കൈകൂപ്പി വിതുമ്പി വാവ സുരേഷ് ആശുപത്രി വിട്ടു; ഇത് തൻറെ രണ്ടാം ജന്മം മരണം വരെ പാമ്പിനെ പിടിക്കും എന്ന് വാവ
മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. ആരോഗ്യ നില പഴയ നിലയിലേക്ക് തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തത്. തനിക്ക് രണ്ടാം ജന്മമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ചതെന്ന് ആശുപത്രിവിട്ട ശേഷം വാവ സുരേഷ് പ്രതികരിച്ചു. കൈകൂപ്പിക്കൊണ്ട് നന്ദി പറഞ്ഞ സുരേഷ് ഇതിനിടെ വിതുമ്പി.തന്നെ പാമ്പുകടിയേറ്റപ്പോള്‍ പെട്ടന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ ഇടപെട്ട മന്ത്രി വി എന്‍ വാസവനും വാവ സുരേഷ് നന്ദി പറഞ്ഞു. ലോകത്ത് ആദ്യമായിരിക്കും ഒരു മന്ത്രി സാധരണക്കാരന് പൈലറ്റ് പോകുന്നതെന്ന് വാവ സുരേഷ് പറഞ്ഞു.
തനിക്ക് മികച്ച പരിചരണം ഒരുക്കിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനോട് അദ്ദേഹം അകമഴിഞ്ഞ നന്ദി അറിയിച്ചു. അണുബാധയ്ക്ക് സാധ്യതയുള്ളതിനാല്‍ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദര്‍ശകരെ ഒഴിവാക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ വീട്ടിലേക്ക് യാത്രയാക്കിയത്. മന്ത്രി വി എന്‍ വാസവൻ ആശുപത്രിയിലെത്തി വാവ സുരേഷിനെ സന്ദർശിച്ചിരുന്നു. ഇനി കുറച്ചു കാലം വിശ്രമം എടുക്കണം എന്ന ഡോക്ടര്‍മാരുടെ ആവശ്യം മന്ത്രി വാവ സുരേഷിനോട് അറിയിക്കുകയും, ഇനി വേണ്ട മുന്‍ കരുതല്‍ എടുത്തു വേണം പാമ്പുകളെ പിടിക്കാന്‍ എന്ന കാര്യവും മന്ത്രി സുരേഷിനോട് പറയുകയും രണ്ടു കാര്യങ്ങളും അനുസരിക്കാമെന്ന് വാവ സുരേഷ് മന്ത്രിയോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
സുരേഷ് ആരോഗ്യം പൂര്‍ണമായി വീണ്ടെടുത്തതിനു പിന്നാലെയാണ് ഡിസ്ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന പനി പൂർണമായും മാറി. പരസഹായമില്ലാതെ നടക്കാനും ഭക്ഷണം കഴിക്കാനും സുരേഷിന് സാധിക്കുന്നുണ്ട്. ചെറിയരീതിയിലുള്ള ശരീരവേദന മാത്രമാണുള്ളത്.മൂർഖന്റെ കടിയേറ്റ വലതുകാലിന്റെ തുടയിലെ മുറിവ് അൽപ്പം കൂടി ഉണങ്ങാനുണ്ട്. ഇതിന് ആന്റിബയോട്ടിക് മരുന്നുണ്ട്. പലതവണ തന്നെ പാമ്പ് കടിച്ചിട്ടുണ്ടെങ്കിലും ഇത്തവണ വിഷം കൂടുതല്‍ ശരീരത്തില്‍ കയറിയതായി മനസിലായിരുന്നെന്ന് സുരേഷ് പറഞ്ഞു. സാധാരണഗതിയില്‍ 25 കുപ്പി ആന്റി വെനമാണ് നല്‍കാറുള്ളതെങ്കില്‍ ഇപ്രാവശ്യം അത് 50 ന് മുകളിലായിരുന്നെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ശരീരത്തിലെ വിഷം പൂര്‍ണമായും നീക്കിയതായി കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ സംഘം അറിയിച്ചത്. ഐസിയുവില്‍ തുടര്‍ന്ന അദ്ദേഹത്തെ വ്യാഴാഴ്ചയാണ് വെന്റിലേറ്ററില്‍ നിന്ന് മുറിയിലേക്ക് മാറ്റിയത്.
കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെ കടിയേറ്റതിനെ തുടർന്നാണ് വാവ സുരേഷിനെ മെഡിക്കൽ കോളേജിലെ ക്രിറ്റിക്കൽ കെയർ ഐസിയുവിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.പിടികൂടിയ മൂർഖനെ പാസ്റ്റിക് ചാക്കിലേക്കു മാറ്റാനുള്ള ശ്രമത്തിനിടെയാണ് വാവ സുരേഷിനു കടിയേറ്റത്. തുടയിൽ കടിച്ചുപിടിച്ച പാമ്പിനെ വാവ സുരേഷ് വലിച്ച് വേർപെടുത്തുകയായിരുന്നു. ഇത് മൂന്നാം തവണയാണ് പാമ്പുകടിയേറ്റ് സുരേഷ് ഗുരുതരാവസ്ഥയിലാകുന്നത്.