ഞങ്ങൾ ഒരേ സ്കൂളിൽ ആണ് പഠിച്ചിരുന്നത്, അവൾ അഞ്ചു വർഷം ജൂനിയർ ആയിരുന്നു, ഫെയ്സ്ബുക്കിൽ മേസ്സേജ് അയച്ചു, ഒരുമിച്ച് പോണ്ടിച്ചേരിയിലേക്ക് ട്രിപ്പ് പോയി; അമാലുമായുള്ള പ്രണയകഥ തുറന്ന് പറഞ്ഞ് ദുൽഖർ

അമാലുമായുള്ള പ്രണയത്തെപ്പറ്റി തുറന്നു പറഞ്ഞ് നടൻ ദുൽഖർ സൽമാൻ. സ്കൂളിൽ തന്റെ ജൂനിയറായി പഠിച്ച കുട്ടിയായിരുന്നു അമാലെന്നും വീട്ടിൽ വിവാഹാലോചന തുടങ്ങിയപ്പോൾ ഫെയ്സ്ബുക്കിലൂടെ അമാലിനു മെസേജ് അയച്ച് പരിചയപ്പെടുകയായിരുന്നുവെന്നും ദുൽഖർ പറയുന്നു. സ്കൂളിൽ അഞ്ചുവർഷം ജൂനിയർ ആയി പഠിച്ച കുട്ടിയായിരുന്നു അമാൽ. അന്നൊന്നും അമാലിനോട് അടുപ്പം തോന്നിയിട്ടില്ല. ഉപരിപഠനം കഴിഞ്ഞ്, വിവാഹം കഴിക്കാൻ ഒരാളെ കണ്ടെത്തണം എന്നു തോന്നിയപ്പോൾ അറിയാതെ അമാൽ ഇടയ്ക്കിടെ മുന്നിൽ വന്നുപെടാൻ തുടങ്ങി. ഒരിക്കൽ അമലിനോടു ചാറ്റ് ചെയ്ത് താൻ അവളുടെ സീനിയർ ആയി സ്കൂളിൽ പഠിച്ച ആളാണെന്ന് പറഞ്ഞു. പിന്നീട് രണ്ടുപേരും കോഫി കുടിക്കാൻ പോയി. അമാലിനും തന്നോടു താൽപര്യമുണ്ട് എന്ന് തോന്നിയപ്പോഴാണ് ഒരുമിച്ച് പോണ്ടിച്ചേരിയിലേക്ക് ഒരു ട്രിപ്പ് പോയതെന്നും പ്രണയം തുറന്നു പറഞ്ഞതെന്നും ദുൽഖർ സൽമാൻ പറയുന്നു. അമാലിനോട്‌ ചാറ്റ് ചെയ്തതും പുറത്തുപോയതുമെല്ലാം ഇരു വീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നുവെന്നും ദുൽഖർ സൽമാൻ പറഞ്ഞു. ‘ഹീരിയെ’ എന്ന ഹിന്ദി ആൽബത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ബോളിവുഡ് ബബിൾ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുമ്പോഴാണ് ദുൽഖർ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘‘സമൂഹമാധ്യമങ്ങൾ വളരെ സജീവമല്ലാത്ത കാലത്താണ് ഞാനും അമാലും സുഹൃത്തുക്കളാകുന്നത്. 2000 ന്റെ തുടക്കത്തിൽ ആയിരുന്നു അത്. ഞങ്ങൾ ഒരേ സ്കൂളിൽ ആണ് പഠിച്ചിരുന്നത്. അവൾ അഞ്ചു വർഷം ജൂനിയർ ആയിരുന്നു. ആ സമയത്ത് ഞാൻ അവളെ മറ്റൊരു രീതിയിൽ കണ്ടിട്ടില്ല. ജൂനിയർ ആയ ഒരു ചെറിയ കുട്ടി അത്രയേ ഉള്ളൂ. ചെന്നൈ വലിയ സിറ്റിയല്ലാത്തതുകൊണ്ട് എല്ലാവർക്കും പരസ്പരം അറിയാമായിരുന്നു, അതുകൊണ്ട് ഞങ്ങൾ ഒരുമിച്ചാണ് വളർന്നത്. ഞാൻ കോളജ് വിദ്യാഭ്യാസം ഒക്കെ കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ, നിനക്ക് സെറ്റിൽ ആകാൻ സമയമായി എന്ന് വീട്ടുകാർ പറഞ്ഞു. ‘‘നീ വിവാഹം കഴിക്കാൻ ഒരാളെ കണ്ടെത്തണം, അല്ലെങ്കിൽ ഞങ്ങൾ കണ്ടെത്താം’’ എന്ന് പറഞ്ഞു.

