രഥത്തിൽ സാരഥിയായി പ്രഗ്‌നാനന്ദ, പുറകില്‍ അമ്മ നാഗലക്ഷ്മി; ഇന്ത്യന്‍ ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രഗ്നാനന്ദയ്ക്കും അമ്മ നാഗലക്ഷ്മിക്കും സ്വന്തം സ്കൂളിൽ രാജകീയ സ്വീകരണം
ഇന്ത്യന്‍ ചെസ് ഗ്രാന്‍ഡ്മാസ്റ്ററും 2023 ഫിഡെ ലോകകപ്പ് റണ്ണറപ്പുമായ ആര്‍ പ്രഗ്‌നാനന്ദയ്ക്കും അമ്മ നാഗലക്ഷ്മിക്കും പ്രഗ്നാനന്ദയുടെ സ്‌കൂളില്‍ രഥത്തില്‍ ഗംഭീര വരവേല്‍പ്പ്. തമിഴ്‌നാട് ചെന്നെയില്‍ പ്രഗ്നാനന്ദ പഠിക്കുന്ന സ്‌കൂളാണ് പ്രഗ്നാനന്ദയ്ക്കും അമ്മ നാഗ ലക്ഷ്മിക്കും രാജകീയ വരവേല്‍പ്പ് നല്‍കിയത്.
രഥത്തില്‍ ഇരുത്തിയായിരുന്നു ഇരുവരെയും സ്‌കൂള്‍ ആനയിച്ചത്. സാരഥിയായി പ്രഗ്നാനന്ദയും പുറകില്‍ അമ്മ നാഗലക്ഷ്മിയും ഇരുന്നു. കൂറ്റന്‍ മാലയിട്ട് പ്രഗ്നാനന്ദയെ വരവേറ്റു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
അതേസമയം അസര്‍ബെയ്ജാനില്‍ നടന്ന ചെസ് ലോകകപ്പ് മത്സരത്തില്‍ കടുത്ത പോരാട്ടമായിരുന്നു പ്രഗ്നാനന്ദ കാഴ്ച വച്ചത്.ഫൈനലിലെ രണ്ട് ക്ലാസിക്കല്‍ ഗെയിമുകളും സമനിലയിലാക്കിയ പ്രഗ്‌നാനന്ദ പോരാട്ടം ടൈ ബ്രേക്കറിലേക്ക് നീട്ടിയിരുന്നു.
ഒടുവില്‍ ടൈ ബ്രേക്കറിലെ ആദ്യ ഗെയിം സ്വന്തമാക്കിയ കാള്‍സന്‍, രണ്ടാം ഗെയിം സമനിലയിലാക്കിയാണ് കിരീടം സ്വന്തമാക്കിയത്. അസര്‍ബൈജാന്റെ നിജാത് അബാസോവിനെ പരാജയപ്പെടുത്തിയായിരുന്നു കാള്‍സന്റെ ഫൈനല്‍ പ്രവേശം.