
ഷിയാസ് കരീം വിവാഹിതനാകുന്നു; പീഡന പരാതി പുറത്തു വന്നതിനു പിന്നാലെ എൻഗേജ്മെന്റ് ചിത്രങ്ങൾ പങ്കിട്ട് താരം, ആശംസകൾ നേർന്ന് സോഷ്യൽ മീഡിയ
ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥിയും മോഡലും അഭിനേതാവുമായ ഷിയാസ് കരീം വിവാഹിതനാകുന്നു. ഷിയാസിന്റെ എൻഗേജ്മെന്റ് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. റെഹാനയാണ് വധു. ഓഗസ്റ്റ് 20നായിരുന്നു വിവാഹ നിശ്ചയം. എന്നാൽ എൻഗേജ്മെന്റ് വിശേഷം ഇപ്പോഴാണ് ഷിയാസ് ആരാധകരെ അറിയിച്ചത്.
എന്നന്നേക്കുമായുള്ള ഞങ്ങളുടെ തുടക്കം. സ്‌നേഹവും ചിരിയുമായി സന്തോഷകരമായൊരു തുടക്കമെന്ന ക്യാപ്ഷനോടെ രെഹനയാണ് ഷിയാസിനെ മെൻഷൻ ചെയ്ത് എൻഗേജ്‌മെന്റ് ചിത്രം പങ്കുവെച്ചത്. അതീവ സന്തോഷത്തോടെ ചിരിച്ച് നിൽക്കുന്ന ഷിയാസിനെ ഫോട്ടോയിൽ കാണാം. നിരവധി പേരാണ് പോസ്റ്റിന് താഴെയായി ആശംസകൾ അറിയിച്ചിട്ടുള്ളത്.

അതേ സമയം, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീ(34)മിനെതിരേ പോലീസ് കേസെടുത്തു. ജിംനേഷ്യം പരിശീലകയായ യുവതിയുടെ പരാതിയില്‍ കാസര്‍കോട് ചന്തേര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

2021 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ എറണാകുളം കടവന്ത്ര, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ എത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതായും ചെറുവത്തൂരിലെ ഹോട്ടല്‍മുറിയില്‍വെച്ച് മര്‍ദിച്ചതായും പരാതിയില്‍ ആരോപിക്കുന്നു.
എറണാകുളത്ത് സ്വന്തമായി ജിംനേഷ്യം നടത്തുന്ന ഷിയാസ് ജിംട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയിരുന്നു. ഈ പരസ്യംകണ്ടാണ് ജിംനേഷ്യം പരിശീലകയായ 32-കാരി പ്രതിയെ ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ പരിചയത്തിലായെന്നും സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ പ്രതി വാങ്ങിയതായും പരാതിയില്‍ പറയുന്നു.

2023 മാര്‍ച്ച് 21-നാണ് ചെറുവത്തൂരിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചത്. ഇതിനിടെ രണ്ടുതവണ ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിക്കാരി ആരോപിച്ചു.
യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിനും വിശ്വാസവഞ്ചനയ്ക്കും ഗര്‍ഭഛിദ്രം നടത്തിയതിനും വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. പരാതിക്കാരിയെ ശനിയാഴ്ച കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കി.

പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ചെറുവത്തൂരിലെ ഹോട്ടലിലെത്തി ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തു. മാര്‍ച്ച് 21-ന് ഹോട്ടലില്‍ ഇരുവരും ഡീലെക്സ് മുറിയെടുത്തിരുന്നെന്നും മുറിക്കകത്ത് എന്ത് നടന്നതെന്നറിയില്ലെന്നും മനേജര്‍ പോലീസിനോട് പറഞ്ഞു. ചന്തേര എസ്.ഐ. എം.വി.ശ്രീദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.