എനിക്ക് ഒന്നുമില്ല എന്ന് പറഞ്ഞു , പിന്നെ ഒരു ദീർഘ നിശ്വാസത്തോടെ ചീരു കണ്ണുകളടച്ചു ; എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല
ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ്മേഘ്‌ന രാജ്. തെന്നിന്ത്യന്‍ സിനിമാലോകത്തെ കണ്ണീരില്‍ ആഴ്ത്തികൊണ്ടാണ് മേഘ്‌നയുടെ ഭര്‍ത്താവും കന്നട നടനുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴിനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവി മരിച്ചത്. അന്ന് മേഘ്‌ന അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ആ വാര്‍ത്ത ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു. കുഞ്ഞിന്റെ മുഖംപോലും കാണാതെയായിരുന്നു ചിരു യാത്രയായത്. ആ വേദനകളെ ഉള്ളിലൊതുക്കി മേഘ്‌ന നിറഞ്ഞു ചിരിക്കുന്നത് മകന്‍ മൂലമാണ്.
കുഞ്ഞിന്റെ ജനനം മുതല്‍ ഓരോ മുഹൂര്‍ത്തങ്ങളും മേഘ്‌ന സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. ജൂനിയര്‍ ചീരു എന്നായിരുന്നു കുട്ടിയെ ആരാധകര്‍ വിളിച്ചിരുന്നത്. റായന്‍ രാജ് സര്‍ജ എന്നാണ് കുട്ടിക്ക് നല്‍കിയിരിക്കുന്ന യഥാര്‍ത്ഥ പേര്. കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ മകന്റെ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. നിരവധി പേരാണ് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ജൂനിയര്‍ ചീരുവിന് ആശംസകള്‍ നേര്‍ന്നത്. കഴിഞ്ഞ ദിവസം തലമൊട്ടയടിച്ച കുഞ്ഞു റായന്റെ ചിത്രങ്ങള്‍ പങ്കുവച്ച് താരം രംഗത്തെത്തിയിരുന്നു. ‘വീട്ടിലെ മൊട്ട ബോസ്’. ലിറ്റില്‍ റൗഡി എന്ന ഹാഷ്ടാഗിനൊപ്പമാണ് ജൂനിയര്‍ ചീരുവിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
ഇപ്പോഴിതാ മേഘ്‌ന വനിത മാഗസീന് നല്‍കിയ അഭിമുഖമാണ് ഏറെ ശ്രദ്ധ നേടുന്നത്. അതുവരെ താന്‍ സങ്കടപ്പെട്ടതിനെല്ലാം മറുപടിയായണ് റയാന്‍ വന്നതെന്നും രാജാവ് എന്നാണ് റയാന്‍ എന്ന പേരിന്റെ അര്‍ത്ഥമെന്നും മേഘ്‌ന അഭിമുഖത്തില്‍ പറയുന്നു. താന്‍ അഞ്ച് മാസം ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ആയിരുന്നു ചിരു ഞങ്ങളെ വിട്ടുപോയത്. പിന്നീട് ഓരോ ദിവസവും കഴിഞ്ഞുപോകുന്നത് ചിരു വീണ്ടും ജനിക്കുമെന്ന ആരാധകരുടെ ആശ്വാസ വാക്കുകള്‍ കേട്ടായിരുന്നു. പ്രസവും കഴിഞ്ഞ് കുഞ്ഞിനെ കാണിച്ചപ്പോള്‍ ഡോക്ടറോട് ഞാന്‍ പറഞ്ഞത് ആണ്‍കുട്ടിയല്ല എന്ന പറയരുതെന്നായിരുന്നുവെന്നും ഡോക്ടര്‍ കുറച്ചുനേരം സസ്‌പെന്‍സ് ഇടുകയും കുഞ്ഞിനെ കയ്യില്‍ കിട്ടിയപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞുപോയെന്നും താരം പറയുന്നു.
