എലിയെ വരെ വേട്ടയാടിപ്പിടിച്ച്, ചെങ്കല്‍ ചൂളയില്‍ വരെ ജോലിചെയ്‌ത് ; ഈ ഒരു സിനിമയ്ക്ക് വേണ്ടി നടി ലിജിമോൾ ചെയ്തത്
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ലിജോമോള്‍ ജോസ്. കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍, ഹണി ബീ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഇപ്പോഴിതാ തമിഴ് ചിത്രമായ ജയ് ഭീം എന്ന ചിത്രത്തില്‍ താരം അഭിനയിച്ച് വന്‍ കയ്യടി നേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. സൂര്യ നായകനായെത്തിയ ചിത്രത്തില്‍ മലയാളത്തിലെ പ്രിയ താരം മണികണ്ഠനും ഉണ്ടായിരുന്നു. ജയ് ഭീമിന്റെ നിര്‍മ്മാതാവും സൂര്യ തന്നെയാണ്. സിനിമയില്‍ ലിജോമോളും മണികണ്ഠനും കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നുവെന്ന് സൂര്യ പറഞ്ഞിരുന്നു. സെങ്കിനി എന്ന ഇരുള വിഭാഗത്തില്‍പ്പെട്ട നിറവയറുള്ള നായിക നടത്തുന്ന നിയമപോരാട്ടമാണ് ചിത്രത്തിന്റെ ഉള്ളടക്കം.
ലിജോമോളുടെ അഭിനയം കണ്ട് അവാര്‍ഡിന് പരിഗണിക്കേണ്ട പ്രകടനമാണെന്ന് വിലയിരുത്തുന്നവരുമുണ്ട്. ലിജോമോള്‍ ഈ കഥാപാത്രത്തെ അതിന്റെ പൂര്‍ണതയിലെത്തിക്കാന്‍ ഷൂട്ടിംങ് തുടങ്ങുന്നതിന് മുന്‍പ് ആദിവാസി ഊരില്‍ ദിവസങ്ങളോളം ജീവിച്ച് അവരുടെ ജീവിതശൈലിയും സംസാരവും നടപ്പും രീതികളുമൊക്കെ പഠിച്ചിരുന്നു. ഇപ്പോഴിതാ ജയ് ഭീമില്‍ സെങ്കിനി ആയി എത്തിയ ലിജോമോളുടെ അഭിമിഖമാണ് ഏറെ ശ്രദ്ധ നേടുന്നത്. ജനുവരി പകുതി മുതല്‍ മാര്‍ച്ച് വരെ താനും മണികണ്ഠനും ആദിവാസികളുടെ കൂടെ ആയിരുന്നുവെന്നും ട്രെയിനിങ് എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്ക് അവരേയും അവര്‍ക്ക് ഞങ്ങളേയും അടുത്തറിയാനുള്ള സമയമായിരുന്നുവെന്നും ലിജോമോള്‍ പറയുന്നു.
”ആദ്യത്തെ ഒന്നുരണ്ടാഴ്ച്ച തമിഴ് പഠിക്കാന്‍ ചിലവഴിച്ചെന്നും എനിക്ക് തമിഴ് സംസാരിക്കാന്‍ അറിയാത്തതുകൊണ്ട് തന്നെ ഇത് ഒഴിവാക്കാന്‍ കഴിയില്ലായിരുന്നു. തമിഴ് പഠിക്കാനും അവരോട് ഇടപഴകി വരാനും മണികണ്ഠന്‍ എന്നെ ഒരുപാട് സഹായിച്ചിരുന്നു. അങ്ങനെ അവരുമായി നല്ലൊരു ബന്ധമുണ്ടാക്കി. അവരുടെ കൂടെ ഞങ്ങള്‍ കുടിലില്‍ പോയി. അവര്‍ സാരിയായിരുന്നു ധരിക്കാറുള്ളത്. അവര്‍ ചെരുപ്പ് ധരിക്കാത്തതുകൊണ്ട് ഞാനും ട്രയിനിംങ് സമയത്ത് ചെരിപ്പ് ഉപയോഗിച്ചിരുന്നില്ല. പിന്നെ അവരുടെ കൂടെ വേട്ടയ്ക്ക് പോകുമായിരുന്നു. അപ്പോഴും ചെരുപ്പൊന്നും ഉപയോഗിക്കാതെ കാട്ടിലൂടെ ഒരു ദിവസം കഴിഞ്ഞൊക്കെ ആവും തിരിച്ചെത്തുക.” ലിജോമോള്‍ പറഞ്ഞു.
”അവിടത്തെ സ്ത്രീകള്‍ വീട്ടില്‍ എന്താണ് ചെയ്യുന്നതെന്നും എനിക്ക് പഠിക്കാനുണ്ടായി്. പിന്നെ പാമ്പിന്‍ വിഷത്തിനുള്ള മരുന്ന് കൊടുക്കുന്നതായിട്ടായിരുന്നു സിനിമയില്‍ എന്റെ ജോലി. പനിക്കും ചുമയ്ക്കും വരെയുള്ള മരുന്നുകള്‍ എന്തെല്ലാമാണെന്ന് പഠിക്കണമായിരുന്നു. പാമ്പിനെ പിടിക്കുന്നതിനുള്ള പരിശീലനമാണ് മണികണ്ഠന് പഠിക്കാന്‍ ഉണ്ടായിരുന്നത്. പിന്നെ ചെങ്കല്‍ ചൂളയില്‍ ജോലിയും ഞാന്‍ ചെയ്തു.”
”പിന്നെയുണ്ടായ രസകരമായ സംഭവം എലിയെ കറിവെച്ച് കഴിച്ചതാണ്. ചിക്കന്‍ കഴിക്കുന്നതുപോലെ ആണ് തോന്നിയത്. ആദ്യം കഴിക്കാന്‍ ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു. എലിയാണല്ലോ എന്നൊരു ചിന്തയൊക്കെ വന്നിരുന്നു. പിന്നെ അവര്‍ കഴിക്കുന്നതു കണ്ടപ്പോള്‍ കഴിക്കാമെന്ന് വിചാരിച്ചു. അവര്‍ പണ്ടുമുതലേ എലിവേട്ടയ്ക്ക് പോവുമായിരുന്നു. വയലില്‍ മാത്രം കാണുന്ന പ്രത്യേകതരം എലിയെ ആണ് അവര്‍ കഴിക്കുന്നത്. എല്ലാ എലികളേയും അവര്‍ കഴിക്കില്ല. ഈ എലിയെ വരപ്പെലി എന്നാണ് പറയുന്നത്. അതുപോലെ തന്നെ അണ്ണാനേയും അവര്‍ കഴിക്കും.” ലിജോമോള്‍ കൂട്ടിച്ചേര്‍ത്തു.