“രണ്ട് കുടുംബ ജീവിതം അയാൾ ഒരുമിച്ച് കൊണ്ട് പോകുന്നു എന്ന് അറിഞ്ഞപ്പോഴാണ് ഇനി കൂടെ ജീവിക്കില്ലെന്ന് ഉറപ്പിച്ചത്” ; വിവാഹ ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ഷീല

മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് ഷീല. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയ ലോകത്തേയ്ക്ക് ചുവട് എടുത്ത് വെച്ച നടിയാണ് ഷീല. പതിമൂന്നാമത്തെ വയസിൽ സിനിമയിലെത്തിയ ഷീല അഭിനയ മേഖലയിൽ ആറ് പതിറ്റാണ്ട് പൂർത്തിയാക്കിയിരിക്കുകയാണ്. സിനിമയിൽ നിന്നും ഇടക്കാലത്ത് മാറി നിന്നെങ്കിലും, നല്ല കഥാപാത്രങ്ങൾ ലഭിക്കുമ്പോൾ സന്തോഷപൂർവം അത് ഏറ്റെടുത്ത് ചെയ്യാനും അവർ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ഷീല നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ശ്രദ്ധേയമായി മാറി കൊണ്ടിരിക്കുന്നത്. തൻ്റെ വ്യക്തി ജീവിതത്തെ സംബന്ധിച്ചും, വ്യക്തി ജീവിതത്തിൽ തനിയ്‌ക്കുണ്ടായ അനുഭവത്തെക്കുറിച്ചാണ് താരം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

ഒരു മുഖ്യധാര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷീലയുടെ വെളിപ്പെടുത്തൽ. ഭർത്താവും, നടനുമായ രവിചന്ദ്രനെക്കുറിച്ചാണ് ഷീല തുറന്നു പറഞ്ഞിരിക്കുന്നത്. ‘മകൻ്റെ അച്ഛൻ’ എന്നായിരുന്നു രവിചന്ദ്രനെക്കുറിച്ച് സംസരിച്ച് തുടങ്ങുമ്പോൾ ഷീല ആദ്യം ഉപയോഗിച്ച പദം. അന്നത്തെ കാലത്തെ ഒട്ടു മിക്ക സൂപ്പർ ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ച വ്യക്തിയായിരുന്നു രവി ചന്ദ്രനെന്നും 250 ദിവസങ്ങൾ വരെ അദ്ദേഹത്തിൻ്റെ സിനിമകൾ തിയേറ്ററുകളിൽ ഓളം സൃഷ്ടിച്ചിട്ടുണ്ടെന്നും പക്ഷേ മദ്യപാനമെന്ന ഒരേയൊരു കാരണമാണ് അദ്ദേഹത്തിൻ്റെ അഭിനയ ജീവിതം തകർത്തതെന്നും ഷീല പറഞ്ഞു. തമിഴ് സിനിമകളിൽ മാർക്കറ്റ് കുറഞ്ഞ സാഹചര്യത്തിലാണ് മലയാള സിനിമയിലേയ്ക്ക് രവി ചന്ദ്രൻ അവസരങ്ങൾ തേടി വന്നതെന്നും അദ്ദേഹം ഭാര്യയുമായി പിണങ്ങി വിവാഹ മോചനം നേടിയ വ്യക്തിയായിരുന്നെന്നും ആ ബന്ധത്തിൽ മൂന്ന് കുട്ടികൾ ഉണ്ടായിരുന്നെന്നും ഷീല കൂട്ടിച്ചേർത്തു.

ജെഡി തോട്ടാന്‍ സംവിധാനം ചെയ്ത ‘ഓമന’ എന്ന സിനിമയിലാണ് തങ്ങൾ ഒരുമിച്ച് ആദ്യമായി അഭിനയിക്കുന്നതെന്നും അതിനിടയിലെ സംസാരത്തിലാണ് അനിയത്തിമാരുടെ കല്യാണം കഴിഞ്ഞതിനെ പറ്റി താൻ പറഞ്ഞതെന്നും അമ്മ ആ സമയത്ത് കിടപ്പിലായിരുന്നെന്നും ഷീല ഓർമിച്ചെടുക്കുന്നു. രവിചന്ദ്രനും ജെഡി തോട്ടാനും സുഹൃത്തുക്കളായിരുന്നെന്നും ഷീല സൂചിപ്പിച്ചു. ‘നിങ്ങളുടെ ഭാര്യ വിവാഹ ബന്ധം വേർപ്പെടുത്തി പോയി, ഷീലാമയും തനി ച്ചാണ്. നിങ്ങൾക്ക് രണ്ടു പേർക്കും വിവാഹം കഴിച്ചൂടേ’ എന്ന് തോട്ടോനാണ് അദ്ദേഹത്തോട് ( രവി ചന്ദ്രനോട് ) ചോദിച്ചതെന്നും പിന്നീട് സേതുമാധവനും എം.ഒ ജോസഫും നിര്‍ബന്ധിച്ചെന്നും അങ്ങനെയാണ് തങ്ങൾ ഇരുവരും വിവാഹം കഴിക്കുന്നതെന്നും ഷീല പറഞ്ഞു.

മകന്‍ ജനിച്ചത് മുതല്‍ രവിചന്ദ്രന്‍ തങ്ങളുടെ ഒപ്പം താമസിച്ചിരുന്നില്ലെന്നും മറ്റൊരു വീട് സ്വന്തമായി ഉണ്ടായിരുന്നു അവിടെയാണ് താമസിച്ചതെന്നും അതേസമയം അദ്ദേഹത്തിൻ്റെ അമ്മയും സഹോദരിയും ടി നഗറില്‍ ഉണ്ടായിരുന്നെന്നും ഷീല പറഞ്ഞു. ഇതിനൊക്കെ ശേഷമാണ് ഏറെ വൈകി രവിചന്ദ്രന് മറ്റൊരു കുടുംബം കൂടെ ഉണ്ടെന്ന് അറിയുന്നതെന്നും ഷീല പറയുന്നു.

അതോട് കൂടെ ‘ഇനി നിങ്ങളുടെ കൂടെ ജീവിക്കില്ലെന്ന്’ പറഞ്ഞ് ആ നേരം  അവിടെ നിന്ന് ഇറങ്ങിയതാണെന്നും ഷീല വ്യക്തമാക്കുന്നു. പിന്നീട് രണ്ടര വർഷത്തിന് ശേഷം തങ്ങൾ പിരിയുകയുകായിരുന്നുന്നെന്നും ഷീല കൂട്ടിച്ചേർത്തു. എത്രയോ ആളുകളുടെ വിവാഹം താൻ നടത്തിയെന്നും പക്ഷേ സ്വന്തം വിവാഹ ജീവിതം മാത്രം നേരേ ആയില്ലെന്നും ജീവിതത്തിൽ അതൊഴിച്ച് മറ്റു കാര്യങ്ങളെല്ലാം നോക്കുമ്പോൾ സന്തോഷമേയുള്ളുവെന്നും സൂചിപ്പിച്ച്  ഷീല പറഞ്ഞു നിർത്തി.

Articles You May Like

x