ഞാൻ ആശുപത്രിയിൽ വിളിച്ചു പറയാം, വേണ്ട കാര്യങ്ങൾ അവർ ചെയ്തു തരും; പണമില്ലാതെ ബുദ്ധിമുട്ടിയ കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമാക്കി മമ്മൂട്ടി, ശരിക്കും സ്നേഹമുള്ള സിംഹമാണദ്ദേഹമെന്ന് മനോജ്

ചലച്ചിത്ര–സീരിയൽ നടൻ കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്താൻ മുൻകൈ എടുത്ത മമ്മൂട്ടിയെ പ്രശംസിച്ച് നടൻ മനോജ്. സീരിയൽ ചിത്രീകരണത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കൊല്ലം ഷായ്ക്ക് വിദഗ്ധ പരിശോധനയിൽ ഹൃദയശസ്ത്രക്രിയ വേണമെന്ന് കണ്ടെത്തുകയായിരുന്നു. മനോജ് ആണ് മെസ്സേജ് അയച്ച് മമ്മൂട്ടിയെ ഷായുടെ വിവരം അറിയിക്കുന്നത്. തുടർന്ന് മനോജിനെ ഫോണിൽ വിളിച്ച് ഷായുടെ ചികിത്സയ്ക്ക് വേണ്ട സഹായം ചെയ്യാം എന്ന് മമ്മൂട്ടി പറയുകയായിരുന്നു. തന്റെ യൂട്യൂബ് ചാനൽ വഴി മനോജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കൊല്ലം ഷായുടെ ശസ്ത്രക്രിയയ്ക്കു വേണ്ടിവരുന്ന ഭീമമായ തുക കണ്ടെത്താൻ വിഷമിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തെ സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയും സീമാ ജി. നായരും പണം കൊടുത്ത് സഹായിച്ചിരുന്നു എന്ന് മനോജ് പറഞ്ഞു. ഒരു സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഷായ്ക്ക് ഒരു നെഞ്ചുവേദന വന്നു. തിരുവനന്തപുരത്തുള്ള ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത അദ്ദേഹത്തിന് ഹൃദയത്തിൽ നാല് ബ്ലോക്കുണ്ടെന്നാണ് ആശുപത്രിയിൽ നിന്ന് അറിയിച്ചത്. തുടർന്നുള്ള ശസ്ത്രക്രിയ നടത്താനുള്ള ചെലവ് നേരിടാൻ ഇപ്പോഴത്തെ അവസ്ഥയിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് സാധിക്കില്ല. ഞങ്ങളുടെ സീരിയൽ കുടുംബത്തിൽ അത് ചർച്ച ചെയ്തിരുന്നു. ഗ്രൂപ്പിൽ ഉള്ള ഷാജി തിരുമല എന്ന പ്രൊഡക്‌ഷൻ കൺട്രോളർ ആണ് ഷാ ഇക്കായ്ക്ക് വേണ്ടി ഓടി നടക്കുന്നതെന്നും മനോജ് പറഞ്ഞു.

സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റ് കെ.ബി. ഗണേഷ് കുമാർ, ജനറൽ സെക്രട്ടറി ദിനേശ് പണിക്കർ എന്നിവർ സംഘടനയിൽ നിന്ന് 25000 രൂപ ഉടൻ തന്നെ പാസാക്കി ഷായ്ക്ക് കൊടുത്തിരുന്നു. ബാക്കിയുള്ള അംഗങ്ങൾ എല്ലാം സഹായിക്കണം എന്ന് ഞങ്ങൾ എല്ലാം കൂടി തീരുമാനിച്ചിരുന്നു. പക്ഷേ ലക്ഷങ്ങൾ ചെലവാകുന്ന ശസ്ത്രക്രിയയ്ക്ക് എത്ര കൊടുത്താലും മതിയാകില്ല. ഇതിനിടെ സീമ ജി. നായരെ വിളിച്ച് വിവരം പറഞ്ഞു. ഉടനെ തന്നെ അവർ ഒരു 25000 രൂപ സംഘടിപ്പിച്ച് ഇക്കയുടെ അക്കൗണ്ടിലേക്ക് അയച്ചു. ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ സഹായിക്കാൻ മുന്നോട്ടു വരുന്ന വലിയ മനസ്സിന്റെ ഉടമയാണ് സീമ. ഇത്രയുമൊക്കെ ഞങ്ങൾ ചെയ്‌തെങ്കിലും ഇതിന്റെ ചെലവ് ഭീകരമായതുകൊണ്ട് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. അങ്ങനെയാണ് ഷാജി തിരുമലയോടും കൂടി ചോദിച്ച് മമ്മൂക്കയെ വിവരമറിയിച്ചത്.

