അവർ എന്റെ മുടിയിൽ പിടിച്ച് തറയിൽ കിടത്തി മുഖത്തേക്ക് ആസിഡ് ഒഴിച്ചു ; നാട്ടുകാർ ഇത് നോക്കി നിന്നതല്ലാതെ ആരും രക്ഷിക്കാൻ തയ്യാറായില്ല
പതിനേഴാമത്തെ വയസ്സില്‍ ഇടത് കണ്ണുള്‍പ്പെടെ മുഖത്തിന്റെ ഒരു വശം മുഴുവന്‍ ആസിഡ് ആക്രമണത്തില്‍ നഷ്ടപ്പെട്ട ഉത്തര്‍പ്രദേശിലെ അലഹബാദ് സ്വദേശിനിയാണ് രേഷ്മ ഖുറേഷി. ആസിഡ് ആക്രമണത്തില്‍ മുഖം വികൃതമായെങ്കിലും തളരാതെ എല്ലാ ആത്മവിശ്വാസത്തോടുംകൂടി റാംപില്‍ ചുവടുവെച്ച ഒരു പെണ്‍കുട്ടി കൂടിയാണ് രേഷ്മ. ഒരു മോഡലാകണമെന്ന ആഗ്രഹമാണ് രേഷ്മയെ ന്യൂയോര്‍ക്കില്‍ നടന്ന എഫ്ടിഎല്‍ മോഡ ഷോയില്‍ എത്തിച്ചത്. സണ്ണി ലിയോണിനോടൊപ്പം രേഷ്മ ചുവടുവെച്ച് ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇന്ത്യയിലെ പ്രമുഖ ഡിസൈനര്‍ അര്‍ച്ചന കോച്ചാറിന്റെ വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു രേഷ്മ റാംപില്‍ എത്തിയത്. രേഷ്മ ജോഷ് ടോക്‌സില്‍ തന്റെ കഥ തുറന്നു പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
2014മെയ് 19 നായിരുന്നു രേഷ്മയുടെ ജീവിതത്തില്‍ വഴിത്തിരിവായ ആ സംഭവം നടക്കുന്നത്. സഹോദരിയും കൂട്ടുകാരുമൊത്ത് പരീക്ഷക്ക് പോകുന്നതിനിടെയായിരുന്നു സംഭവം നടന്നത്. ”എന്റെ സഹോദരിയുടെ ഭര്‍ത്താവാണ് എനിക്ക് മേല്‍ ആസിഡ് ഒഴിക്കുന്നതെന്നും സഹോദരിയുമായി അദ്ദേഹത്തിന് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും രേഷ്മ പറയുന്നു. റെയില്‍വേസ്റ്റേഷനില്‍ നില്‍ക്കുമ്പോഴാണ് എനിക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ചേച്ചിയുടെ ഭര്‍ത്താവും ബന്ധുക്കളും റെയില്‍വേസ്റ്റേഷനില്‍ ഉണ്ടായിരുന്നു. അവരെകണ്ട ചേച്ചി എന്നോട് ഓടാന്‍ പറഞ്ഞു. ഞങ്ങളോടിയെങ്കിലും പുറകില്‍ നിന്നരോ എന്റെ മുടിയില്‍ പിടിച്ചു വലിച്ചപ്പോള്‍ നിലത്തേക്ക് വീണു. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും എന്റെ മുഖത്തേക്ക് അയാള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. വേദനകൊണ്ട് സഹിക്കാന്‍ വയ്യാതെ ഞാന്‍ നിലവിളിച്ചു. ആളുകള്‍ എനിക്കുചുറ്റും ഓടിക്കൂടിയെങ്കിലും ആരും എന്നെ രക്ഷിക്കാന്‍ മുതിര്‍ന്നില്ല.