പക്ഷേ എനിക്ക് അറേഞ്ച്ഡ്‌ മാര്യേജ് ഇഷ്ടമല്ലായിരുന്നു. ഒരാളെ ആദ്യമായി പോയി കണ്ടിട്ട് സ്വീകരിക്കാനോ നിഷേധിക്കാനോ എനിക്ക് കഴിയില്ല. അതുകൊണ്ട് വിവാഹാലോചന വേണ്ടെന്ന് ഞാൻ പറഞ്ഞു. അങ്ങനെയിരിക്കെ അമാലിനെ ചെന്നൈയിൽ വച്ച് വീണ്ടും കാണാനിടയായി. തികച്ചും അപ്രതീക്ഷിതമായിട്ടാണ് അവൾ ഇടയ്ക്കിടെ എന്റെ മുന്നിൽ വന്നു പെടുന്നതെന്ന് ഞാൻ ശ്രദ്ധിച്ചു. മുൻപ് പുറത്ത് വച്ച് അമാലിനെ ഞാൻ അധികം കണ്ടിട്ടില്ല. ഇപ്പോൾ എവിടെ തിരിഞ്ഞാലും അമാലിനെ എവിടെയെങ്കിലും വച്ച് കാണും. എന്തുകൊണ്ടാണ് ഇങ്ങനെ ഇവളെ ഇടയ്ക്കിടെ കാണാൻ ഇടയാക്കുന്നത് എന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങി.

പാർലറിൽ പോകുമ്പോഴും സിനിമ കാണാൻ പോകുമ്പോഴുമൊക്കെ ഞാൻ അവളെ കാണാൻ തുടങ്ങി. സത്യത്തിൽ ഇതൊരു സൈൻ ആയാണ് എനിക്ക് തോന്നിയത്. അങ്ങനെ ഒരിക്കൽ ഫെയ്സ്ബുക്കിൽ ഞാൻ അവൾക്ക് മെസ്സേജ് അയച്ചു. ‘‘ഞാൻ നിന്റെ സ്കൂളിലെ സീനിയറാണ്. നിനക്ക് ഓർമയുണ്ടോ എന്ന് അറിയില്ല’’ എന്ന് പറഞ്ഞു. കുറച്ചു ദിവസം സംസാരിച്ചപ്പോൾ, പുറത്തു വച്ച് നേരിട്ട് കാണാം എന്ന് ഞങ്ങൾ തീരുമാനിച്ചു. ഇതെല്ലാം മാതാപിതാക്കൾ അറിഞ്ഞുകൊണ്ടു തന്നെയായിരുന്നു. വീട്ടുകാർക്കും സുഹൃത്തുക്കൾക്കും അവളെ അറിയാം. ചിലപ്പോൾ ഇവളെ ആയിരിക്കും ഞാൻ വിവാഹം കഴിക്കാൻ പോകുന്നത്. എല്ലാവർക്കും താൽപര്യമുണ്ടെങ്കിൽ ഞാൻ അവളെ ഒന്ന് കാണാം എന്ന് വീട്ടിൽ പറഞ്ഞു. രണ്ടു സ്കൂൾ സുഹൃത്തുക്കൾ ഒരു കാപ്പി കുടിക്കാൻ ഒരുമിച്ചു പോകുന്നു എന്നേ അന്ന് കരുതിയുള്ളൂ. അമാലും വീട്ടിൽ എല്ലാവരുടെയും അറിവോടെയാണ് വന്നത്. അവിടെ വച്ച് കണ്ടതിന്റെ പിറ്റേന്ന് ഞങ്ങൾ പോണ്ടിച്ചേരിയിലേക്ക് ഒരു യാത്ര പോയി. പക്ഷേ അത് എന്നോടവൾക്ക് താൽപര്യമുണ്ടെന്ന് മനസ്സിലായതിനു ശേഷമായിരുന്നു.’’–ദുൽഖർ പറഞ്ഞു.

വീട്ടുകാരുടെ അനുവാദത്തോടെ നടന്ന പ്രണയ വിവാഹമായിരുന്നു തങ്ങളുടേതെന്ന് ദുൽഖർ സൽമാർ പറയുന്നു. 2011 ഡിസംബർ 22നാണ് ദുൽഖർ സൽമാനും കുടുംബസുഹൃത്തിന്റെ മകളായ അമാലും വിവാഹിതരായത്. ഇവർക്ക് ആറ് വയസ്സുള്ള ഒരു മകളുണ്ട്. മറിയം അമീറാ സൽമാൻ എന്നാണ് മകളുടെ പേര്. 2017ലായിരുന്നു മറിയയുടെ ജനനം.

Articles You May Like

x