അങ്ങനെ ഷാ ഇക്കയുടെ ഫോട്ടോയും ബാക്കി വിവരങ്ങളും കൂടി ഞാൻ മമ്മൂക്കയ്ക്ക് അയച്ചു. ഷാ ഇക്കയുടെ അവസ്ഥ കഷ്ടമാണ് എന്തെങ്കിലും ചെയ്യാൻ പറ്റുമോ ഇങ്ങനെ ഒരു അവസ്ഥ ആയതുകൊണ്ടാണ് ബുദ്ധിമുട്ടിക്കുന്നത് എന്ന് വോയ്‌സ് അയച്ചു. സാധാരണ എന്ത് മെസ്സേജ് അയച്ചാലും പ്രതികരിക്കാറുള്ള മമ്മൂക്ക ഈ മെസേജിന് പ്രതികരിച്ചില്ല. ജൂൺ ഏഴാം തീയതി ആണ് ഞാൻ ആദ്യം മെസ്സേജ് അയച്ചത്. അദേഹത്തിന്റെ മറുപടി ഒന്നും കാണാത്തതുകൊണ്ട് 12 ആം തീയതി അദ്ദേഹത്തിന്, ‘‘ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം മമ്മൂക്ക’’ എന്നുപറഞ്ഞ് ഒരു മെസ്സേജ് കൂടി അയച്ചു. അതിനും അദ്ദേഹം പ്രതികരിച്ചില്ല. അങ്ങനെയിരിക്കെ ഷാജി എന്നോട് പറഞ്ഞു, തിരുവനന്തപുരത്തൊരു ആശുപത്രിയിൽ ഹാർട്ട് ടു ഹാർട്ട് എന്ന ഒരു പദ്ധതി ഉണ്ട്. അതിൽ ഹൃദയ ശസ്ത്രക്രിയ ഫ്രീ ആയി ചെയ്യാൻ കഴിയും, മമ്മൂക്ക വിചാരിച്ചാൽ നടക്കും ഒന്നുകൂടി മനോജ് മമ്മൂക്കയോട് പറയുമോ എന്ന്. ഇനി ഞാൻ മമ്മൂക്കയെ ബുദ്ധിമുട്ടിക്കില്ലെന്ന് ഷാജിയോടു പറഞ്ഞു.

പക്ഷേ ജൂൺ പതിനഞ്ച് എന്നെ ഞെട്ടിച്ച ഒരു ദിവസം ആയിരുന്നു. ഒരു 6:55 ആയപ്പോൾ എന്റെ ഫോണിൽ മമ്മൂക്ക എന്ന് തെളിഞ്ഞു വന്നു. എന്റെ കയ്യും കാലും വിറച്ചുപോയി. ഞാൻ ഒന്നുകൂടി ഫോണിലേക്ക് നോക്കി, മമ്മൂക്ക തന്നെയാണോ. ഞാൻ കോൾ എടുത്തു. ‘‘മനോജ് ഷായുടെ കാര്യം പറഞ്ഞിരുന്നല്ലോ, ഞാൻ ആശുപത്രിയിൽ വിളിച്ചു പറയാം, വേണ്ട കാര്യങ്ങൾ അവർ ചെയ്തു തരും’’ എന്നാണ് മമ്മൂക്ക പറഞ്ഞു. അന്ന് രാത്രി തന്നെ അദ്ദേഹം ആശുപത്രിയിൽ വിളിച്ചു പറഞ്ഞു, ഷാ ഇക്കയുടെ ചികിത്സ മുഴുവൻ സൗജന്യമായി. ജീവിതത്തിൽ ആദ്യമായി ഈ സിംഹത്തിന്റെ കോൾ എന്റെ ഫോണിലേക്ക് വന്നത് ഒരിക്കലും മറക്കില്ല. അദ്ദേഹം ശരിക്കും സ്നേഹമുള്ള സിംഹം തന്നെയാണ്. ഷായുടെ ഹൃദയ ശസ്ത്രക്രിയ 27 ജൂണിന്‌ ആശുപത്രിയിൽ നടന്നുവെന്നും അദ്ദേഹത്തിനു വേണ്ടി എല്ലാവരുടെയും പ്രാർഥന ഉണ്ടാകണമെന്നും പറഞ്ഞുകൊണ്ടാണ് മനോജ് വീഡിയോ അവസാനിപ്പിക്കുന്നത്.

Articles You May Like

x