ഒന്നര വയസ്സുകാരിയെ കാമുകൻ മുക്കിക്കൊന്ന സംഭവത്തില്‍ മുത്തശ്ശി അറസ്റ്റില്‍; പിടിയിലായതിന് പിന്നാലെ പൊലീസിന് നേരെ അസഭ്യ വര്‍ഷവും വിവസ്ത്രയാകാനുള്ള ശ്രമവും

കൊച്ചിയിലെ ഹോട്ടലിൽ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ കുഞ്ഞിൻ്റെ മുത്തശ്ശി അങ്കമാലി സ്വദേശിനിയായ സിപ്സിയെ പൊലീസ് പിടികൂടി. തിരുവനന്തപുരം പൊലീസാണ് സിപ്സിയെ അറസ്റ്റു ചെയ്തത്. ബാലനീതി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. തിരുവനന്തപുരം ബീമാപ്പള്ളിയിൽ നിന്നുമാണ് സിപ്സി അറസ്റ്റിലായത്. ബീമാപള്ളി പരിസരത്തു വേഷം മാറി നിന്ന സിപ്‌സിയെ പൂന്തുറ പൊലീസാണ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് ഇവർ തിരുവനന്തപുരത്ത് എത്തിയത്. തുടർന്ന് തമ്പാനൂരിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇന്നു രാവിലെ വേഷംമാറി ബീമാപള്ളി പരിസരത്ത് എത്തിയെന്നും പൊലീസ് പറഞ്ഞു.

പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിൽ എത്തിച്ച ഉടൻ തന്നെ ഇവർ പോലീസിനെതിരെ അസഭ്യവർഷം നടത്തി. സ്വയം വിവസ്ത്രയാകാനും ശ്രമിച്ചു.മയക്കുമരുന്ന് ഇടപാടുകളുള്ള സിപ്‌സിയെ ഒളിവിൽ കഴിയാൻ സഹായിച്ച മിനി എന്ന സുഹൃത്ത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സിപ്‌സിയെ പോലീസ് ഫോർട്ട് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കിയിട്ടുണ്ട്. അങ്കമാലി പോലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റിൽ സിപ്‌സി ഉൾപ്പെട്ടിട്ടുണ്ട്. പോലീസിന്റെ പിടിയിലായാൽ അസഭ്യം പറയുന്നതും വസ്ത്രമുരിയുന്നതും ഇവരുടെ സ്ഥിരം പരിപാടിയാണ്.മുൻപ് പോലീസ് സ്‌റ്റേഷൻ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണിയും ഇവർ നടത്തിയിട്ടുണ്ട്. നേരത്തെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഒരു യുവതിയെ നടുറോഡിലിട്ട് ഇവർ മർദ്ദിച്ചിരുന്നു. യുവതിയുടെ വസ്ത്രങ്ങൾ വലിച്ചു കീറിയിരുന്നു. നിരവധി മോഷണക്കേസിലും കഞ്ചാവ് കേസിലും പ്രതിയാണ് സിപ്‌സി.

കുട്ടിയുടെ അച്ഛന്‍ സജീവനെതിരെയും മുത്തശ്ശി സിപ്സിക്ക് എതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് ബാലനീതി നിയമപ്രകാരം ഇരുവര്‍ക്കും എതിരെ കേസെടുത്തത്. ബുധനാഴ്ച്ചയാണ് കൊച്ചി കലൂരിലെ ലെനിൻ സെൻ്ററിന് അടുത്തുള്ള ഒരു ഹോട്ടൽ മുറിയിൽ വച്ച് ഒന്നരവയസ്സുകാരി നോറയെ സിപ്‌സിയുടെ സുഹൃത്ത് കൊലപ്പെടുത്തിയത്.പൊലീസ് പറഞ്ഞപ്പോഴാണ് തന്‍റെ സുഹൃത്ത് ബിനോയ് കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്നത് അറിഞ്ഞതെന്നും തന്നോടുള്ള വിരോധത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും സിപ്സി പറഞ്ഞിരുന്നു. കുട്ടി ഛർദ്ദിച്ചെന്ന് പറഞ്ഞ് പുലർച്ചെ ബിനോയ് വിളിച്ചിരുന്നു. കൊന്നതാണെന്ന് പൊലീസ് പറഞ്ഞാണറിഞ്ഞത്.

എട്ടുകൊല്ലമായി ജോൺ ബിനോയ് ഡിക്രൂസ് തന്‍റെ സൂഹൃത്താണ്. മകൻ സജീവന്‍റെ കുട്ടികളുമായി കൊച്ചിയിൽ പലയിടത്തും മുറിയെടുത്ത് താമസിച്ചിരുന്നു. അപ്പോഴൊക്കെ ജോൺ ആണ് കുട്ടികളെ നോക്കിയിരുന്നതെന്നുമാണ് സിപിസി പറഞ്ഞത്.മക്കളെ നോക്കാത്തത് കൊണ്ട് ഭർത്താവിന് പണം അയച്ചു കൊടുക്കുന്നത് നിർത്തിയിരുന്നതെന്നും കൊല്ലപ്പെട്ട ഒന്നരവയസ്സുകാരിയുടെ അമ്മ ഡിക്സി പറഞ്ഞു. അമ്മായി അമ്മ കുഞ്ഞിനെയും കൊണ്ട് ഹോട്ടലുകളില്‍ പോയിരുന്നതായും ഡിക്സി പറഞ്ഞു. കുഞ്ഞുങ്ങളെ അച്ഛനും മുത്തശ്ശിയും പീഡിപ്പിക്കുന്നത് സംബസിച്ച് ശിശുക്ഷേമ സമിതിയിൽ പരാതിപ്പെട്ടിരുന്നുവെന്ന് കുഞ്ഞിൻ്റെ അമ്മയുടെ അമ്മ മേഴ്സി പറഞ്ഞു. കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ അമ്മ ഡിക്സി വിദേശത്ത് നിന്നെത്തി. മൂത്ത കുഞ്ഞിനെ ഡിക്സിക്കൊപ്പം വിട്ടയച്ചു.

Articles You May Like

x