പാട്ടുപാടി സഹായിച്ച് വൈറലായ ആതിരയെ വിളിച്ച് അഭിനന്ദിച്ച് മന്ത്രി വീണ ജോർജ്; തൻ്റെ വലിയൊരു ആഗ്രഹം വെളിപ്പെടുത്തി ആതിരയും!

റോഡരികിൽ തെരുവ് പാട്ട് പാടി ക്ഷീണിച്ച ഒരു ഉമ്മയെ സഹായിക്കാൻ ഓടിയെത്തിയ മലപ്പുറം നിലമ്പൂരിലെ പത്താം ക്ലാസുകാരി ആതിരയെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങളും സന്തോഷവും അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആതിരയുടെ ദൃശ്യങ്ങൾ ആരുടെയും ഹൃദയത്തെ തൊടുന്നതാണ്. കേരളത്തിലെ മനുഷ്യ സ്‌നേഹത്തിന്റെയും മതേതരത്വത്തിന്റെയും വറ്റാത്ത മുഖം കാണിച്ചു തന്നതിന് ആതിരയ്ക്ക് അഭിനന്ദനങ്ങൾ നേരുന്നതായി മന്ത്രി പറഞ്ഞു.

അതിനിടയിൽ തന്റെ ഇഷ്ടവും ആതിര മന്ത്രിയോട് പറഞ്ഞു. ഇന്ത്യൻ ആർമിയിൽ ചേരാനാണ് ഇഷ്ടം എന്നായിരുന്നു ആതിര മന്ത്രിയോട് പറഞ്ഞത്. സ്‌കൂൾ തുറക്കും മുമ്പ് സാധനങ്ങൾ വാങ്ങാൻ അച്ഛനൊപ്പം രാത്രിയിൽ ടൗണിലെത്തിയപ്പോഴാണ് പാട്ടുപാടി തളർന്ന കുടുംബത്തെ ആതിര കണ്ടത്. കാഴ്ചയില്ലാത്ത ഭർത്താവിനും കൈക്കുഞ്ഞിനുമൊപ്പം ഒരു ഉമ്മ തൊണ്ടയിടറി പാടുന്നത് കേട്ട് ഓടിയെത്തിയ ആതിര അവരോട് വിശ്രമിക്കാൻ പറഞ്ഞ് മൈക്ക് ഏറ്റ് വാങ്ങുകയായിരുന്നു.

മലപ്പുറം നിലമ്പൂരിലെ പോത്തുകല്ലിലായിരുന്നു സംഭവം. സ്കൂൾ തുറക്കുന്നത് സംബന്ധിയായ അവസാന വട്ട ഒരുക്കങ്ങൾക്കായി സാധനം വാങ്ങാനായി ടൌണിലേക്ക് ഇറങ്ങിയ കൊച്ചുമിടുക്കി ആതിരയാണ് ജീവിതത്തിൻറെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി പാടി ജീവിക്കുന്ന യുവതിക്ക് സഹായവുമായി എത്തിയത്.വീട്ടിൽ നിന്ന് ഏറെ ദൂരത്തിൽ അല്ലാതെയുള്ള ടൌണിലായിരുന്നു കൈക്കുഞ്ഞുമായി യുവതി പാടിക്കൊണ്ടിരുന്നത്.

ഏറെ നേരമായി കേട്ടുകൊണ്ടിരുന്ന പാട്ടിലെ ഇടർച്ചയാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആതിര അനീഷിനെ വേദനിപ്പിച്ചത്. റോഡ് മുറിച്ച് കടന്ന് തെരുവുഗായകർക്ക് സമീപത്തെത്തി യുവതിയോട് അൽപനേരം വിശ്രമിക്കാൻ ആവശ്യപ്പെട്ട ആതിര അതിമനോഹരമായി പാട്ട് പാടിയാണ് സഹായിച്ചത്. തെരുവുഗായകരിൽ നിന്ന് പെട്ടന്നുണ്ടായ സ്വര വ്യത്യാസം ആളുകൾ ശ്രദ്ധിക്കാനും തുടങ്ങിയതോടെ കുടുംബത്തിന് സഹായവുമായി നിരവധിപ്പേരാണ് എത്തിയത്. ‘ലാ ഇലാഹ ഇല്ലള്ളാഹു, താലോലം താലോലം’ തുടങ്ങിയ ആതിരയുടെ മനോഹരമായ ഗാനങ്ങളും സഹജീവി സ്‌നേഹവും അവിടെ കൂടി നിന്നവരുടെയെല്ലാം കണ്ണും ഹൃദയവും നിറച്ചിരുന്നു. മലപ്പുറം പോത്തുകല്ല് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ആതിര കെ. അനീഷ്.

Articles You May Like

x