
കലാഭവൻ ഹനീഫിനെ അവസാനമായി കാണാൻ മമ്മൂട്ടിയും ദിലീപും എത്തി: നിറകണ്ണുകളോടെ താരങ്ങൾ
അന്തരിച്ച നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫിനെ (63) കാണാൻ മമ്മൂട്ടിയും ദിലീപുമെത്തി. മട്ടാഞ്ചേരിയിലെ ഹനീഫിന്റെ വസതിയിലാണ് താരങ്ങൾ എത്തിയത്.
മമ്മൂട്ടിയുടെ ഒപ്പം നടൻ പിഷാരടിയും നിർമാതാവ് ആന്റോ ജോസഫും ഉണ്ടായിരുന്നു. കലാരംഗത്തെ നിരവധി പേരാണ് അവസാനമായി ഹനീഫിനെ കാണാൻ വീട്ടിലെത്തിക്കൊണ്ടിരിക്കുന്നത്. ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു ഹനീഫ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വെെകിട്ടായിരുന്നു അന്ത്യം.
എറണാകുളം മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫിന്റെ ജനനം. വിദ്യാഭ്യാസത്തിനുശേഷം സെയിൽസ്‌മാനായി ജോലി നോക്കിയിരുന്നു. ഇതിനൊപ്പംതന്നെ നാടകവേദികളിലും സജീവമായി. തുടർന്നാണ് കലാഭവനിൽ എത്തിച്ചേരുന്നത്. പിന്നീട് ട്രൂപ്പിലെതന്നെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി മാറുകയായിരുന്നു.
മിമിക്രി വേദികളിലൂടെയാണ് ഹനീഫ് സിനിമയിലെത്തിയത്. ചെപ്പ് കിലുക്കണ ചങ്ങാതിയാണ് ആദ്യചിത്രം. പറക്കും തളിക എന്ന സിനിമയിലെ മണവാളന്റെ കഥാപാത്രമുൾപ്പെടെ നിരവധി കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായി. ഇതിനോടകംതന്നെ 150ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ ജലധാര പമ്ബ് സെറ്റാണ് അവസാന ചിത്രം. വാഹിദയാണ് ഹനീഫിന്റെ ഭാര്യ. മക്കൾ: ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്. സംസ്‌കാരം വെള്ളിയാഴ്ച മട്ടാഞ്ചേരിയിൽ.