അന്ന് ചേട്ടനെ കെട്ടിപ്പിടിച്ച് നിന്നപ്പോഴുള്ള ഒരു ആശ്വാസമുണ്ട് ; കലാഭവൻ മണിയെ ഓർത്ത് പൊട്ടിക്കരഞ്ഞുകൊണ്ട് സഹോദരൻ മനസ്സ് തുറന്നപ്പോൾ
അന്തരിച്ച നടന്‍ കലാഭവന്‍മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ ഇന്ന് മലയാളികള്‍ക്ക് സുപരിചിതനാണ്. മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റ് എടുത്ത അദ്ദേഹത്തിന്റെ ക്ലാസിക്കല്‍ നൃത്തത്തിന് ആരാധകര്‍ ഒരുപാടാണ്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരിപാടിയായ ശ്രീകണ്ഠന്‍ നായര്‍ അവതാരകനായ ‘ഫ്‌ളവേഴ്‌സ് ഒരു കോടി’യില്‍ ഇന്നലെ മത്സരാര്‍ത്ഥിയായി എത്തിയത് ആര്‍ എല്‍ വി രാമകൃഷ്ണന്‍ആയിരുന്നു.കലാഭവന്‍മണിയെക്കുറിച്ചും കുട്ടിക്കാലം മുതല്‍ തൊട്ട് ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്ന വിവേചനത്തെക്കുറിച്ചും അദ്ദേഹം ഷോയിലൂടെ തുറന്ന് പറഞ്ഞു.
”അച്ഛനും അമ്മയും കൂലിപ്പണിയ്ക്ക് പോയി കിട്ടുന്ന വരുമാനത്തില്‍ കഴിഞ്ഞ വളരെ അധികം താഴെത്തട്ടിലെ കുടുംബമാണ് ഞങ്ങളുടേത്. ഏട്ടന്‍ സിനിമയില്‍ എന്തെങ്കിലും ഒക്കെ ആയ ശേഷമാണ് കുടുംബത്തിലെ പട്ടിണി മാറിയത്. പിന്നീട് ചേട്ടന്‍ ഇല്ലാതാവുന്നത് വരെ ഒന്നിനെ കുറിച്ചും ഞങ്ങള്‍ സങ്കടപ്പെട്ടിരുന്നില്ല. ചിരജ്ജീവിയായി ചേട്ടന്‍ എന്നും ഞങ്ങള്‍ക്കൊപ്പം ഉണ്ടാവും എന്നായിരുന്നു വിചാരം. ഇന്ന് ഞാന്‍ ജീവിയ്ക്കുന്ന എന്റെ കലയില്‍ എത്താന്‍ കാരണം ചേട്ടനാണ്. പെങ്ങള്മാര്‍ക്കെല്ലാം നല്ല ജീവിതം നേടിക്കൊടുത്തു. ചേട്ടത്തിയ്ക്കും മക്കള്‍ക്കും കഴിയാനുള്ളതും ചേട്ടന്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്. ഒരു പാത്രത്തില്‍ കൈയ്യിട്ടു വാരിയാണ് ഞങ്ങള്‍ കഞ്ഞി കുടിച്ചത്. എന്നും ചേട്ടനുണ്ട് എന്നത് തന്നെയായിരുന്നു ഞങ്ങളുടെ ധൈര്യവും. ഇപ്പോഴും ചില ഘട്ടങ്ങളില്‍ ചേട്ടന്റെ സാമിപ്യം അറിയാന്‍ കഴിയാറുണ്ട്. പക്ഷെ അങ്ങനെയുള്ള എന്റെ ചേട്ടന്റെ മരണത്തിന് കാരണക്കാനായത് ഞാനാണ്, ചേട്ടന്റെ സ്വത്തുക്കള്‍ എല്ലാം ഇപ്പോള്‍ നോക്കി നടത്തുന്നത് ഞാനാണ്, ചേട്ടത്തിയെയും മക്കളെയും നോക്കുന്നില്ല എന്നൊക്കെയുള്ള വാര്‍ത്തകള്‍ വല്ലാതെ വേദനിപ്പിച്ചു.
സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ പൈസ ചോദിച്ചിട്ട് ചേട്ടന്‍ തരാതിരുന്നപ്പോള്‍ വള ഊരി വിറ്റ് ഞാന്‍ പങ്കെടുത്തു. ആ വര്‍ഷം ഞാന്‍ കലാപ്രതിഭയായി. പത്രങ്ങളിലൂടെ വിവരം അറിഞ്ഞ ചേട്ടന്‍ എനിക്ക് സമ്മാനം തരുന്ന ദിവസം സ്‌കൂളിലെത്തി. അവന്‍ പണം ചോദിച്ചിട്ടും കൊടുക്കാതിരുന്നത് ഇല്ലാത്തത് കൊണ്ടായിരുന്നില്ല.അവനില്‍ നേടിയെടുക്കാനുള്ള വാശി ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നു. എന്നിരുന്നാലും അത് എന്റെ കുഞ്ഞ് അനിയന്റെ മനസ്സ് വേദനിപ്പിച്ചു എങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു എന്ന് ചേട്ടന്‍ വേദിയില്‍ സംസാരിച്ചു. അന്ന് പുരസ്‌കാരം തരുമ്പോള്‍ ചേട്ടനെ കെട്ടിപ്പിടിച്ച് നിന്നപ്പോഴുള്ള ഒരു ആശ്വാസമുണ്ട്. പിന്നീട് ജീവിതത്തില്‍ ഓരോ വിജയത്തിന് ശേഷവും ചേട്ടന്‍ കെട്ടിപ്പിടിയ്ക്കുമ്പോള്‍ ഒരു സമാധാനമാണ്.
സവര്‍ണരായവര്‍ക്ക് മാത്രമുള്ളതാണ് മോഹിനിയാട്ടം പോലുള്ള കലാരൂപങ്ങള്‍ എന്ന വേര്‍തിരിവ് പണ്ട് മുതലേ ഉണ്ട് . ചെറുപ്പം മുതല്‍ അത് ഞങ്ങള്‍ അനുഭവിക്കുന്നു. നല്ല മാര്‍ക്ക് ഉണ്ടായിട്ടും കലാമണ്ഠലത്തില്‍ അവസരം തരാതിരുന്നപ്പോഴും റാങ്ക് ലിസ്റ്റില്‍ പിന്‍തള്ളപ്പെട്ടപ്പോഴും ചേട്ടന്‍ ഇടപെട്ട് എല്ലാം പരിഹരിക്കുകയായിരുന്നു. പക്ഷെ ചേട്ടന്റെ മരണ ശേഷം എനിക്ക് വേദി നിഷേധിച്ച അവസരം ഉണ്ടായി. നിഷേധിച്ചു എന്ന് മാത്രമല്ല എന്നെ ഒരു ആഭാസനായി ചിത്രീകരിച്ചു. ചേട്ടനില്ല, സഹായിക്കാന്‍ ഇനിയാരുമില്ല കലാകാരന്‍ എന്ന നിലയില്‍ ഇനി ജീവിയ്ക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് തോന്നിയപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റ് വരെ നേടിയിട്ടും പഠന കാലത്ത് എല്ലാ ഘട്ടത്തിലും റാങ്ക് നേടിയിട്ടും ഇതുവരെ എനിക്കൊരു സ്ഥിരം തൊഴില്‍ നല്‍കിയിട്ടില്ല. സുരക്ഷിതത്വം ഇല്ലാത്ത നിലയിലാണ് ഞാന്‍ ഇപ്പോഴും. ഞാന്‍ മാത്രമല്ല, എന്നെ പോലെ ബുദ്ധിമുട്ടുന്ന ഒരുപാട് കലാകാരികളും കലാകാരന്മാരും ഉണ്ട്- രാമകൃഷ്ണന്‍ പറഞ്ഞു.