പഠിക്കാൻ ഒരു കസേര പോലുമില്ല, തകർന്നു വീഴാറായ വീട്ടിൽ നിന്നും കഷ്ടപ്പെട്ട് പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി അഖിലേഷ്, സ്വപനം അടച്ചുറപ്പുള്ള ഒരു വീട്
തികച്ചും അതിദരിദ്ര കുടുംബത്തിൽ നിന്നും കഷ്ടപ്പെട്ട് പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി അഖിലേഷ് പ്രചോദനമാകുന്നു. ആഗ്രഹങ്ങളുടെ പട്ടികയിൽ മറ്റ് പലരും അവരുടെ സാമ്പത്തിക ശേഷിക്കും അഭിരുചിക്കും അനുസരിച്ച് പല പദ്ധതികളെകുറിച്ചും പറയുമ്പോഴും അഖിലേഷിന് തുടർപഠനവും ചെറിയൊരു അടച്ചുറപ്പുള്ള വീടും എന്നീ ആഗ്രഹങ്ങൾ മാത്രം.
പുല്ലമ്പാറ കൂനൻവേങ്ങ ശാന്തി നഗർ മഞ്ചാടി ചരുവിള വീട്ടിൽ സുരേഷ് കുമാറിന്റെയും അജിതയുടെയും മകൻ അഖിലേഷാണ് ഇരുന്നു പഠിക്കാൻ ഒരു കസേര പോലുമില്ലാതെ ചെറ്റക്കൂരയിൽ നിന്ന് മികച്ച വിജയം നേടിയത്. വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസിലായിരുന്നു അഖലേഷിന്റെ പഠനം.
നല്ല മാർക്ക് കിട്ടിയതിനാൽ പ്ലസ്ടുവിന് അഡ്മിഷൻ കിട്ടുക പ്രയാസമുള്ള കാര്യമല്ലെങ്കിലും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ സഹോദരിയുടെ സുരക്ഷിതത്വവും ഒറ്റമുറി വാസത്തിന് അറുതി വരുത്തണമെന്നതും കൂടി കണക്കിലെടുത്താണ് പഠനത്തോടൊപ്പം ചെറിയൊരു വീടെന്ന ആഗ്രഹവും അഖിലേഷ് പങ്കുവെക്കുന്നത്.
കൂലിവേലക്കാരനായ പിതാവിന് വല്ലപ്പോഴും മാത്രമെ ജോലി ഉണ്ടാകാറുള്ളു. അതിൽ നിന്നു കിട്ടുന്ന തുകയും തൊഴിലുറപ്പ് പണിക്കു പോയാൽ മാതാവിന് കിട്ടുന്ന കൂലിയുമാണ് കുടുംബത്തിന്റെ വരുമാന മാർഗ്ഗങ്ങൾ. ഇതിൽ നിന്നാണ് നിത്യചെലവുകളും വിദ്യാഭ്യാസചെലവും കണ്ടെത്തുന്നത്. മരണമടഞ്ഞ മുത്തശ്ശിയുടെ പേരിലുള്ള വസ്തുവിലാണ് കുടുംബത്തിന്റെ താമസം.
ഇടിഞ്ഞു പൊളിഞ്ഞതായിരുന്നു വീട്. അതിൽ പഴയ സാരിയും കീറിയ ടാർപ്പാളിനും പഴയ തകര ഷീറ്റുകളും കൊണ്ടു മറച്ചാണ് മഴയിൽ നിന്നും വെയിലിൽ നിന്നുമൊക്കെ താൽകാലിക രക്ഷ നേടുന്നത്. 10 സെന്റ് വസ്തുവാണ് ആകെയുള്ളത്. ഇതിനു പോലും ആറ് അവകാശികളുണ്ടന്ന് പറയപ്പെടുന്നു. മണ്ണും വീടും പദ്ധതിയിൽ ഇവർക്ക് പുല്ലമ്പാറ പഞ്ചായത്തിലെ 2022-23 വർഷത്തെ ഗുണഭോക്തൃ പട്ടികയിൽ പേരുണ്ടായിരുന്നു. പക്ഷേ അത് ഉദ്യേഗസ്ഥർക്കുണ്ടായ പിഴവ് മൂലം പട്ടികജാതി വിഭാഗക്കാരുടെ ലിസ്റ്റിൽ ഉൾപ്പെട്ടു. ഇത് കാരണം പിന്നാക്ക വിഭാഗക്കാരുടെ പട്ടികയിൽപെട്ട ഇവർക്ക് വീട് ലഭിക്കാൻ സാദ്ധ്യതയില്ലന്നാണ് വാർഡംഗം പറയുന്നത്. ഇതോടെ സർക്കാരിൽ നിന്നു വീട് ലഭിക്കുമെന്ന പ്രതീക്ഷയും കുടുംബത്തിന് നഷ്ടമായിരിക്കുകയാണ്.