ്വാ സമുണ്ട്” എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അവിടെ പിടിച്ചു നിന്നു. പലരും പിറകോട്ട് വലിക്കാൻ ശ്രമിച്ചച്ചെങ്കിലും ആ യുവാവ് മുൻപോട്ട് തന്നെ സഞ്ചരിച്ചു. ഇത്തരം അനുഭവങ്ങൾ ഉള്ളിൽ കിടക്കുന്നത് കൊണ്ടാകാം കച്ചടവത്തിൻ്റെ കാതൽ എന്താണെന്ന് ചോദിച്ചപ്പോൾ അത് തീരുമാനം എടുക്കുന്നതിലാണെന്ന് അദ്ദേഹം മറുപടി പറഞ്ഞതും.
പതറാതെ പിടിച്ചു നിന്നപ്പോൾ എം.കെ ഗ്രൂപ്പെന്ന മാതൃ സ്ഥാപനവും, ലുലു ഗ്രൂപ്പ് എന്ന വ്യവസായ ഗ്രൂപ്പും ഉയരങ്ങൾ കീഴടക്കുകയായിരുന്നു. ബിസിനസ് സാമ്രാജ്യങ്ങളുടെ അമരക്കാരനായി യൂസഫലി വളർന്നു. സൂപ്പർ മാർക്കറ്റുകളെകുറിച്ച് എല്ലാവരും ചിന്തിച്ച് തുടങ്ങിയപ്പോൾ അദ്ദേഹം ഹൈപ്പർ മാർക്കറ്റുകളെക്കുറിച്ച് ചിന്തിച്ച് തുടങ്ങി. സ്വപ്നങ്ങൾ മാത്രമായിരുന്നില്ല അത് യാതാർഥ്യമാകാൻ തുടങ്ങിയപ്പോൾ ഷോപ്പിങ്ങ് സെന്ററുകളായും, മാളുകളായും അദ്ദേഹത്തിൻ്റെ ബിസ്നസ് ശൃംഖല വളരാൻ തുടങ്ങി. വിജയത്തിന് വേണ്ടി ഒരിക്കലും അദ്ദേഹം കുറുക്കു വഴികൾ തേടിയിരുന്നില്ല. ഇവയ്‌ക്കെല്ലാം പുറമേ അദ്ദേഹം തികഞ്ഞൊരു മത വിശ്വാസി കൂടിയായിരുന്നു. ഇസ്ലാമെന്നാൽ സ്നേഹവും, കരുണയുമാണെന്ന് അടിയുറച്ച് വിശ്വസിക്കുന്ന അദ്ദേഹം കച്ചവടത്തിൻ്റെ നീതിയ്‌ക്കായി അന്നും, ഇന്നും മുറുകെ പിടിച്ചത് രണ്ട് കാര്യങ്ങളാണ് ഒന്ന് സത്യസന്ധനും, വിശ്വസ്തനുമായ കച്ചവടക്കാരൻ ജനങ്ങളുടെ കൂടെയാകുന്നു എന്ന നബി വചനം. മറ്റൊന്ന് ഉപഭോക്താവാണ് രാജാവെന്ന കച്ചവടതത്വം. അതുകൊണ്ടൊക്കെ തന്നെയാവണം നാൽപതിനായിരത്തിലധികം മനുഷ്യർക്ക് അന്നദാതാവായി മാറുമ്പോഴും എളിമയും, വിനയവും ഉള്ളവനായിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നതും.
