പതിനാറാം വയസ്സിൽ കൂട്ടുകാരായതാണ് ഞങ്ങൾ, എനിക്ക് നഷ്ടമായത് വെറുമൊരു സുഹൃത്തിനെയല്ല, ലോകത്തെ ഏറ്റവും നല്ല സുഹൃത്തിനെ, ഈഗോ എന്നത് ഞങ്ങൾക്കിടയിൽ ഒരിക്കലും ഉണ്ടായിട്ടില്ല; വേദനയോടെ ലാൽ

സംവിധായകൻ സിദ്ധിഖിന്റെ അപ്രതീക്ഷിത വിയോഗം കലാകേരളത്തെ തീരാ വേദനാഴിലാഴ്ത്തിയിരിക്കുകയാണ്. ഒരുപാട് ചിരിപടർത്തുന്ന സിനിമകൾ മലയാളികൾക്ക് തന്ന അദ്ദേഹം നല്ല ഒരു മനുഷ്യുകൂടിയായിരുന്നു. ഒപ്പം സിദിഖ് ലാൽ കൂട്ടുകെട്ടും മലയാള സിനിമയിലെ ഹിറ്റ് കോമ്പിനേഷനായിരുന്നു. തന്റെ ഉറ്റ സുഹൃത്തിന്റെ വേർപാടിൽ സിദിഖിനെ കുറിച് പറയുകയാണ് നടൻ ലാൽ.

ലാലിന്റെ വാക്കുകൾ:

എനിക്ക് നഷ്ടമായത് വെറുമൊരു സുഹൃത്തിനെയല്ല. ലോകത്തെ ഏറ്റവും നല്ല സുഹൃത്തിനെയാണ്. ലോകത്തെ ഏറ്റവും നല്ല സുഹൃത്തുക്കൾ ആരാണ് എന്ന് ചോദിച്ചാൽ ഞാൻ എന്നും പറഞ്ഞിരുന്നത് ഞാനും സിദ്ദിഖും എന്നാണ്.എന്റെ പതിനാറാം വയസ്സിൽ കൂട്ടുകാരായതാണ് ഞങ്ങൾ. അന്നുതൊട്ട് അടുത്തറിഞ്ഞയാളാണ് സിദ്ദിഖ്. ആദ്യം ഞങ്ങൾ ഒരുമിച്ച് മിമിക്രി കളിച്ചു. പിന്നെ സിനിമയ്ക്ക് കഥയെഴുതി. സഹസംവിധായകരും സംവിധായകരുമായി. ചിത്രങ്ങൾ നിർമിച്ച് വിതരണം ചെയ്തു. എല്ലാത്തിന്റെയും തുടക്കം പുല്ലേപ്പടിയിൽനിന്നാണ്.

ജീവിതാവസ്ഥകളും ഞങ്ങൾ അണിഞ്ഞ കുപ്പായങ്ങളും മാറിമാറിവന്നെങ്കിലും സൗഹൃദത്തിന് എന്നും ഒരേ നിറം തന്നെയായിരുന്നു. പരിശുദ്ധമായിരുന്നു അത്. ഒരിക്കലും കലർപ്പ് പുരളാത്തത്. എല്ലാ കൂട്ടുകാരെയുംപോലെ ഞങ്ങളും വഴക്കിട്ടിട്ടുണ്ട്. തർക്കിച്ചിട്ടുണ്ട്. പിണങ്ങിയിട്ടുണ്ട്. പക്ഷേ, ഞങ്ങളുടെ പിണക്കവും വഴക്കും ഒരിക്കലും വ്യക്തിപരമായ കാര്യങ്ങൾക്കായിരുന്നില്ല. കഥാപരമായ കാര്യങ്ങളിലെ തർക്കങ്ങളായിരുന്നു പലപ്പോഴും ഞങ്ങൾക്കിടയിലുണ്ടായിരുന്നത്. അതേച്ചൊല്ലി ഒരുപാട് വഴക്കടിക്കും. പക്ഷേ, മറ്റേയാൾ പറയുന്നത് ശരിയാണെന്ന് ഞങ്ങളിലാർക്കാണോ ആദ്യം മനസ്സിലാകുന്നത് അവിടെ വഴക്ക് തീരും.

ഈഗോ എന്നത് ഞങ്ങൾക്കിടയിൽ ഒരിക്കലും ഉണ്ടായിട്ടില്ല. ആരാണോ ശരി പറയുന്നത് അത് അംഗീകരിക്കാൻ സന്നദ്ധതയുണ്ടായിരുന്ന സുഹൃത്തുക്കളായിരുന്നു എല്ലാകാലവും ഞങ്ങൾ. എത്രയോ സന്ദർഭങ്ങളിൽ ഇങ്ങനെ ഞങ്ങൾ കൈകൊടുത്ത് പൊട്ടിച്ചിരിച്ചിട്ടുണ്ട്. ഞങ്ങളുടെ പിണക്കത്തിന് ഇത്രയേ ആയുസ്സുള്ളൂവെന്ന് അറിയാവുന്നവർ, അല്ലെങ്കിൽ ഞങ്ങൾക്കൊരിക്കലും എന്നേക്കുമായി പിണങ്ങിയിരിക്കാനാകില്ലെന്ന് ഏറ്റവും നന്നായി മനസ്സിലാക്കിയവർ ഞാനും സിദ്ദിഖും തന്നെയാണ്.

ഞങ്ങൾ പിരിഞ്ഞപ്പോൾ പലരും ചോദിച്ചു, എന്താണ് കാരണമെന്ന്. എന്തോ വലിയ സംഭവമുണ്ടായിട്ടാണെന്ന് ബന്ധുക്കൾപോലും വിചാരിച്ചു. പക്ഷേ, അതും ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു. അതിലും പരസ്പരമുള്ള വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ ഒരു കണിക പോലുമുണ്ടായിരുന്നില്ല.

ഏറ്റവും സൗഹാർദത്തോടെ കൂട്ടുകാരായിത്തന്നെയാണ് ഞങ്ങൾ സിദ്ദിഖ്‌ലാൽ എന്ന പേരിൽനിന്ന് സിദ്ദിഖും ലാലുമായി അടർന്നുമാറിയത്. അതേക്കുറിച്ച് ഏറ്റവും കൂടുതൽ അറിയാവുന്ന രണ്ടുപേർ ഞാനും സിദ്ദിഖും തന്നെയാണ്. പിന്നെ എന്റെ ഭാര്യ നാൻസിയും. സിദ്ദിഖ് സംവിധാനം ചെയ്തപ്പോൾ ഞാൻ നിർമാതാവായി. അവിടെയും ഞങ്ങളുടെ കൂട്ടുതുടർന്നു. സിദ്ദിഖ്‌ലാൽ എന്നത് ഒറ്റപ്പേരാണ് എന്ന് കേരളത്തെ വിശ്വസിപ്പിക്കാനായതിലുണ്ടല്ലോ ഞങ്ങളുടെ രസതന്ത്രം. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് വിടചൊല്ലുന്നത് ലോകത്തെ ഏറ്റവുംനല്ല സുഹൃത്താണെന്ന്.

Articles You May Like

x