ഒന്നര വയസ്സുള്ള കുഞ്ഞിനെ എൻ്റെ കയ്യിൽ തന്നിട്ട് ആദ്യഭാര്യ മറ്റൊരാൾക്കൊപ്പം പോയി, അവനെയെടുത്ത് സ്റ്റേജുകളിൽ പരിപാടി അവതരിപ്പിച്ചു, ജീവിതം മാറിയത് രേണുവിൻ്റെ വരവോടെ; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധിയുടെ കഷ്ടപ്പാടിൻ്റെ കഥ

‘ഞാൻ പോണേണ്, വെറുതെ എന്തിനാണ് എക്‌സ്പ്രഷൻ ഇട്ട് ചാവണതെന്ന്’. നാദിർഷയുടെ സംവിധാനത്തിലൊരുങ്ങിയ കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ കൊല്ലം സുധി ഇത് പറയുമ്പോൾ തിയേറ്ററിൽ ഉയർന്നത് വലിയ പൊട്ടിച്ചിരിയാണ്. ഓർത്തോർത്ത് ചിരിക്കാനാകുന്ന എക്‌സ്പ്രഷനുകളും തഗുകളും മറുതഗുകളും മാത്രം ബാക്കിവച്ച് അകാലത്തിൽ സുധി മടങ്ങുമ്പോൾ സിനിമാ, ടെലിവിഷൻ താരങ്ങളും പ്രേക്ഷകരുമെല്ലാം വേദനയിലാണ്.

ഹാസ്യലോകത്ത് തന്റേതായ സ്ഥാനമുറപ്പിക്കാൻ വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് ഒടുവിൽ ചലച്ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളും ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്കിലൂടെ വലിയ പ്രേക്ഷക സ്വീകാര്യതയും നേടിത്തുടങ്ങുമ്പോൾ ഈ കലാകാരൻ വിടപറയുന്നു എന്നതാണ് ഏറ്റവും നൊമ്പരപ്പെടുത്തുന്ന കാര്യം. സ്വന്തമായി ഒരു വീട് വയ്ക്കണമെന്ന ആഗ്രഹം ബാക്കി വച്ചാണ് സുധി മടങ്ങിയത്. താൻ സ്വരുക്കൂട്ടുന്ന പൈസ കൊണ്ട് സ്വസ്ഥമായി ഉറങ്ങാൻ ഒരു വീട് പണിയാൻ സുധിക്ക് കൃത്യമായ പ്ലാനിംഗ് ഉണ്ടായിരുന്നു. നിരവധി സ്റ്റേജ് ഷോകൾ കാലേകൂട്ടി ഏറ്റെടുത്ത് അഡ്വാൻസ് വാങ്ങി പരിപാടികൾ കഴിയുന്ന മുറയ്ക്ക് തന്റെ വീടുയരുന്നതും സ്വപ്‌നം കണ്ട് സുധിയിരുന്നു. എന്നാൽ കൊവിഡ് ഈ ആഗ്രഹങ്ങളൊക്കെ തകർത്തു. ആറ് മാസത്തിനുള്ളിൽ വിചാരിച്ച പണമൊന്നും കിട്ടിയില്ല. വിദേശത്തും സ്വദേശത്തും ബുക്ക് ചെയ്തിരുന്ന എല്ലാ പരിപാടികളും പിൻവലിക്കപ്പെട്ടു. പ്രതീക്ഷിച്ചതുപോലെ വീടുയർന്നില്ല. അക്കാലത്തും ഫഌവേഴ്‌സ് സ്റ്റാർ മാജിക് സുധിയെ കൈവിട്ടിരുന്നില്ല. തൽക്കാലം പിടിച്ചുനിൽക്കാൻ നിരവധി സുമനസുകളും സുധിയെ സഹായിച്ചു.

വേദിയിൽ ചിരിയുടെ പൂരമൊരുക്കുന്ന സുധി ജീവിതത്തിൽ താൻ താണ്ടിയ സങ്കടക്കടലുകളെക്കുറിച്ച് ഒരു ചാനൽ ഷോയിൽ തുറന്നു പറഞ്ഞത് അവിശ്വസനീയതയോടെയാണ് പ്രേക്ഷകർ കേട്ടത്. 2020ൽ അഭിമുഖത്തിൽ ജീവിതത്തിൽ താൻ അനുഭവിച്ച വിഷമങ്ങളെക്കുറിച്ച് അദ്ദേഹം തുറന്നുപറയുകയുണ്ടായി.

‘‘ജീവിതത്തിൽ ഇത്ര വലിയ വേദനയുടെ കഴിഞ്ഞ കാലമുണ്ടെന്ന് ഞാൻ ചാനലിൽ വെളിപ്പെടുത്തും വരെ ഏറെ അടുപ്പമുള്ളവർക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. ആദ്യ വിവാഹം പ്രണയിച്ചായിരുന്നു. പതിനാറ് വർഷം മുമ്പ്. പക്ഷേ ആ ബന്ധം അധികം നാൾ നീണ്ടുനിന്നില്ല. ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി. ഏറെ വേദനിച്ച നാളുകളായിരുന്നു അത്. പിന്നീട് ഞാനും മോനും ഏറെ കഷ്ടപ്പെട്ടാണ് ജീവിതം തിരിച്ചു പിടിച്ചത്. രണ്ടാഴ്ച മുമ്പ് പുള്ളിക്കാരി ആത്മഹത്യ ചെയ്തു. അവരുടെ രണ്ടാം ദാമ്പത്യത്തിലെ ചില പ്രശ്നങ്ങളായിരുന്നത്രേ കാരണം. ആ ബന്ധത്തിൽ അവർക്ക് ഒരു കുഞ്ഞുണ്ട്. ആരോടും പരാതിയോ പരിഭവമോ ഇല്ല. ദൈവം എനിക്കിപ്പോൾ സന്തോഷം മാത്രമുള്ള കുടുംബജീവിതം തന്നു. എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണവും രണ്ടു മക്കളും ആണ് ഇന്നെന്റെ ലോകം. എന്റെ ഏറ്റവും വലിയ സമ്പാദ്യവും അതുതന്നെ.

