ദിലീപിനെ ക്രമിനല്‍ ആക്കി മുദ്രകുത്തണമെന്ന ലക്ഷ്യം വെച്ചാണ് ഇപ്പോൾ ഇങ്ങനെ ചെയുന്നത്; നടി കീർത്തി സുരേഷിന്റെ അച്ഛൻ സുരേഷ് കുമാറിന്റെ വാക്കുകൾ
നടന് ദിലീപിന്റെ സുഹൃത്തും ദിലീപിന്റെ ഐ ഫോണ്‍ സര്‍വീസ് ചെയ്ത സ്ഥാപനത്തിലെ ഐടി സഹായിയുമായ സലീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം മുറുകുകയാണ്. വാഹനാപകടത്തിലാണ് സലീഷ് മരണപ്പെട്ടത്.ഇപ്പോള്‍ ഈ ആരോപണത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് സുരേഷ് കുമാര്‍.ചിലര്‍ ദിലീപിനെ ക്രമിനല്‍ ആക്കി മുദ്രകുത്തണമെന്ന ലക്ഷ്യം വെച്ചാണ് ഇത്തരത്തില്‍ പ്രചാരണം നടത്തുന്നതെന്നാണ് സുരേഷ് കുമാര്‍ പറഞ്ഞത്. ”നാളെ ദിലീപിന്റെ കാര്‍ നന്നാക്കിയ വര്‍ക്ക്‌ഷോപ്പിലെ ഒരാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതും ദിലീപിന്റെ പേരിലാകുമോ? ഇത് എന്തൊരു കഷ്ടമാണ്. ഒരാളെ തേജോവധം ചെയ്യുന്നതിന് ഒരു പരിധിയില്ലേ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
” ഒരു കേസ് തീരാറായ സമയത്ത് എവിടെനിന്നോ ബാലചന്ദ്രകുമാറെന്ന ആള്‍ വന്ന് പുതിയ ചില കാര്യങ്ങള്‍ കെട്ടിച്ചമച്ച് പറഞ്ഞപ്പോഴേക്കും അതും കേസായി വരുന്നു. അതൊക്കെ വിശ്വസിക്കാന്‍ മറ്റു ചിലരും ഉണ്ട്. പൊലീസ് വളഞ്ഞിട്ട് ആക്രമിക്കുന്നത് പോലെയാണ് തനിക്ക് തോന്നിയത്. ഒരാളെ നശിപ്പിക്കാനായി ചിലര്‍ തുനിഞ്ഞിറങ്ങുമ്പോഴും സിനിമാ ഇന്‍ഡസ്ട്രി മൗനം പാലിച്ചിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ആരെയൊക്കെയോ പേടിച്ചിട്ടാകണം മിണ്ടാതിരിക്കുന്നത്. ഇന്ത്യ എന്ന ഈ ജനാധിപത്യരാജ്യത്തില്‍ നമ്മളാരെയാണ് പേടിക്കുന്നത്. ദിലീപിന്റെ കുടുംബത്തെ ഒന്നടങ്കം കരിവാരിത്തേക്കുന്ന കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ദിലീപിന്റെ അമ്മയെ മാത്രമാണ് ആരോപണങ്ങളില്‍ ഉള്‍പ്പെടുത്താതിരിക്കുന്നത്. കുടുംബത്തിനെ ഒന്നടങ്കം അപകീര്‍ത്തിപ്പെടുത്തുമ്പോള്‍ എന്തിനാണ് ആ അമ്മയെ മാത്രം വെറുതെ വിടുന്നത്.
ഏതൊരാള്‍ക്കും ഇഷ്ടത്തിന് കെട്ടിച്ചമച്ച് കഥ മെനഞ്ഞ് ദിലീപിനെതിരെ കേസ് കൊടുക്കാം എന്ന നിലയാണ് ഇപ്പോഴുള്ളത്. മാനസികപരമായും അല്ലാതെയുമുള്ള പീഡനങ്ങള്‍ ഒരാള്‍ക്ക് എങ്ങനെ സഹിക്കാനാകും? ഒരാള്‍ കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കാന്‍ ഇവിടെ കോടതിയും നിയമവുമുണ്ട്. കേസ് തീരാറാവുമ്പോള്‍ വീണ്ടും കുത്തിപ്പൊക്കാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നത്. ആരാണ് ഇതിന് പിന്നിലെന്ന് അന്വേഷിച്ച് ശരിയായ നടപടി പൊലീസ് എടുക്കേണ്ടതാണ് ” എന്നും സുരേഷ് കുമാര്‍ പറഞ്ഞു.
കാര്‍ റോഡരികിലെ തൂണില്‍ ഇടിച്ചായിരുന്നു സലീഷ് കുമാര്‍ മരിച്ചത്. ദിലീപിന്റെ വിശ്വസ്തനായ സലീഷ് കുമാറിന് പല നിര്‍ണായക വിവരങ്ങളും അറിയാമായിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഫോണുകളുമായി ബന്ധപ്പെട്ട് പല സുപ്രധാന വിവരങ്ങള്‍ ശേഖരിക്കാനും ദിലീപ് സലീഷിനെ ഉപയോഗിച്ചിരുന്നുവെന്ന് ആരോപണങ്ങളുണ്ട്.
ദിലീപിനെ കാണാനായി പോകുകയാണെന്ന് പറഞ്ഞ് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് സലീഷിന്റെ മരണമെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ഉന്നയിച്ച് ബാലചന്ദ്രകുമാര്‍ രംഗത്ത് വന്നിരുന്നു.സലീഷിന്റെ അപകടമരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.അങ്കമാലി പൊലീസിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നത്. സലീഷിന്റെ സഹോദരിയുടെയും കുടുംബാംഗങ്ങളുടെയും അദ്ദേഹം സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിന്റെ അണിയറ പ്രവര്‍ത്തകരേയും അന്വേഷണസംഘം കാണും.നടിയെ ആക്രമിച്ച കേസ് ഇപ്പോള്‍ നിര്‍ണ്ണായക വഴിത്തിരിവിലൂടെയാണ് പോകുന്നത്. ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും വാദങ്ങളുമാണ് എന്തായാലും ഇപ്പോള്‍വന്നുകൊണ്ടിരിക്കുന്നത്.