ഒരു ആണിനോട് ദേഷ്യം വന്നാൽ മനഃപൂർവ്വം അവരെ കരിവാരിത്തേക്കാൻ ഇപ്പോൾ സ്ത്രീകൾക്കുള്ള അവകാശങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ട്, ഈ അവകാശം എടുത്തു കളയണം, ആണിന് അതില്ലല്ലോ: ജാമ്യത്തിന് പിന്നാലെ റീൽസുമായി ഷിയാസ്
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ഇടക്കാല ജാമ്യം അനുവദിച്ചതിനു പിന്നാലെ നിരപരാധിയാണെന്ന് പരോക്ഷമായി പറയുന്ന റീൽസ് വീഡിയോയുമായി മോഡലും നടനുമായ ഷിയാസ് കരീം.
‘ഒരു ആണിനോട് ദേഷ്യം വന്നാൽ മനഃപൂർവ്വം അവരെ കരിവാരിത്തേക്കാൻ ഇപ്പോൾ സ്ത്രീകൾക്കുള്ള അവകാശങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ട്. ഈ അവകാശം എടുത്തു കളയണം. സ്ത്രീ പോയി എന്തെങ്കിലും കേസ് കൊടുത്തു കഴിഞ്ഞാൽ അപ്പോൾ ആണിനെ അറസ്റ്റു ചെയ്യും. എന്താവശ്യത്തിനാ? ശരിയാണോ തെറ്റാണോ എന്നറിയുന്നതിന് മുമ്പ് ഒരു ദിവസമെങ്കിലും അവൻ ജയിലിൽ കിടക്കുന്നില്ലേ? അതെന്തിന്റെ പേരിലാണ്.
ഒരാൺകുട്ടി പെണ്ണിന്റെ പേരിൽ കേസ് കൊടുത്താൽ ആ പ്രിവിലേജ് ഇല്ലല്ലോ. കാശ് അടിച്ചുമാറ്റാനും മറ്റുമായി ഈ നിയമം ദുരുപയോഗം ചെയ്യുന്ന ഒരുപാട് പെൺകുട്ടികളുണ്ട്. തുല്യനിയമത്തെ കുറിച്ചല്ലേ നമ്മൾ പറയുന്നത്. അങ്ങനെയൊരു പ്രിവിലേജ് സ്ത്രീകൾക്കു വേണ്ട. പക്ഷേ, രണ്ടു പേർക്കുമുള്ള നിയമം തുല്യവുമായിരിക്കണം, ശക്തവുമായിരിക്കണം. എന്നാണ് സാധിക വേണുഗോപാൽ അഭിമുഖത്തിൽ പറയുന്നത്. ഇത് ശരിയാണ് എന്ന കുറിപ്പോടെയാണ് ഷിയാസ് വീഡിയോ പോസ്റ്റ് ചെയ്തത്.
ചന്തേര പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്ത്രീയാണ് ഷിയാസ് കരീമിനെതിരെ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി 2021 ഏപ്രിൽ മുതൽ പീഡിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഷിയാസ് തന്നിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായും യുവതി പറയുന്നു. എറണാകുളത്ത് ജോലി ചെയ്യുകയാണ് പരാതിക്കാരി.