ബസിൽ തൊട്ടുരുമ്മി ഇരുന്ന് സ്വയംഭോഗം; യുവനടിയോട് മോശമായി പെരുമാറിയ യുവാവ് യൂത്ത് ലീഗ് പ്രവർത്തകനെന്ന് ആരോപണം

കഴിഞ്ഞ ദിവസമാണ് കെഎസ്ആര്‍ടിസി ബസില്‍ വച്ച് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പുറപ്പെട്ടപ്പോഴാണ് തനിക്ക് സഹയാത്രികന്റെ അടുത്ത് നിന്നും മോശമായ പെരുമാറ്റം ഉണ്ടായതെന്ന് യുവനടി തന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബസ് ജീവനക്കാരും യാത്രികരും ചേർന്നാണ് യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. കോഴിക്കോട് കായക്കൊടി കാവിൽ സവാദ് (27) ആണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയോടെ തൃശൂരിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രാമധ്യേ അത്താണിയിൽ വെച്ചായിരുന്നു സംഭവം. തൃശൂർ സ്വദേശിനിയും സിനിമാ പ്രവർത്തകയുമായ യുവതി ചിത്രീകരണത്തിനായി ഏറണാകുളത്തേക്ക് പോകുകയായിരുന്നു. സവാദ് അങ്കമാലിയിൽ നിന്നാണ് ബസിൽ കയറിയത്.

സ്ത്രീകൾക്ക് മുൻഗണനയുള്ള മൂന്നുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ രണ്ട് യാത്രക്കാരികൾക്ക് ഇടയിലാണ് സവാദ് ഇരുന്നത്. ബസ് അങ്കമാലി വിട്ടയുടൻ യുവാവ് അപമര്യാദയായി പെരുമാറാൻ ആരംഭിച്ചു. ആദ്യം പ്രതികരിച്ചില്ലെങ്കിലും സവാദ് ലൈംഗിക അവയവം പുറത്തെടുത്ത് പ്രദർശിപ്പിച്ചതോടെ യുവതി ചാടിയെണീറ്റ് ബഹളം വെക്കാൻ ആരംഭിച്ചു.

ബഹളം ആരംഭിച്ചതോടെ സീറ്റിൽ നിന്നും എഴുന്നേറ്റ സവാദ് അത്താണിയിൽ ബസ് നിർത്തിയപ്പോൾ ബസിൽ നിന്നും ചാടി പുറത്തിറങ്ങി ഓടി. പിന്നാലെ ഇറങ്ങിയ കണ്ടക്ടർ പ്രതിയെ പിടികൂടിയെങ്കിലും കുതറിയോടി. ഇതോടെ യാത്രക്കാരും നാട്ടുകാരും ചേർന്ന് സവാദിനെ പിടികൂടുകയായിരുന്നു. സംഭവത്തിൽ നെടുമ്പാശേരി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങൾ യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ താൻ നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ചും തുറന്നു പറച്ചിൽ നടത്തിയിട്ടുണ്ട്. ദൃശ്യങ്ങൾ വൈറലാണ്. സവാദ് യൂത്ത് ലീഗ് പ്രവർത്തകനാണെന്നാണ് ആരോപണം ഉയരുന്നുണ്ട്.

Articles You May Like

x