കുടുംബത്തിലും അദ്ദേഹം അങ്ങനെയാണ്. ഒരുമിച്ചുള്ളപ്പോൾ എല്ലാവരും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കണമെന്നുള്ളത് അദ്ദേഹത്തിന് നിർബന്ധമാണ്. അമിത ധൂർത്തോ, ആർഭാടങ്ങളോ ഒന്നും തന്നെ അദ്ദേഹത്തിനില്ല. അദ്ദേഹം മാത്രമല്ല പ്രിയ പത്നി സാബിറ യൂസഫലിയും അങ്ങനെ തന്നെയാണ്. അദ്ദേഹത്തിൻ്റെ വില കൂടിയ വസ്ത്രങ്ങൾ ഇപ്പോഴും വൃത്തിയാക്കുന്നതും, കുടുംബത്തിലെ കാര്യങ്ങളെല്ലാം നോക്കുന്നതും ഉമ്മ തന്നെയാണെന്നും, സാധാരണക്കാരിയായി ഒരു കുടുംബിനിയായി ഇരിക്കാനെ ഉമ്മ ആഗ്രഹിക്കുന്നുള്ളു എന്നതും ഒരു അഭിമുഖത്തിൽ മകൾ പറഞ്ഞിട്ടുണ്ട്. തിരക്ക് പിടിച്ച ജീവിതത്തിനിടയ്ക്ക് പലപ്പോഴും കുടുബത്തോടൊപ്പം സമയം ചെലവഴിക്കാൻ പോലും കഴിയാത്തപ്പോൾ ഒരു പരാതിയും ആരും ഇന്നേവരെ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. മൂന്ന് പെൺമക്കളാണ് അദ്ദേഹത്തിൻ്റെ സ്വത്ത്. മൂത്തമകൾ ശബീന യൂസഫലി ഡോക്ടറാണ്. ഭർത്താവ് ഷംസീറും അറിയപ്പെടുന്ന ഡോക്ടറാണ്. മറ്റൊരു മകൾ ഷഫീന, ഭർത്താവ് ആദിൻ അഹമ്മദ്. ഉപ്പയെ പോലെ ബിസിനസ് മേഖലയിൽ ചുവടുറപ്പിച്ച ഷെഫീന ഫോക്സ് മാഗസിൻ പുറത്തു വിട്ട ഇൻസ്പയറിങ്ങ് എന്റർപ്രെണർ വനിതകളുടെ കൂട്ടത്തിൽ ഇടം പിടിച്ച ഏക ഇന്ത്യൻ വംശജ കൂടിയാണ്. എഫ്ഫാൻ ബി സ്റ്റോഴ്‌സുകളുടെ വലിയ സാമ്രാജ്യം പടുത്തുയർത്തുവാനുള്ള ശ്രമത്തിലാണവർ. ഇളയ മകൾ ഷിഫ ലണ്ടനിലെ പഠനം പൂർത്തിയാക്കി ‘ഓറഞ്ച് പീൽസ്’ എന്ന സംരംഭവുമായി കുട്ടികളുടെ മേഖലയിൽ മുന്നേറുകയാണ്. ഭർത്താവ് ഷെറൂൺ. മൂന്ന് മക്കളും, ഭാര്യയും മരുമക്കളും പതിനൊന്ന് കൊച്ചു മക്കളുമായി വലിയൊരു കുടുംബവും അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്.
തൻ്റെ കർമ്മ മണ്ഡലം യുഎഇ ആണെങ്കിലും പിറന്ന നാടിനും, നാട്ടുകാർക്കും വേണ്ടി ഒന്നും ചെയ്യാതിരുന്നാൽ താൻ ഒന്നുമല്ലാതായി പോകുമെന്ന്അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. നിരവധി യുവാക്കൾക്ക് തൊഴിൽ, അനേകായിരം കുടുംബങ്ങൾക്ക് ആശ്രയം, ജീവകാരുണ്യ പ്രവർത്തനങ്ങളിലെ കയ്യൊപ്പ്, മലയാളികളുടെ മുഴുവൻ സ്വകാര്യ അഹങ്കാരമായി മാറിയ ലുലു മാൾ. അനവധി ആശുപത്രികൾ, കൊച്ചി – കണ്ണൂർ വിമാത്താവളങ്ങളുടെ ഡയറക്ട് ബോർഡ് അംഗം, എന്നിങ്ങനെ പറഞ്ഞു തീർക്കാൻ കഴിയാത്ത പട്ടിക. നാടിൻ്റെ വികസന പ്രവർത്തനങ്ങൾക്കായി സർക്കാറിന് വേണ്ട സഹായങ്ങൾ ചെയ്യുന്നതിലും മുൻപന്തിയിലുണ്ട് അദ്ദേഹം. സ്‍മാർട്ട് സിറ്റിയ്ക്ക് വേണ്ടി പ്രയത്നിച്ചതും, എയർ ഇന്ത്യയെ പുനർജ്ജീവിപ്പിച്ചതും, എന്നു വേണ്ട നിരവധി പ്രവർന ത്തങ്ങൾ പുറം ലോകം അറിഞ്ഞതും, അറിയാത്തതുമായ നിരവധി നയതന്ത്ര കരാറുകളുടെ സൂത്രധാരനായി അദ്ദേഹം പ്രവർത്തിച്ചത് പോലും നാടിൻ്റെ നന്മയ്ക്കായി അദ്ദേഹം കാത്ത് സൂക്ഷിച്ച രഹസ്യമാണ്. ഇന്നുവരെ ഒരു വിവാദങ്ങളിലും അകപ്പെടാതെ എല്ലാവരുടെയും ഹൃദയത്തിൽ ജീവിക്കുന്ന ജാതിയ്ക്കും, മതത്തിനും വർണ്ണത്തിനും അപ്പുറത്ത് മാനവിക മൂല്യങ്ങളെ മുറുകെ പിടിച്ച ഒരു മാതൃകാ മലയാളി.
മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…
'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…
ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…
നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…