പ്രധാന മന്ത്രിയുടെ സുരക്ഷ സർക്കാർ നോക്കിക്കോളും, കേരള പൊലീസും മറ്റ് ഉദ്യോഗസ്ഥരും സുരക്ഷാ ക്രമീകരണങ്ങൾക്കായി ഞങ്ങളോട് വലിയ ഡിമാൻഡുകളാണ് വയ്ക്കുന്നത്: ഗോകുൽ സുരേഷ്

സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതുകൊണ്ട് തന്റെ ഉത്തരവാദിത്തങ്ങൾ കൂടുതലാണെന്ന് ഗോകുൽ സുരേഷ്. അച്ഛന് ഒരുപാട് സമ്മർദ്ദം കൊടുക്കാതെ ഞാനും എന്റെ സുഹൃത്തുക്കളും ചേർന്നാണ് കാര്യങ്ങൾ ഏറ്റെടുത്ത് ചെയ്യുന്നതെന്ന് ​ഗോകുൽ സുരേഷ് പറഞ്ഞു.

ഗോകുൽ സുരേഷിന്റെ വാക്കുകളിങ്ങനെ

‘ഭാഗ്യയുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത് വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ സുരക്ഷ സർക്കാർ നോക്കിക്കോളും, പക്ഷേ മറ്റ് പല കാര്യങ്ങൾക്കുമായി സംസ്ഥാന സർക്കാർ ഞങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി വരുന്നത് കൊണ്ട് ഒരുപാട് സജ്ജീകരണങ്ങൾ വേണം. കേരള പൊലീസും മറ്റ് ഉദ്യോഗസ്ഥരും ഞങ്ങളോട് വലിയ ഡിമാൻഡുകളാണ് വയ്ക്കുന്നത്’.

‘രണ്ട് മണിക്കൂറിന്റെ ഗ്യാപ്പിൽ 600 ബാരിക്കേഡ് വേണമെന്ന് വിളിച്ച്‌ പറയുന്നു. അത് സംഘടിപ്പിക്കാൻ വളരെ ബുദ്ധിമുട്ടി. ഇവന്റ് മാനേജ്‌മെന്റ് ടീം അത് ചെയ്യും. എന്നാൽ അവസാന നിമിഷം ഇങ്ങനെ കുറേ ഡിമാൻഡ് വയ്ക്കുന്നത് അവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. മനുഷ്യത്വം ഇല്ലാത്ത കാര്യങ്ങളാണ് ചെയ്യുന്നത്. ഇപ്പോൾ തന്നെ എത്രയോ കിലോ മീറ്റർ തുണി കെട്ടി മറച്ചിരിക്കുകയാണ്. ഇപ്പോൾ അതിന്റെ മൂന്നിരട്ടി കൂടി കവർ ചെയ്യണമെന്ന് പറഞ്ഞിരിക്കുകയാണ്. മറ്റുള്ളവർ പുറത്ത് നിന്ന് കാണുന്ന ചിരിയും സന്തോഷവും മാത്രമല്ല, ഞങ്ങളുടെ ടെൻഷനും വളരെ വലുതാണ്’

പ്രധാനമന്ത്രിയെ കൂടാതെ ലാലേട്ടൻ മമ്മൂക്ക എല്ലാവരും വിവാഹത്തിന് എത്തുന്നുണ്ട്. അച്ഛന്റെയും അമ്മയുടെയും കുടുംബത്തിലെ മുതിർന്നവരും ഒരുപാടുണ്ട്. അവർക്കൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ വേദിയിൽ എത്തിക്കണം. ഇപ്പോൾ ഇതൊക്കെയാണ് മനസിൽ ഓടിയെത്തുന്നത്. അച്ഛനും അമ്മയും അനിയത്തിമാരും ഹോട്ടലിൽ എത്തിക്കഴിഞ്ഞു. അവരെ യാത്രയാക്കിയതിന് ശേഷമാണ് ഞാനും സുഹൃത്തുക്കളും ഗുരുവായൂരിലേക്ക് എത്തിയത്.

Articles You May Like

x