ഏറെ വേദന നിറഞ്ഞ ദിവസം, കലാകേരളത്തിന് തന്നെ തീരാനഷ്ടം, അദ്ദേഹം സമ്മാനിച്ച ദൈവത്തിൻ്റെ വിരല്‍സ്പര്‍ശമുള്ള ചിത്രങ്ങള്‍ നിധിപോലെ ഞാന്‍ കാത്തുസൂക്ഷിക്കുന്നു; ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ അനുസ്മരിച്ച് മോഹന്‍ലാല്‍
ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. ഏറെ വേദന നിറഞ്ഞ ദിവസമാണിന്ന്. വരയുടെ വരദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ഇതിഹാസ ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി സര്‍ നമ്മോട് വിടപറഞ്ഞിരിക്കുന്നു. കലാകേരളത്തിന് തന്നെ തീരാനഷ്ടമായി മാറിയ അദ്ദേഹത്തിന്റെ വേര്‍പാടില്‍ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് മോഹൻലാൽ കുറിപ്പ് പങ്കുവെച്ചത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ഏറെ വേദന നിറഞ്ഞ ദിവസമാണിന്ന്. വരയുടെ വരദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ഇതിഹാസ ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി സര്‍ നമ്മോട് വിടപറഞ്ഞിരിക്കുന്നു. എത്രയോ വര്‍ഷത്തെ ആത്മബന്ധമായിരുന്നു സഹോദരതുല്യനായ ആ കലാകാരനുമായി എനിക്കുണ്ടായിരുന്നത്.
ആ വലിയ കലാകാരന്‍ സമ്മാനിച്ച ദൈവത്തിന്റെ വിരല്‍സ്പര്‍ശമുള്ള ഒട്ടേറേ ചിത്രങ്ങള്‍ നിധിപോലെ ഞാന്‍ കാത്തുസൂക്ഷിക്കുന്നു, പ്രത്യേകിച്ച് അഞ്ചുവര്‍ഷത്തോളം സമയമെടുത്ത് വരച്ച് അദ്ദേഹം എനിക്ക് സമ്മാനിച്ച സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രം. സൗമ്യമായ പെരുമാറ്റവും സ്‌നേഹം നിറഞ്ഞ വാക്കുകളും കൊണ്ട് ഒരു സഹോദരനെപ്പോലെ അരികിലുണ്ടായിരുന്നു എന്റെ പ്രിയപ്പെട്ട നമ്പൂതിരി സര്‍. കലാകേരളത്തിന് തന്നെ തീരാനഷ്ടമായി മാറിയ അദ്ദേഹത്തിന്റെ വേര്‍പാടില്‍ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. മോഹന്‍ലാല്‍ കുറിച്ചു.
അതേസമയം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 97 വയസായിരുന്നു. ശ്വാസ കോശത്തിലെ അണുബാധയെ തുടര്‍ന്ന് ഈ മാസം ഒന്നാം തീയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ ദിവസങ്ങളായി ചികിത്സയിലായിരുന്നു.
വരയും ഛായാചിത്രവും ശിൽപ്പകലയും കലാസംവിധാനവുമുൾപ്പെടെ കൈവച്ച മേഖലകളിലെല്ലാം ശോഭിച്ചു. നമ്പൂതിരിയുടെ സ്‌ത്രീവരകൾ ശ്രദ്ധേയമായിരുന്നു. ചരിത്ര കഥാപാത്രങ്ങൾ ജീവൻതുടിക്കുന്നവയായി അവതരിപ്പിച്ചു. കലാമണ്ഡലത്തിനുവേണ്ടി ഫൈബർ ഗ്ലാസിൽചെയ്ത കഥകളി ശിൽപ്പങ്ങളും ചെമ്പുഫലകങ്ങളിൽ മഹാഭാരതവും രാമായണവും വിഖ്യാത പരമ്പരകളും രാജ്യാന്തര ശ്രദ്ധനേടി. ആനുകാലികങ്ങളിലൂടെയുള്ള വരകൾ വായനക്കാർക്ക് സുപരിചിതമാണ്.