കോട്ടയം തിരുനക്കരയിൽ ജനസാഗരം; ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്കുകാണാൻ മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കമുള്ള സിനിമ താരങ്ങൾ
അന്തരിച്ച മുൻ മുഖ്യമന്ത്രി അന്ത്യാഭിവാദ്യമർപ്പിക്കാൻ മമ്മൂട്ടി, സുരേഷ് ഗോപി എംപി, ദിലീപ് തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖർ എത്തി. കോട്ടയം തിരുനക്കര മൈതാനിയിലാണ് ജനനായകനെ അവസാനമായി ഒരു നോക്ക് കാണാൻ താരങ്ങൾ എത്തിയത്. വയലാർ രവി, എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളും തിരുനക്കരയിലെത്തിയിട്ടുണ്ട്. ജനസാഗരമാണ് തിരുനക്കര മൈതാനത്ത് പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിൽക്കുന്നത്.
മൂന്നുമണിക്കൂറളമാണ് തിരുനക്കരയിൽ പൊതുദർശനം തീരുമാനിച്ചിരിക്കുന്ന്. എന്നാൽ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനസഞ്ചയം കോട്ടയത്ത് എത്തിക്കൊണ്ടിരികുന്നതിനാൽ മുൻനിശ്ചയിച്ച സമയക്രമങ്ങളിൽ മാറ്റം വരുമെന്ന് തീർച്ച. ഉമ്മൻ ചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപ യാത്ര കോട്ടയം ഡി.സി.സി ഓഫീസിൽ നിന്ന് ഏതാനും നിമിഷങ്ങൾക്കകം തിരുനക്കരയിലേക്ക് എത്തിച്ചേരും.
150 കിലോമീറ്ററും 27 മണിക്കൂറും പിന്നിട്ടാണ് യാത്ര തിരുനക്കരയിലേക്ക് എത്തുന്നത്. അതേസമയം, സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൊച്ചിയിലെത്തി. കൊച്ചിയിൽ വിശ്രമിച്ച ശേഷം 12 മണിയോടെ കോട്ടയത്തേക്ക് തിരിക്കുന്ന അദ്ദേഹം ഉച്ചയോടെ പുതുപ്പള്ളിയിലെത്തും. കെ സി വേണുഗോപാലും മറ്റ് നേതാക്കളും അദ്ദേഹത്തെ അനുഗമിക്കും. പുതുപ്പള്ളികവലയിൽ നിർമിക്കുന്ന വീടിൻറെ മുറ്റത്ത് വ്യാഴാഴ്ച ഉച്ചക്ക് 12നാണ് സംസ്കാരശുശ്രൂഷ. ഒന്നിന് വിലാപയാത്രയായി മൃതദേഹം പുതുപ്പള്ളി വലിയ പള്ളിയിലേക്ക് കൊണ്ടുപോകും. ഉച്ചക്ക് രണ്ട് മുതൽ പള്ളിയുടെ വടക്കേപന്തലിൽ പൊതുദർശനത്തിനുവെക്കും. ഉച്ചകഴിഞ്ഞ് 3.30നാണ് അന്ത്യശുശ്രൂഷ ചടങ്ങുകൾ. ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിക്കും.
എക്കാലവും ഓടിയെത്തിയിരുന്ന പുതുപ്പള്ളി സെൻറ്ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പ്രത്യേകമായി തയാറാക്കിയ കല്ലറയിലാണ് അന്ത്യവിശ്രമം. സംസ്കാരം ഔദ്യോഗിക ബഹുമതികളില്ലാതെയാണ് നടക്കുക. ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് ഉമ്മൻ ചാണ്ടി നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. കുടുംബത്തിൻറെ ആഗ്രഹം അനുസരിച്ച് ചടങ്ങുകൾ നടത്തുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. തലസ്ഥാനത്ത് വിവിധയിടങ്ങളിലെ പൊതുദർശനത്തിന് ശേഷം ബുധനാഴ്ച രാവിലെ ഏഴിനാണ് പ്രത്യേകം തയാറാക്കിയ വാഹനത്തിൽ പുതുപ്പള്ളി ഹൗസിൽ നിന്ന് വിലാപയാത്ര പുറപ്പെട്ടത്. മഴ അവഗണിച്ചും നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിക്കാൻ റോഡിനിരുവശവും കാത്തുനിന്നു.എട്ടു മണിക്കൂറിലധികം എടുത്താണ് തിരുവനന്തപുരം ജില്ല പിന്നിട്ടത്.
ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് കൊല്ലം ജില്ലയിൽ പ്രവേശിച്ചത്. വാളകം വൈകുന്നേരം ആറരയോടെ പിന്നിട്ടു. രാത്രി ഒമ്പതോടെ വിലാപയാത്ര പത്തനംതിട്ട ഏനാത്ത് പിന്നിട്ടു. 11.30ന് അടൂരിലും പുലർച്ചെ രണ്ടു മണിയോടെ പന്തളത്തും എത്തി. ആലപ്പുഴ ജില്ലയിലെ കുളനടയിലെത്തിയപ്പോൾ സമയം രണ്ടര. മൂന്നു മണിയോടെ ചെങ്ങന്നൂരിലെത്തുമ്പോൾ ഉമ്മൻ ചാണ്ടിയെ അവസാനമായൊന്നു കാണാൻ ആളുകൾ തടിച്ചുകൂടി. കോട്ടയം ജില്ലയിലേക്ക് കടന്നപ്പോൾ ജനസമുദ്രമാണ് വിലാപയാത്ര കാത്തിരുന്നത്. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ മകൻ ചാണ്ടി ഉമ്മനടക്കം മക്കളും പ്രമുഖ കോൺഗ്രസ് നേതാക്കളുമുണ്ട്.