അത്രയും നേരം പിടിച്ചുനിന്ന ഇന്ദ്രൻസിന്റെ സങ്കടങ്ങൾ ആ നിമിഷം അണപൊട്ടി ഒഴുകി ; എല്ലാവരും കളിയാക്കിയപ്പോൾ എനിക്കൊപ്പം നിന്ന എന്റെ അമ്മ
നടന് ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി അന്തരിച്ചു. 90 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ച് ഇന്ന് പുലര്‍ച്ചയോടെയാണ് മരണം സംഭവിച്ചത്. സംസ്‌കാരച്ചടങ്ങുകള്‍ ശാന്തികവാടത്തില്‍ നടന്നു.ഏതാനും ദിവസങ്ങളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് ഓര്‍മ്മ നഷ്ടപ്പെടുകയും ചെയ്തു. ഇന്നലെ അസുഖം മൂര്‍ച്ഛിച്ചു. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ദ്രൻസിന്റെ അച്ഛൻ കൊച്ചുവേലും നേരത്തെ മരണപ്പെട്ടിരുന്നു. കൊച്ചുവേലുവിന്റെയും ഗോമതിയുടെയും ഒൻപത് മക്കളിൽ മൂന്നാമനാണ് ഇന്ദ്രൻസ്.
അമ്മയുമായി ഏറെ ആത്മ ബന്ധമുള്ള ഇന്ദ്രന്‍സ് തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകമായപ്പോള്‍ അത് സമര്‍പ്പിച്ചത് തന്റെ അമ്മയ്ക്കായിരുന്നു. അമ്മയയുടെ ഉള്ളുരുക്കങ്ങള്‍ക്ക് എന്നാണ് പുസ്തകം സമര്‍പ്പിച്ച് കൊണ്ട് ഇന്ദ്രന്‍സ് കുറിച്ചത്. ഇപ്പോഴിതാ ഇന്ദ്രൻസ് മുൻപ് അമ്മയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. അമ്മയുടെ ‘ശാപം’ കൊണ്ടാണ് ഹാസ്യനടനായി മാറിയത് എന്ന് നടൻ നേരത്തേ പറഞ്ഞിരുന്നു. ആ കഥയിങ്ങനെ, കുരുത്തക്കേട് മൂത്ത് പഠിക്കാതെ ഉഴപ്പി നടന്ന കാലത്ത് ഒരിക്കൽ നേരം വൈകി വീട്ടിൽ കയറി ചെന്നപ്പോഴാണ് അമ്മ അന്ന് ശപിച്ചത്. അന്ന് അമ്മ പറഞ്ഞത് ഇങ്ങനെയാണ് ‘കുളിക്കത്തുമില്ല, പഠിക്കത്തുമില്ല.. നിന്നെ കണ്ടിട്ട് നാട്ടുകാർ ചിരിക്കും’.. അതങ്ങനെ തന്നെ സംഭവിക്കുകയായിരുന്നുവെന്ന് ഇന്ദ്രൻസ് പറഞ്ഞു.
സ്ക്രീനിൽ മുഖം തെളിയുമ്പോഴേ ആളുകള്‍ ചിരിക്കാൻ തുടങ്ങിയെന്ന് ഇന്ദ്രൻസ് പറഞ്ഞു.മാതൃദിനത്തിൽ ഇന്ദ്രന്‍സ് അമ്മയെക്കുറിച്ചുള്ള അപൂര്‍വമായ ഓര്‍മകള്‍ ഓർത്തെടുത്ത് പറഞ്ഞപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.അമ്മ ചിട്ടി പിടിച്ച് വാങ്ങിയ തയ്യല്‍ മെഷീനില്‍ നിന്നാണ് സുരേന്ദ്രന്‍ എന്നതില്‍ നിന്നും ഇന്ദ്രന്‍സിലേക്കുള്ള വഴി തുറന്നത്. സിനിമയിലെ വസ്ത്രാലങ്കാര രംഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ ഇന്ദ്രന്‍സ് മലയാളത്തിൽ 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിപി വിജയകുമാര്‍ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര വസ്ത്രാലങ്കാരകനായത്.
ചൂതാട്ടം, സമ്മേളനം, പ്രിന്‍സിപ്പാള്‍ ഒളിവില്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍, തൂവാനതുമ്പികള്‍, മൂന്നാം പക്കം, സീസണ്‍, രാജവാഴ്ച, ഇന്നലെ, ചെറിയ ലോകവും വലിയ മനുഷ്യരും, ഞാന്‍ ഗന്ധര്‍വന്‍, കാഴ്ചക്കപ്പുറം, കാവടിയാട്ടം, ഭാഗ്യവാന്‍, കല്യാണഉണ്ണികള്‍ എന്നിവയാണ് വസ്ത്രാലങ്കാരം ചെയ്ത ചിത്രങ്ങള്‍. 2018ല്‍ ആളൊരുക്കം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.