ലഹരിക്ക് അടിമയായിരുന്നു ഞാൻ, മാസങ്ങളോളം വീട്ടിലിരുന്ന് മദ്യപിച്ചിട്ടുണ്ട്, മദ്യപിച്ച് അച്ഛനെ വരെ ചീത്തവിളിച്ചു, എന്റെ കല്യാണച്ചടങ്ങിലും പ്രശ്നങ്ങളുണ്ടാക്കി, മൊത്തത്തിൽ യൂസ്‌ലെസ് ആയിരുന്നു ഞാൻ: വെളിപ്പെടുത്തി ധ്യാൻ ശ്രീനിവാസൻ

ജീവിതത്തിൽ ലഹരിക്ക് അമിതമായി അടിമയായിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു സമയം താൻ രാവിലെ മുതൽ വൈകിട്ട് വരെ മദ്യത്തിന് അടിമയായിരുന്നുവെന്നും ‘ലൗവ് ആക്‌ഷൻ ഡ്രാമ’ എന്ന സിനിമയിലെ നായകനുമായി തൻറെ ജീവിതത്തിന് സാമ്യമുണ്ടായെന്നും ധ്യാൻ പറയുന്നു. സിന്തറ്റിക്ക് ലഹരി ഉപയോഗിച്ചിരുന്നുവെന്നും ഭക്ഷണം കഴിക്കുന്ന പോലെയാണ് ലഹരി ഉപയോഗിച്ചിരുന്നതെന്നും മകളുടെ ജനനത്തിന് ശേഷമാണ് താൻ ലഹരി ഉപയോഗം കുറച്ചുവെന്നും ധ്യാൻ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ലഹരിയിൽ നിന്നുള്ള പുനരധിവാസമാണ് സിനിമയിലെ അഭിനയമെന്നും താരം കൂട്ടിചേർത്തു.

‘‘ഞാനൊരു സെലിബ്രിറ്റി കിഡ് ആയിരുന്നല്ലോ, നെപ്പോ കിങ് എന്നൊക്കെയാണ് എന്നെ വിളിച്ചുകൊണ്ടിരുന്നത്. ഒരു സമയത്ത് ഞാൻ ഭയങ്കര ആൽക്കഹോളിക്ക് ആയിരുന്നു. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട്…വേറെ പണിയൊന്നുമില്ല. എന്തെങ്കിലും ചെയ്യണം. അപ്പോൾ ഇതൊക്കെയായിരുന്നു ചെയ്തിരുന്നത്. ലൗവ് ആക്‌ഷൻ ഡ്രാമയിലെ നിവിൻ പോളിയുടെ കഥാപാത്രം പോലെ തന്നെ. മാസങ്ങളോളം വീട്ടിലിരുന്ന് മദ്യപിച്ചിട്ടുണ്ട്. അങ്ങനെയൊരു കാലഘട്ടം ഉണ്ടായിരുന്ന എനിക്ക് ആ സമയത്ത് പ്രണയമുണ്ടായിരുന്നു. മദ്യപിച്ചിട്ടാണെങ്കിലും വീട്ടിൽ പോകും, അമ്മ എന്നെ ചീത്തവിളിക്കും. മൊത്തത്തിൽ യൂസ്‌ലെസ് ആയിരുന്നു ഞാൻ. സിനിമയിൽ നിവിൻ, നയൻതാരയോട് പറയുന്നൊരു ഡയലോഗ് ഉണ്ട്. ‘‘വീട്ടിൽ അച്ഛൻ കുറേ പൈസ ഉണ്ടാക്കി വച്ചിട്ടുണ്ട്, അതുകൊണ്ട് എനിക്ക് ജോലിക്കു പോകേണ്ട കാര്യമൊന്നുമില്ല, ഈ പൈസയൊക്കെ ആരെങ്കിലും ചിലവാക്കേണ്ടേ, ഞാൻ എന്നും വീട്ടിൽ താങ്ങും തണലുമായി ഉണ്ടാകും.’’ ഇത് ഞാൻ എന്റെ കാമുകിയോട് ആ സമയത്ത് പറഞ്ഞിട്ടുണ്ട്.