രേണുവിന് ജീവനാണ് രാഹുലിനെ. താൻ പ്രസവിച്ചതല്ലെങ്കിലും എന്റെ മൂത്ത മോൻ അവനാണെന്നാണ് എപ്പോഴും രേണു പറയുന്നത്. രണ്ടു പേരും വലിയ ചങ്കുകളാണ്. ഇപ്പോൾ പത്താം ക്ലാസിലാണ് രാഹുൽ. മോന് 11 വയസ്സുള്ളപ്പോഴാണ് ഞാൻ രേണുവിനെ വിവാഹം കഴിച്ചത്. അന്നു മുതൽ എന്റെ മോൻ അമ്മയുടെ കുറവ് അനുഭവിച്ചിട്ടില്ല. എന്റെ ജീവിതത്തിലെ എല്ലാം അറിഞ്ഞ് എനിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതാണ് രേണു. എന്റെ വളർച്ചയിൽ ഈ നിമിഷം വരെ അവളുടെ പിന്തുണയാണ് വലുത്. രേണു ജീവിതത്തിലേക്ക് കടന്നുവരും മുൻപ്, ഒന്നര വയസ്സുള്ള കാലം മുതൽ രാഹുലിനെയും കൊണ്ടാണ് ഞാൻ സ്‌റ്റേജ് ഷോകൾക്ക് പോയിരുന്നത്. ഞാൻ സ്‌റ്റേജിൽ കയറുമ്പോൾ സ്റ്റേജിന് പിന്നിൽ അവനെ ഉറക്കിക്കിടത്തും. ഇല്ലെങ്കിൽ ഒപ്പമുള്ള ആരെങ്കിലും നോക്കും. അഞ്ച് വയസ്സൊക്കെ ആയപ്പോൾ മോൻ കർട്ടൻ പിടിക്കാൻ തുടങ്ങി.

ഞാൻ ജനിച്ചത് കൊച്ചിയിലായിരുന്നു. അച്ഛൻ ശിവദാസൻ കൊച്ചിൻ കോർപ്പറേഷനിലെ റവന്യൂ ഇൻസ്പെക്ടറായിരുന്നു. അമ്മ ഗോമതി. പിന്നീട് ഞങ്ങൾ കൊല്ലത്ത് വന്നു. എനിക്ക് ഒരു ചേച്ചിയും ചേട്ടനും അനിയനുമാണ്. അനിയൻ സുഭാഷ് മരിച്ചു.മിമിക്രിയിലേക്ക് വന്നിട്ട് 30 വർഷമായി. 16 –17 വയസ്സു മുതൽ തുടങ്ങിയതാണ്. പാട്ടായിരുന്നു ആദ്യം. അതാണ് മിമിക്രിയിലേക്ക് വഴിതിരിച്ചത്. അമ്മയ്ക്ക് ഞാൻ പാടുന്നത് വലിയ ഇഷ്ടമായിരുന്നു. മിമിക്രിയിൽ ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് മുണ്ടയ്ക്കൽ വിനോദ്, ഷോബി തിലകൻ, രാജാ സാഹിബ്, ഷമ്മി തിലകൻ തുടങ്ങിയവരുടെയൊക്കെ ടീമിലാണ്. തുടക്കകാലത്ത് ഞാൻ കൂടുതൽ അനുകരിച്ചിരുന്നത് സുരേഷ് ഗോപി ചേട്ടനെയാണ്. പിന്നീട് ജഗദീഷേട്ടനെയും.

കോമഡി സ്റ്റാർസിൽ പങ്കെടുത്തെങ്കിലും എനിക്ക് വലിയ ശ്രദ്ധ നേടിത്തന്നത് മഴവിൽ മനോരമയിലെ ‘കോമഡി ഫെസ്റ്റിവൽ’ ആണ്. അതിലെ സ്കിറ്റുകളെല്ലാം ഹിറ്റായിരുന്നു. ഞങ്ങൾക്കാണ് ഒന്നാം സ്ഥാനം ലഭിച്ചതും.ഇതിനോടകം 40 സിനിമ ചെയ്തു. പ്രദീപേട്ടന്റെ ‘ചെന്നൈക്കൂട്ട’മാണ് ആദ്യ സിനിമ. പിന്നീട് സ്റ്റാർ മാജിക്കിലൂടെയാണ് വീണ്ടും ചാനലിൽ സജീവമായത്. ഇപ്പോൾ എവിടെപ്പോയാലും ആളുകൾ തിരിച്ചറിയുന്നു, പരിചയപ്പെടുന്നു, സെൽഫിയെടുക്കുന്നു…എല്ലാം വലിയ സന്തോഷം.’’–സുധി പറഞ്ഞു.

Articles You May Like

x