അതിനിടെ പരിജയമില്ലാത്ത ഒരു വ്യക്തി വന്ന് എന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അശുപത്രിയില്‍ എത്തിയെങ്കിലും അവിടെ എന്നെ ചികിത്സിക്കാന്‍ കഴിയില്ലെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പറഞ്ഞു. ഞങ്ങള്‍ അപ്പോള്‍ തന്നെ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പോയി, എന്നാല്‍ അവിടെ നിന്നും വേറെ പോലീസ് സ്‌റ്റേഷനിലേക്ക് പോകാന്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് അടുത്ത പോലീസ് സ്റ്റേഷനിലേക്ക് പോയി. അവിടെ തന്നെ 3 മണിക്കൂര്‍ നിര്‍ത്തി. എന്റെ ആരോഗ്യസ്ഥിതി വളരെ മോശമാകാന്‍ തുടങ്ങി. മുഖം പൊള്ളി നാശമാവുകയും വേധന സഹിക്കാന്‍ പറ്റാതെയുമായി. പിന്നീട് നാലഞ്ച് മണിക്കൂറുകള്‍ക്ക് ശേഷം എന്നെ ഡോക്ടര്‍ വന്ന് പരിശോധിച്ച് ചികിത്സ തുടങ്ങി. എന്നാല്‍ ദിവസങ്ങള്‍ കൂടുംതോറും എന്റെ നിലഗുരുതരമാകാന്‍ തുടങ്ങിയപ്പോള്‍ മുബൈയിലേക്ക് കൊണ്ട് വന്നു. എങ്കിലും ആരോഗ്യം പൂര്‍ണസ്ഥിതിയിലേക്ക് വന്നിരുന്നില്ല.
വീട്ടില്‍ തിരിച്ചെത്തിയതിന് ശേഷം കണ്ണാടിയില്‍ നോക്കിയപ്പോള്‍ ഇത് ഞാന്‍ തന്നെയാണോ എന്ന വരെ തോന്നി. ജീവിതം ഒരര്‍ഥത്തില്‍ തീര്‍ന്നുവെന്ന് തന്നെ തോന്നി. പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും ആളുകളുടെ പ്രതികരണം എന്നെ വിഷമിപ്പിച്ചു. ജീവിതം തന്നെ നശിച്ചുപോയെന്ന് അവര്‍ പറഞ്ഞു. പക്ഷെ വീട്ടുകാരുടെ പിന്തുണ വളരെയേറെയുണ്ടായിരുന്നു. സിനിമകള്‍, ഷോപ്പിംഗ്, യാത്രകള്‍ പതിയെ ഞാന്‍ തിരിച്ച് വന്ന് തുടങ്ങി. പക്ഷേ ചിലരുടെ നോട്ടം എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ഞാന്‍ കുറ്റവാളിയെപ്പോലെ ദുപ്പട്ടകൊണ്ട് മുഖം മറയ്ക്കാന്‍ ശ്രമിച്ചു. ഞാനെന്തിന് മുഖം മറയ്ക്കണം, തെറ്റ് ചെയ്തത് ഞാനാണോ ? ഒരക്രമം നടന്നാല്‍ ഇരകളെ എന്തിനാണ് പലരും തുറിച്ച് നോക്കുന്നതെന്ന് ഞാനാലോചിക്കും. പിന്നീട് ഞാന്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുകയും വന്‍ ഹിറ്റായി മാറുകയും ചെയ്തു. എന്റെ വീഡിയോ ബ്ലോഗുകള്‍ ഫാഷന്‍ വീഡിയോകള്‍ മാത്രമില്ല, അതൊരു ഓണ്‍ലൈന്‍ ക്യാമ്പയിനിംഗ് കൂടിയാണ്. ഇനിയൊരാള്‍ക്ക് ആസിഡ് ആക്രമണം നേരിടേണ്ടി വരരുത് എന്നതാണ് ആ വീഡിയോകളുടെ ലക്ഷ്യം.” രേഷ്മ പറഞ്ഞ് നിര്‍ത്തി.