വിവാഹം കഴിച്ചതിനുശേഷമാണ് ജീവിതത്തിൽ ഒരുപാട് മാറ്റം വരുന്നത്. കല്യാണത്തിന്റെ തലേദിവസം വരെ ഞാൻ ചീട്ടുകളിച്ചുകൊണ്ടിരിക്കുകയാണ്. രാത്രി ഒൻപതു മണിക്ക് മദ്യപിച്ച് ചീട്ടുകളിയാണ്. പിറ്റേദിവസം കണ്ണൂർ വച്ചാണ് കല്യാണം. ഇത് ഞാൻ സിനിമയിൽ വന്നതിന് ശേഷമുള്ള കഥയാണ്. 2017ൽ. ഉച്ചയ്ക്ക് തുടങ്ങിയ അടിയാണ്. കൂടെയുള്ള സുഹൃത്തുക്കൾക്ക് എന്ത് കല്യാണം. രാവിലെ പോകാം എന്നാണ് ഇവന്മാർ പറയുന്നത്.  ഈ സമയത്ത് മാമന്മാരും അമ്മയും കല്യാണപ്പെണ്ണുമൊക്കെ വിളിക്കുന്നുണ്ട്. അവിടുന്ന് ആരോ പറഞ്ഞുപോലും വരുന്നുണ്ടേൽ ഇനി വരട്ടെ പണ്ടാരമെന്ന്. അർപിത അവസാനം വിളിച്ച് ചോദിച്ചു, ‘വരുന്നുണ്ടോ’ എന്ന്. ഞാൻ പറഞ്ഞു, ‘ആ വരാം’. പെട്ടന്ന് ദേഷ്യം വരുന്ന ആളാണ്, ചിലപ്പോൾ വരുന്നില്ലെന്നൊക്കെ ഞാൻ പറഞ്ഞുപോകും. അതുകൊണ്ടാണ് മദ്യപാനം നിർത്താൻ തന്നെ തീരുമാനിച്ചത്. കൂട്ടത്തിൽ ബോധമുള്ള ഒരുത്തൻ പറഞ്ഞു, പോകാമെന്ന്, അങ്ങനെയാണ് പോകാൻ തന്നെ തയാറാകുന്നത്.

