വിശ്വസിക്കാൻ കഴിയുന്നില്ല, എന്തൊരു നടനായിരുന്നു, എല്ലാവരോടും ഏറെ ബഹുമാനത്തോടുകൂടി പെരുമാറുന്ന ഒരാൾ, സിനിമയ്ക്കു വേണ്ടി ദാമ്പത്യം വേണ്ടെന്നുവച്ച നടൻ: വിനോദിനെ ഓർത്ത് വേദനയോടെ സുരഭി ലക്ഷ്മി

അന്തരിച്ച നടൻ വിനോദ് തോമസിനെ അനുസ്മരിച്ച് നടി സുരഭി ലക്ഷ്മി. വിനോദിന്റെ വേർപാട് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും എല്ലാവരോടും ബഹുമാനത്തോടു കൂടി പെരുമാറുന്ന മികച്ച അഭിനേതാവായിരുന്നു അദ്ദേഹമെന്നും സുരഭി പറ​ഞ്ഞു.

‘‘വിശ്വസിക്കാൻ കഴിയുന്നില്ല, എന്തൊരു നടനായിരുന്നു. ജീവിതത്തിലെ ഓരോ അനുഭവങ്ങളെക്കുറിച്ചും, അഭിനയത്തോടുള്ള ഒടുങ്ങാത്ത ആഗ്രഹവും ആവേശവും നാടകവും പാട്ടും തമാശകളും ചർച്ചകളുമായി. ‘കുറി’ എന്ന സിനിമയിൽ എന്റെ സഹോദരനായി അഭിനയിക്കുന്ന സമയത്താണ് വിനോദേട്ടനെ ഞാൻ പരിചയപ്പെടുന്നത്. പക്ഷേ അതിനു മുൻപേ അദ്ദേഹത്തിന്റെ പാട്ടുകൾ യൂട്യൂബിൽ വന്നത് ഞാൻ കണ്ടിട്ടുണ്ടായിരുന്നു.

എല്ലാവരോടും ഏറെ ബഹുമാനത്തോടുകൂടി പെരുമാറുന്ന ഒരാൾ, സീൻ കഴിഞ്ഞാലും അവിടെ തന്നെ ഇരിക്കും, നൈറ്റ്‌ ഷൂട്ടുള്ള സമയത്ത് എന്നും നല്ല പാട്ടുകൾ പാടി, തമാശകൾ പറഞ്ഞ്. ‘മാം’ എന്നല്ലാതെ എന്റെ പേര് വിളിച്ചതായി എനിക്ക് ഓർമയില്ല. പലവട്ടം ഞാൻ അദ്ദേഹത്തിനോട് പറഞ്ഞിട്ടുണ്ട്, ‘എന്നെ ഇങ്ങള് മാം ന്നൊന്നും വിളിക്കല്ലി, സുരഭിന്ന് വിളിച്ചാമതി മതിന്ന്.

അപ്പോൾ സാഗർ സൂര്യ പറഞ്ഞു ചേച്ചി ഈ ചെങ്ങായി പെണ്ണ് കെട്ടിയാൽ എല്ലാ പ്രശ്നവും മാറും. കോഴിക്കോട് ഭാഗത്ത് നല്ല കുട്ടികൾ ഉണ്ടെങ്കിൽ പറയൂ, തൃശൂർ ഭാഗത്ത് ഞാനും നോക്കാം. ‘‘അതല്ല സ്ത്രീകൾക്ക് എപ്പോഴും നമ്മൾ ബഹുമാനം കൊടുക്കണം. അതുകൊണ്ടുതന്നെ എന്റെ സ്വപ്നവും, എനിക്ക് ഏറ്റവും സന്തോഷം തരുന്നതും അഭിനയമാണ്.ഞാൻ അതിന് പിന്നാലെ പോകുമ്പോൾ എന്റെ ഭാര്യയ്ക്ക് വേണ്ടത്ര സമയമോ അവർ ആഗ്രഹിക്കുന്ന സമയത്ത് എനിക്ക് എത്താനോ കഴിയില്ല. കാരണം അതിനേക്കാൾ എന്റെ ജീവിതം ഞാൻ അർപ്പിക്കുന്നത് എന്റെ ‘കല’യ്ക്കു വേണ്ടിയാണ്.’’ അങ്ങ് ആഗ്രഹിച്ചിടത്ത് എത്തുന്നതിനു മുൻപേ.’’–സുരഭി ലക്ഷ്മി കുറിച്ചു.

Articles You May Like

x