മകന്റെ ചിത്രങ്ങള്‍ക്ക്ു താഴെ ജൂനിയര്‍ ചിരു എന്ന് ആരാധകരുടെ കമന്റുകള്‍ എന്നും കാണാം. ഫോട്ടോഷൂട്ട് ചെയ്യുന്നത് റയാന്‍ ഇപ്പോള്‍ ഒരുപാട് ഇഷ്ടമാണ്. റയാന്‍ രാവിലെ എഴുനേല്‍ക്കുമ്പോള്‍ തന്നെ ചിരുവിന്റെ ചിത്രത്തിന് മുന്നില്‍ കൊണ്ട് പോയി അപ്പയെ കാണിച്ച് കൊടുക്കാറുണ്ട്. നാലോ അഞ്ചോ മാസം മുതലുള്ള ശീലമാണത്. അങ്ങനെ ഇരിക്കെ ഒരു ദിവസം ടിവിയില്‍ ചിരുവിന്റെ പാട്ട് കണ്ടതോടെ റയാന്‍ അപ്പയെ തിരിച്ചറിഞ്ഞു. ഇപ്പോള്‍ എവിടെ കണ്ടാലും അപ്പ എന്ന് പറഞ്ഞ് അവന്‍ എക്സൈറ്റഡ് ആവാറുണ്ടെന്നും മേഘ്‌ന പറഞ്ഞു. റയാന്‍ ആദ്യമായി അമ്മയെന്നോ അപ്പ എന്നോ ആയിരുന്നില്ല വിളിച്ചത്. താത്ത എന്നാണ് മോന്‍ ആദ്യമായി വിളിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.
ചിരുവിനെ കൃത്യമായി ഷൂട്ടിംഗ് ലൊക്കേഷനില്‍ ഞാനായിരുന്നു പറഞ്ഞുവിട്ടിരുന്നത്. ചിരു രാത്രി ഉറക്കം കളഞ്ഞ് എത്രനേരം വേണമെങ്കിലും സിനിമ കാണുമായിരുന്നു. ചിരു മരിക്കുന്ന ദിവസം ചിരുവിന് ഷൂട്ടിംങ് ഇല്ലായിരുന്നു. തലേ ദിവസം കിടന്നപ്പോള്‍ ഒരുപാട് വൈകിയിരുന്നു. അതുകൊണ്ട് തന്നെ രാവിലെ എഴുന്നേറ്റപ്പോള്‍ താമസിച്ചിരുന്നു. എഴുന്നേറ്റ് ഫ്രഷ് ആയി കുറച്ച് കഴിഞ്ഞ് ബോധം കെട്ട് വീണതാണ് ഞങ്ങള്‍ കണ്ടത്. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കാറില്‍ കയറ്റിയപ്പോള്‍ ചിരുവിന് ബോധം വന്നു. അപ്പോള്‍ എന്നെ നോക്കി ചിരു പറഞ്ഞത് ‘ കുട്ടിമാ ടെന്‍ഷന്‍ അടിക്കല്ലേ, എനിക്കൊന്നുമില്ല’ എന്നായിരുന്നു.
‘ഗര്‍ഭിണി ആയ ഞാന്‍ കൂടെയുള്ളപ്പോള്‍ സ്പീഡില്‍ കാറോടിച്ചതിന് ഡ്രൈവറോട് ചിരു ദേഷ്യപ്പെട്ടിരുന്നു അന്ന്. കുറച്ചു കഴിഞ്ഞ് ഒരു ദീര്‍ഘനിശ്വാസത്തോടെ ചിരു കണ്ണടച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ ഞാനിരുന്നു. അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ വന്ന് പരിശേധിച്ചപ്പോള്‍ പറഞ്ഞു പള്‍സ് ഇല്ലെന്ന്. ഫിറ്റ്‌നസില്‍ നല്ല രീതിയില്‍ ശ്രദ്ധ നല്‍കിയിരുന്ന ആളായിരുന്നു ചിരു. എന്നിട്ടും ഹൃദയഘാതം വന്നതിന് കാരണമെന്താണെന്ന് ഇപ്പോഴും ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷമായി എന്താണ് കാരണമെന്ന് ഞാനും ഗൂഗിളില്‍ തിരഞ്ഞിരുന്നു. എന്നാല്‍ എന്റെ അവസ്ഥ കണ്ട് ഡോക്ടര്‍ അതിന് വിലക്കിട്ടുവെന്നും’ മേഘ്‌ന പറയുന്നു.