10 ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ ഭർത്താവ് ഫോൺ ചെയവേ ഭാര്യ തയ്ക്കടിച്ച് കൊലപ്പെടുത്തി; കൊലപാതകം നടന്നത് ഭർത്താവ് 50ലക്ഷം സമ്മാനത്തുകയ്ക്ക് വാങ്ങിയ വീട്ടില്‍വെച്ച്
പാലോട് കുറപുഴ വെമ്പിന് സമീപം ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് കൊല്ലപ്പെട്ടു. കുറുപുഴ സൗമ്യ ഭവനില്‍ 40 കാരനായ ഷൈജുവാണ് 33കാരിയായ ഭാര്യ സൗമ്യയുടെ അടിയേറ്റ് മരിച്ചത്. സൗമ്യയെ പാലോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. ഭര്‍ത്താവിന്റെ ഫോണ്‍ വിളിയെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം.ഷിജു ഫോണ്‍ ചെയ്ത് കൊണ്ടിരുന്നപ്പോള്‍ സൗമ്യ പുറകിലൂടെ ചെന്ന് കല്ലും ടൈലും കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് ഷിജു ഗള്‍ഫില്‍ നിന്ന് എത്തിയത്.
ചൊവാഴ്ച ഇരുവരും മക്കളും വീടിന് തൊട്ടടുത്ത ക്ഷേത്രത്തിലെ ശിവരാത്രി ഉത്സത്തില്‍ പങ്കെടുത്തിരുന്നു. ക്ഷേത്രത്തില്‍ നിന്നും രാത്രി 10.30നാണ് സൗമ്യ തിരികെ എത്തിയത്. ആ സമയം ഷിജു അടുക്കളയുടെ പുറക് വശത്ത് നിന്നും ഫോണ്‍ ചെയ്യുന്നതാണ് കണ്ടത്. ഇത് കണ്ട സൗമ്യ ഭര്‍ത്താവിനോട് ഫോണ്‍ തന്നെ കാണിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം ഈ ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്ന് രണ്ട് പേരും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ, ഫോണ്‍ ചെയ്ത് കൊണ്ടിരുന്ന ഷിജുവിന്റെ പുറകിലൂടെ ചെന്ന് കല്ലുകൊണ്ട് സൗമ്യ തലയ്ക്കടിച്ചു. അപ്രതീക്ഷിതമായ അടിയേറ്റ ഷൈജു നിലത്ത് വീണപ്പോള്‍ ഭാര്യ നിലത്ത് കിടന്ന ഹോളോബ്രിക്‌സ് എടുത്ത് വീണ്ടും വീണ്ടും അടിയ്ക്കുകയായിരുന്നു.
ഭാര്യയുടെ ആക്രമണത്തില്‍ ഷിജുവിന്റെ തല ചിതറിപ്പോയി, തല്‍ക്ഷണം മരണം സംഭവിക്കുകയും ചെയ്തു. കൊലപാതക ശേഷം സൗമ്യ തന്നെ ക്ഷേത്രത്തില്‍ ചെന്ന് ബന്ധുക്കളോട് കൊലപാതകം നടത്തിയ കാര്യം പറയുകയായിരുന്നു.ശരീരം മുഴുവന്‍ രക്തത്തില്‍ കുളിച്ചിരുന്ന സൗമ്യയെ കണ്ട് പരിഭ്രാന്തിയിലായ നാട്ടുകാര്‍ കൊലപാതക വിവരം പൊലീസില്‍ അറിയിക്കുകയും സൗമ്യയെ തടഞ്ഞ് വെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ കൊലപാതകം നടന്ന സ്ഥലത്ത് എത്തിയ നാട്ടുകാര്‍ കണ്ടത് രക്തത്തില്‍ കിടക്കുന്ന ഷൈജുവിനെയാണ്.
15 വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. എട്ടില്‍ പഠിക്കുന്ന മകനും മൂന്നിലും നാലിലും പഠിക്കുന്ന രണ്ട് പെണ്‍ മക്കളും ഉണ്ട്.എട്ട് വര്‍ഷം മുമ്പ് മസ്‌ക്കറ്റിലെ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിയ നറുക്കെടുപ്പില്‍ വിജയിയായി തെരഞ്ഞെടുക്കപ്പെട്ട ഷൈജുവിന് അന്ന് ലഭിച്ചത് 50 ലക്ഷം രൂപയായിരുന്നു. ആ പണം കൊണ്ടാണ് സൗമ്യയുടെ ബന്ധുവിന്റെ പക്കല്‍ നിന്നും കുറുപുഴയ്ക്ക് സമീപം വീടും വസ്തുവും വാങ്ങുന്നത്. അതേ വീട്ടില്‍ വെച്ച് തന്നെയാണ് ഇപ്പോള്‍ കൊലപാതകം നടന്നത്. വെല്‍ഡിങ് പണിക്കാരനായ ഷൈജു വിവാഹ ശേഷം വിദേശത്ത് പോയതാണ്. തുച്ഛമായ വരുമാനമാണെങ്കിലും കൃത്യമായി വീട്ടിലേക്ക് അയക്കുമായിരുന്നു. സംഭവം നടന്ന ദിവസവും ക്ഷേത്രത്തിലേക്ക് സന്തോഷത്തോടെയാണ് പോയത്. മക്കളെ ഉരുള്‍ നേര്‍ച്ചയിലും മറ്റും പങ്കെടുപ്പിച്ചിരുന്നു. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കെല്ലാം സജീവമായി ഷൈജു പങ്കെടുക്കുയും ചെയ്തിരുന്നു.കൊലപാതകത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് നട്ടുകാരെല്ലാം.