ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നടൻ ടി പി മാധവനെ ഗാന്ധിഭവനില്‍ കണ്ട് ഞെട്ടി നവ്യാനായര്‍; വേദിയിൽ പൊട്ടിക്കരഞ്ഞു കൊണ്ട് നടി നവ്യ നായർ

നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെ വലിയ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് നവ്യാനായര്‍. ഈ ചിത്രത്തിലെ അഭിനയത്തിന് ഗാന്ധിഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും താരം സ്വന്തമാക്കി. പുരസ്‌ക്കാരം വാങ്ങാനായി പത്തനാപുരം ഗാന്ധിഭവനില്‍ എത്തിയ നവ്യയുടെ കണ്ണ് നിറഞ്ഞ് പോവുകയാണ് ചെയ്തത്. നടന്‍ ടി പി മാധവനെ അവിടുത്തെ അന്തേവാസിയായി കണ്ടപ്പോഴാണ് താരത്തിന് ദുഖം പിടിച്ച് നിര്‍ത്താന്‍ കഴിയാതെ പോയത്. നിരവധി സിനിമകളില്‍ നവ്യയ്‌ക്കൊപ്പം ടി പി മാധവനും വേഷമിട്ടിട്ടുണ്ട്. ഗാന്ധിഭവനിലാണ്‌ അദ്ദേഹം താമസിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് നവ്യ പറഞ്ഞു. ഗാന്ധിഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌ക്കാരം വാങ്ങിയ ശേഷം സംസാരിച്ചപ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്.

”ഇവിടെ വന്നപ്പോള്‍ ടി പി മാധവന്‍ ചേട്ടനെ കണ്ടു. കല്യാണരാമന്‍, ചതിക്കാത്ത ചന്തു എല്ലാം ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമകളാണ്. അദ്ദേഹം ഇവിടെ താമസമാക്കിയട്ട് കുറച്ച് നാളുകള്‍ മാത്രമാണായത്. ഇവിടെ ഉണ്ടായിരുന്നെന്ന് എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ എന്റെ കണ്ണൊക്കെ നിറഞ്ഞു. നമ്മുടെയൊക്കെ കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് പറയാന്‍ പറ്റില്ല എന്നു പറയുന്നത് എത്ര സത്യമാണെന്ന് തോന്നിപ്പോയി.ദിവസങ്ങള്‍ക്ക് മുമ്പ് തൊണ്ട വേദന വന്ന് നാക്കു കുഴയുന്നത് പോലെയും നടക്കാൻ ബുദ്ധിമുട്ടുള്ളത് പോലെയും തോന്നി. രക്തം പരിശോധിച്ചപ്പോള്‍ കൗണ്ട് വളരെ കൂടുതലാണ്. നമ്മല്‍ ഒക്കെ ഇത്രയേ ഉള്ളൂ എന്ന് കൂടെയുള്ള ആളോട് അന്ന് പറഞ്ഞിരുന്നു

എത്ര പെട്ടെന്നാണ് നമുക്ക് ഒന്ന് എഴുന്നേറ്റ് നടക്കാൻ പോലും പറ്റാതെയാകുന്നു. ആ ദിവസത്തിന് മുന്നേ ഞാൻ പല തവണ കരുതിയിരുന്നത് നമുക്ക് നല്ല ആരോഗ്യമുണ്ട്, നല്ല രീതിയിൽ വ്യായാമം ചെയ്യും എന്നൊക്കെ. ജിമ്മിൽ പോകുമ്പോൾ ഏറ്റവും അധികം വർക്ക് ഔട്ട് ചെയ്യുന്നത് ഞാനാണ്, ഡാൻസ് കളിക്കുമ്പോൾ നല്ല സ്റ്റാമിന ഉണ്ടെന്നുമൊക്കെ തോന്നിയിരുന്നു. പക്ഷേ ഒന്നുമല്ല, മനുഷ്യൻ എത്ര നിസ്സാരനാണ് എന്ന് ഒരു ചെറിയ പനി വരുമ്പോൾ മനസ്സിലാകും. കൊറോണ വന്നപ്പോൾ ഈ ലോകം മുഴുവൻ തിരിച്ചറിഞ്ഞു.

ഒരു പനിക്കോ അല്ലെങ്കിൽ കൊറോണയ്‌ക്കോ വെള്ളപ്പൊക്കത്തിനോ നമ്മളെക്കാൾ ശക്തമാണ് പ്രകൃതി എന്ന് കാണിച്ചു തരാന്‍ സാധിക്കും. എന്നാൽ ആ വെള്ളപ്പൊക്കവും കൊറോണയും കഴിയുമ്പോൾ നമ്മൾ വീണ്ടും പഴയ ആളുകളാകും. മാതാപിതാക്കളെക്കാൾ മുകളിലായി ആരെയും ഞാൻ കണക്കാക്കിയിട്ടില്ല. മാതാ പിതാ ഗുരു ദൈവം എന്നല്ലേ പഠിക്കുന്നത്. അങ്ങനെയല്ലാതെ ഇവിടെ ജീവിക്കുന്ന ഒരുപാട് അച്ഛനമ്മമാരുണ്ട്. തന്റേതല്ലാത്ത കാരണത്താൽ അനാഥരായവർ, അവർക്ക് കുട്ടികളുണ്ട്.അവർക്കായി എന്തു ചെയ്യാൻ സാധിക്കുമെന്ന് എനിക്ക് അറിയില്ല. അവർക്കായി ഒരു നൃത്തം അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഏതെങ്കിലും പരിപാടിക്ക് എന്റെ നൃത്തം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കിൽ നിങ്ങൾക്ക് എന്നെ വിളിക്കാം.’’-നവ്യാനായര്‍ പറഞ്ഞു

Articles You May Like

x