സ്ത്രീധനം സംബന്ധിച്ച കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തേണ്ടത് കുടുംബങ്ങളില്‍ നിന്ന് ; കേരള വനിത കമ്മീഷന്‍ അംഗം ഷാഹിദാ കമാലിൻറെ വാക്കുകൾ
1961ലെ സ്ത്രീധന നിരോധന ആക്റ്റ് അനുസരിച്ച് സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും വാഗ്ദാനം നല്‍കുന്നതും ശിക്ഷാര്‍ഹമായ കുറ്റം ആണ്. എന്നാല്‍ ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കേണ്ടിവരുന്ന കാര്യമാണ് സ്ത്രീധന പീഡനവും മരണവും. ഓരോ മരണങ്ങള്‍ ഉണ്ടാവുമ്പോഴും നമ്മള്‍ ആഗ്രഹിക്കുന്നത് ഇനി സ്ത്രീധനത്തിന്റെ പേരില്‍ ഇതൊന്നും സംഭവിക്കരുതെന്നാണ്. സ്ത്രീധനമെന്ന് സമ്പ്രദായത്തെ ഇല്ലാതാക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരള വനിത കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ ഒറു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
സ്ത്രീധനം നിരോധിച്ചിട്ടും ആറു പതിറ്റാണ്ട് കഴിഞ്ഞിട്ടും സ്ത്രീധനവിരുദ്ധ ദിനമെന്നും സ്ത്രീധനത്തിനെതിരേയുള്ള ക്യാംപെയ്ന്‍ എന്നും പറയേണ്ടി വരുന്നത് ഏറെ ദൗര്‍ഭാഗ്യകരമായ ഒന്നാണണെന്നാണ് ഷാഹിദ പ്രതികരിച്ചത്. സാക്ഷരതയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനങ്ങളും മരണങ്ങളും നടക്കുന്നത് കേള്‍ക്കേണ്ടി വരുന്നത് ഏറെ വേദനാ ജനകമാണ്. പല കാര്യങ്ങളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരളം. സ്ത്രീ സാക്ഷരത, സ്ത്രീവിദ്യാഭ്യാസം, സ്ത്രീ പുരോഗതി തുടങ്ങി അധികാരം പങ്കിടുന്നതിലടക്കം കേരളമാണ് മാതൃക. സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായ കുടുംബശ്രീ പോലൊരു കൂട്ടായ്മയ്ക്ക് ജന്മം കൊടുത്ത മണ്ണാണ് കേരളം. മറ്റുസംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇങ്ങനെ സമൂഹവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം സ്ത്രീകളുമെന്നും ഷാഹിദ പറയുന്നു.
സ്ത്രീധനം സംബന്ധിച്ച കാഴ്ച്ചപ്പാടുകളില്‍ മാറ്റം കൊണ്ടുവര്ണ്ടത് കുടുംബങ്ങലില്‍ നിന്നാണ്. നമ്മുടെ രാജ്യത്ത് ഒരു നിയമം ഉണ്ട്. അത് അംഗീകരിക്കാനും അനുസരിക്കാനും നടപ്പിലാക്കാനും നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്ന സ്വയം തോന്നല്‍ വീടുകളില്‍ നിന്നു തന്നെ തുടങ്ങണം. പലപ്പോഴും സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ മര്‍ദിക്കുന്നുവെന്നും പീഡിപ്പിക്കുന്നുവെന്നും വാര്‍ത്തകള്‍ വരുന്നു. കൊടുത്തിട്ടല്ലേ ഇങ്ങനെയൊരു പ്രശ്നമുണ്ടാകുന്നതെന്നാണ് ഞാന്‍ ചോദിക്കുന്നത്. ആദ്യം തന്നെ സ്ത്രീധനം കൊടുക്കില്ല എന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തീരുമാനമെടുക്കണമെന്നും ഷാഹിദ കൂട്ടിച്ചേര്‍ത്തു.
സ്ത്രീയുടെ അന്തസ്, അഭിമാനം, അവളുടെ വിദ്യാഭ്യാസം, വ്യക്തിത്വം, കഴിവ്, സാമൂഹിക അംഗീകാരം തുടങ്ങിയവയൊക്കെ മാനദണ്ഡമായി കാണാന്‍ കഴിയുന്ന, മനുഷ്യനായി കാണാന്‍ കഴിക്കന്ന ചിന്ത കുടുംബംങ്ങളില്‍ നിന്ന് ഉണ്ടാകണം. മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ക്ക് സ്ത്രീധനം കൊടുക്കില്ലെന്ന് പറയാനുള്ള ധൈര്യം കാണിക്കണം. പെണ്‍കുട്ടികളെ ഒരുബാധ്യതയായി കാണുന്ന ഒരു സമൂഹമാണ് ഇന്നും കേരളത്തിലുള്ളത്. 18 വയസ്സുകഴിഞ്ഞാല്‍ എങ്ങിനെയെങ്കിലും പെണ്‍കുട്ടിയെ വിവാഹം ചെയ്തയച്ച് ബാധ്യത ഒഴിവാക്കിയാല്‍ മതിയെന്ന ചിന്തയുള്ളവരാണ് അധികവുമെന്നും ഷാഹിദ വ്യക്തമാക്കി.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ്സും ആണ്‍കുട്ടികളുടെ വിവാഹപ്രായം 24 വയസ്സും ആക്കണമെന്ന് അഭിപ്രായമുള്ള ആളാണ് ഞാന്‍. കാരണം, ആ പ്രായത്തില്‍ എത്തുമ്പോള്‍ മാത്രമെ വിവാഹത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും വ്യക്തമായ ധാരണയും പക്വതയും കൈവരികയുള്ളൂ. വിവാഹത്തിനുവേണ്ടിയാണ് പെണ്‍കുട്ടിയെ വളര്‍ത്തുന്നത് എന്ന ചിന്ത ആദ്യം മലയാളികള്‍ മാറ്റണം. വിവാഹമല്ല തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് പെണ്‍കുട്ടികള്‍ മനസ്സിലാക്കണം. നല്ല വിദ്യാഭ്യാസം നേടി ജോലി സമ്പാദിക്കുക എന്നാണ് പരമപ്രധാനമായ കാര്യമെന്നും ഷാഹിദ പറയുന്നത്