ഒരു ചടങ്ങിനപ്പുറം വിവാഹം ഒരു സംഭവമേ അല്ല. പതിനാല് വർഷത്തെ ബന്ധമാണ് എന്റെയും അർപ്പിതയുടേയും. അഞ്ചാറ് വർഷം സുഹൃത്തുക്കളായി, എട്ടു വർഷം പ്രണയിച്ചു, അതുകൊണ്ട് ഇതൊരു ചടങ്ങ് മാത്രമായിരുന്നു എനിക്ക്. പക്ഷേ അവൾക്ക് അങ്ങനെയല്ല, ഒരു പെൺകുട്ടിയുടെ ഏറ്റവും വലിയ സ്വപ്നമായിരിക്കും വിവാഹം. കൂട്ടത്തിലെ ആ ബോധമുള്ള ഒരുത്തൻ വണ്ടി ഓടിച്ച്, വളരെ സുരക്ഷിതമായി എന്നെ വിവാഹപ്പന്തലിൽ എത്തിച്ചു. മൂന്ന് മണിക്ക് അവിടെ എത്തുന്നു, അവിടെയും മദ്യപാനം. ആറുമണിക്ക് കുളിക്കുന്നു, ഏഴ് മണിക്ക് അജു വരുന്നു, വീണ്ടും മദ്യപാനം.  ഒൻപതരയ്ക്ക് കല്യാണത്തിന് പോകാൻ റെഡിയാകുമ്പോൾ മൊത്തത്തിൽ പിങ്ക് കളറ് സെറ്റപ്പ്. ഒരു കളർ സെൻസുമില്ലാത്ത ആളുകൾ എന്നൊക്കെ ഞാൻ പരാതി പറയുന്നുണ്ട്. അങ്ങനെ പന്തലിൽ എത്തി. എന്നേക്കാൾ മുമ്പ് എല്ലാവരും വന്നിരിപ്പുണ്ട്. മന്ത്രിമാരോ ആരൊക്കെയോ ഉണ്ട്. കണ്ണൂരാണല്ലോ കല്യാണം. ഇത്രയും യൂസ്‍ലെസ് ആയ എന്റെ കല്യാണത്തിന് ഇവരൊക്കെ എന്തിന് വന്നു എന്നാണ് എന്റെ ചിന്ത. ശ്രീനിവാസന്റെ മകനാണെന്ന കാര്യം ഇടയ്ക്ക് മറന്നുപോകും. എന്റെ കല്യാണത്തിനു വന്നതല്ല, ശ്രീനിവാസന്റെ മകന്റെ വിവാഹത്തിനു വന്ന ആളുകളാണ് അവരൊക്കെ.
ആളുകൾക്കൊപ്പമാണ് ഞാൻ സിനിമ െചയ്തിട്ടുള്ളത്. ഞാൻ ആ കഥയിൽ ഓക്കെയാണോ എന്നു ചോദിച്ചിട്ടാണ് ആ സിനിമ ചെയ്യുക.

ഒരു പാരലൽ ഇൻഡസ്ട്രിയാണെന്ന് ഞാൻ തന്നെ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ഇത്രയും പരാജയമുണ്ടായ ഒരു നടൻ. ചരിത്രത്തിൽപോലും അങ്ങനെയൊരാൾക്ക് ഇത്രയും സിനിമകൾ കിട്ടിയിട്ടുണ്ടാകില്ല. എന്റെ ലൈനപ്പിൽ പതിനഞ്ച് സിനിമകൾ ചെയ്യാനുണ്ട്. എനിക്കിത്രയും സിനിമയിലുണ്ടെങ്കിൽ അതിനൊരുത്തരം വേണ്ടേ? അത്രയും മോശം അവസ്ഥയിലാണോ മലയാള സിനിമ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ബാക്കിയുള്ള മെയ്ൻസ്ട്രീം ആളുകളിലേക്ക് ഇവർക്ക് എത്തിപ്പെടാൻ പറ്റുന്നില്ല. എല്ലാവരും ഒരു ഗ്രൂപ്പിൽ മാത്രവും തങ്ങളുടെ കംഫർട് സോണിലും ഒതുങ്ങി സിനിമ ചെയ്യുകയാണ്. എന്തുകൊണ്ടാകാം എനിക്കിത്രയും സിനിമകൾ വരുന്നതെന്ന് ആലോചിച്ചപ്പോൾ എനിക്ക് കിട്ടിയ ഉത്തരങ്ങളാണിത്.

ആരെയും പറ്റിക്കാൻ വേണ്ടിയല്ല ഞാൻ ഈ സിനിമ ചെയ്യുന്നത്. എന്റെ സിനിമകളെല്ലാം ബിസിനസ് ആകുന്നുണ്ട്. ഈ വരുന്ന സിനിമ ഉൾപ്പടെ. പിന്നെ 120 രൂപ മുടക്കി സിനിമ കാണാൻ വരുന്നവരോട് പറയാനുള്ളത്, എന്റെ അഭിമുഖം കണ്ട് ഇഷ്ടപ്പെട്ട് സിനിമയ്ക്ക് വരരുത്. റിവ്യു നോക്കി മാത്രം സിനിമയ്ക്കു പോകുക.’’–ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

Articles You May Like

x