ഐസ്‌ക്രീമിൽ വിഷം ചേർത്ത് നൽകി, മരണവെപ്രാളം കാണിച്ച മൂത്തമകളെ തലയണ മുഖത്തമർത്തി കൊന്നു, ഉറങ്ങുകയായിരുന്ന ഇളയ മകളെ ഉണർത്തി കെട്ടിത്തൂക്കി; സ്വന്തം ഡയറിൽ മക്കളെ കൊന്നതെങ്ങനെയെന്ന് വിവരച്ച് ചന്ദ്രശേഖരൻ

ഗുരുവായൂർ പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജിൽ പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടികളുടെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കി പൊലീസ് രംഗത്തെത്തി. പെൺകുട്ടികളെ കൊലപ്പെടുത്തിയ കുറ്റത്തിന് പിതാവിനെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. വയനാട് സ്വദേശിയും ഗുരുവായൂർ ചൂൽപ്പുറത്ത് വാടകയ്ക്ക് താമസിച്ച് വരുന്ന മുഴങ്ങിൽ ചന്ദ്രശേഖരനെതിരെയാണ് (58) കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. അതിക്രൂരമായ വിധത്തിലാണ് ചന്ദ്രശേഖരരൻ കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇയാൾ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ചന്ദ്രശേഖരൻ്റെ മക്കളായ ദേവനന്ദന (8), ശിവനന്ദന (12) എന്നിവരാണ് ലോഡ്ജിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ഇത് ഡയറിയിൽ എഴുതുകയും ചെയ്തിരുന്നു. ഡയറിയിൽ എഴുതിയതിൻ്റെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് ചന്ദ്രശേഖരന് എതിരെ കേസെടുത്തിരിക്കുന്നത്. സ്വന്തം മക്കളെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് ചന്ദ്രശേഖരൻ ഡയറിയിൽ എഴുതിയിട്ടുണ്ട്.

ഡയറിയിലെ വിവരം വച്ച് തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ചന്ദ്രശേഖരനും മക്കളും ലോഡ്ജിൽ മുറിയെടുത്തത്. കൂട്ടത്തോടെ മരിക്കാൻ തീരുമാനിച്ചാണ് ചന്ദ്രശേഖരൻ കുട്ടികളെയും കൂട്ടി ലോഡ്ജിൽ മുറിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഐസ്ക്രീമിൽ വിഷം ചേർത്ത് കുട്ടികൾക്ക് നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്. അതിൻപ്രകാരം നൽകിയ ഐസ്ക്രീം പക്ഷേ ഇളയ മകൾ ദേവനന്ദന കഴിച്ചില്ല. ഐസ്‌ക്രീം കഴിച്ച മൂത്ത മകൾ ശിവനന്ദന കുറച്ചു കഴിഞ്ഞപ്പോൾ മരണവെപ്രാളം കാട്ടിത്തുടങ്ങി. ഈ സമയം തലയണ കുട്ടിയുടെ മുഖത്തമർത്തി കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ചന്ദ്രശേഖരൻ ഡയറിയിൽ എഴുതിയിരിക്കുന്നത്.

ശിവനന്ദയെ കൊലപ്പെടുത്തിയത് രാത്രി ഒന്നരയോടെയാണ്. മൂത്തമകളെ കൊലപ്പെടുത്തിയ ശേഷം ഇത് ഡയറിയിൽ എഴുതിക്കഴിഞ്ഞ് ഇളയമകളെ കൊലപ്പെടുത്താനുള്ള ശ്രമങ്ങൾ ചന്ദ്രശേഖരൻ ആരംഭിക്കുകയായിരുന്നു. ഉറങ്ങുകയായിരുന്ന രണ്ടാമത്തെ മകൾ ദേവനന്ദനയെ ഉണർത്തി. അതിനുശേഷമാണ് കുട്ടിയെ കയറിൽ കെട്ടിത്തൂക്കുകയായിരുന്നു. അതിനുശേഷം ഇതും ചന്ദ്രശേഖരൻ ഡയറിയിൽ കുറിച്ചുവച്ചു. രണ്ടുകുട്ടികളെയും കൊലപ്പെടുത്തിയ ശേഷം നേരം വെളുപ്പിച്ച ചന്ദ്രശേഖരൻ രാവിലെ ഏഴരയോടെ ലോഡ്ജിൻ്റെ റിസപ്ഷനിൽ എത്തിയിരുന്നു എന്ന് ലോഡ്ജ് ജീവനക്കാരും പറയുന്നു. ഉച്ചയ്ക്ക് റൂം ഒഴിയാമെന്ന് ജീവനക്കാരെ അറിയിക്കുകയും ചെയ്തു. എന്നാൽ ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞിട്ടും ചന്ദ്രശേഖരനെ കാണാതെ വന്നതോടെ ജീവനക്കാർ മുറിയി’ൽ അന്വേഷിച്ച് എത്തുകയായിരുന്നു. അപ്പോഴാണ് കുട്ടികൾ മരിച്ചു കിടക്കുന്നതും ചന്ദ്രശേഖരൻ ഞരമ്പ് മുറിച്ച് അവശനിലയിൽ കിടക്കുന്നതും അവർ കണ്ടത്.

മരണം നടന്നതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടികളുടെ മരണം ആത്മഹത്യയല്ലെന്ന സൂചനകൾ ലഭിച്ചിരുന്നു. സ്ഥല പരിശോധന നടത്തിയ ഫോറൻസിക് വിദഗ്ദ്ധൻ ഡോ. രാജേന്ദ്രപ്രസാദാണ് ആ നിഗമനത്തിൽ എത്തിയത്. അതേസമയം പൊലീസ് സർജൻ ഡോ. ഉമേഷും കുട്ടികളുടെ മരണം ആത്മഹത്യയല്ലെന്ന വാദത്തിലൂന്നിയാണ് നിന്നത്. തുടർന്നാണ് ചന്ദ്രശേഖരൻ്റെ ഡയറി കണ്ടെടുക്കുന്നതും കുട്ടികളുടെ മരണം കൊലപാതകമാണെന്ന് വ്യക്തമാകുന്നതും. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശിവനന്ദയെ ശ്വാസം മുട്ടിച്ചതിൻ്റെ തെളിവുകളൊന്നുമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് ചന്ദ്രശേഖരൻ ഡയറിയിൽ എഴുതിയിരിക്കുന്നുണ്ടെങ്കിലും തലയണ മുഖത്തമർത്തി ശ്വാസം മുട്ടിക്കുന്നതിന് മുമ്പേ കുട്ടി മരണപ്പെട്ടിരിക്കുമെന്നാണ് പൊലീസ് പറയുന്നത്. കെെ ഞരമ്പ് മുറിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന ചന്ദ്രശേഖരനെ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. ചന്ദ്രശേഖരൻ്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുന്നതോടെ ചന്ദ്രശേഖരൻ്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി.

Articles You May Like

x