ഒരു തുള്ളി കണ്ണീര്‍ പോലും അവള്‍ വീഴ്ത്തിയില്ല ; കീമോ വഴി തളര്‍ന്ന് വീണ അയാളെ അവൾ ചേര്‍ത്ത് പിടിച്ചു
ഒരുപാട് പേരുടെ ജീവിതത്തിലാണ് അര്‍ബുദം കരിനിഴല്‍ വീഴ്ത്തിയിട്ടുള്ളത്. ജീവിതത്തില്‍ പടുത്തുയര്‍ത്തിയ പലരുടേയും സ്വപ്‌നങ്ങള്‍ക്ക് മുന്നില്‍ അര്‍ബുദം ഒരു മഹാമാരിയായി കടന്നുവരാറുണ്ട്. അര്‍ബുദത്തെ മനശക്തി കൊണ്ട് കീഴ്‌പ്പെടുത്തിയരും ഇന്ന് ഉണ്ട്.രാജന്‍ സാമുവേല്‍ അത്തരത്തിലൊരു വ്യക്തിയാണ്. ഒരു അര്‍ബുദത്തിനും തന്നെ കീഴ്‌പ്പെടുത്താന്‍ കഴിയില്ല എന്ന് മനസ്സിലുറപ്പിച്ചയാള്‍…
ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് രാജന്‍ സാമുവേലിന്റെ കുടുംബം. 45ാം വയസ്സിലാണ് അദ്ദേഹത്തിന്റെ ശരീരത്തിലും കാന്‍സര്‍ പിടിമുറുക്കിയിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യം അയാള്‍ തിരിച്ചറിയുന്നത്. മദ്യാപനം, പുകവലി തുടങ്ങിയ ശീലങ്ങളൊന്നും അദ്ദേഹത്തിനില്ലായിരുന്നു. ഡോക്ടറുടെ മുമ്പില്‍ ഇത് കേട്ട് എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം അയാള്‍ പകച്ചു പോയി. തന്റെ ഭാര്യയുടെയും സഹോദരന്റേയും സഹോദരിയുടേയും കണ്ണുകളിലും ഇതേ നിസ്സഹായത തന്നെയായിരുന്നു എന്നയാള്‍ തിരിച്ചറിഞ്ഞു. ഇത്രയും കാലത്തിനിടയ്ക്ക് ഒരുദിവസം പോലും ആശുപത്രിയില്‍ അഡ്മിറ്റ് ആകാത്ത അയാള്‍ ഓപ്പറേഷന്‍ എന്ന വലിയ കടമ്പയ്‌ക്കൊരുങ്ങി. പിന്നെ 10 മണിക്കൂര്‍ നീണ്ട് ഓപ്പറേഷന്‍ ആയിരുന്നു. ആശുപത്രി വരാന്തയില്‍ പ്രാര്‍ത്ഥനയുമായി ഉറ്റവരും…
പിന്നീട് ആശുപത്രിയിലെ ദിനങ്ങളായിരുന്നു അയാള്‍ക്ക് കൂട്ടിനുണ്ടായിരുന്നത്. രണ്ടാഴ്ച്ച കൂടുമ്പോള്‍ കീമോ തെറാപ്പിക്ക് വിധേയമാകേണ്ടി വന്നു. ഒരു കീമോ തെറാപ്പിക്ക് ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വേണ്ടിവന്നു. അങ്ങനെ ആകെ മൊത്തം 12 കീമോതെറാപ്പികള്‍. ശരീരം നുറുങ്ങുന്ന വേദനയ്ക്കിടയിലും ഉറ്റവരുടെ കരുതലും സ്‌നേഹവും അയാള്‍ക്ക് തണലേകി. കീമോയുടെ ആദ്യ ഘട്ടങ്ങളില്‍ പലപ്പോഴും തളര്‍ന്ന് വീഴുമായിരുന്നു. ആ സമയങ്ങളിലൊക്കെയും അദ്ദേഹത്തിന്റെ ഭാര്യ അയാളെ ചേര്‍ത്ത് പിടിച്ചു. ഒരു വിധിക്കും തന്റെ ഭര്‍ത്താവിനെ വിട്ടുകൊടുക്കില്ല എന്ന് മനസ്സിലുറപ്പിച്ച പോലെ…ഒരു തുള്ളി കണ്ണീര്‍ പോലും അവള്‍ വീഴ്ത്തിയില്ല. മറിച്ച് , ആത്മവിശ്വാസത്തെ മുറുകെ പിടിച്ചു. അദ്ദേഹത്തെ കുളിപ്പിക്കുകയും പ്രാഥമിക കാര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ഭാര്യ ഏറ്റെടുത്തു. അതും കൊച്ചു കുഞ്ഞിന് നല്‍കുന്ന കരുതലോടെ.
ജേഷ്ഠ സഹോദരന്‍ കുവൈറ്റില്‍ നിന്നും ഇടയ്ക്കിടെ വന്ന് അദ്ദേഹത്തിന് കരുത്ത് പകര്‍ന്നു. നാനാജാതി മതസ്ഥരായ നിരവധി പേരുടെ പ്രാര്‍ത്ഥനകള്‍, പിന്തുണകള്‍, സഹോദര കുടുംബത്തിന്റെയും ബന്ധുക്കളുടെയും പിന്തുണ എല്ലാം അയാള്‍ക്ക് കരുത്തേകി. അച്ഛന്റെ ഈ പ്രതിസന്ധികള്‍ക്കിടയിലും മകന് പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത് വേദനകള്‍ക്കിടയിലെ വലിയ സന്തോഷത്തിന്റെയും അഭിമാനത്തിന്റേയും നിമിഷമായി മാറി. ഇന്ന് അര്‍ബുദത്തിന്റെ 4-ാം വര്‍ഷത്തിലാണയാള്‍. ചുറ്റും പ്രവഹിക്കുന്ന കരുതല്‍ അദ്ദേഹത്തിന് നല്‍കുന്ന ശാന്തത വളരെ വലുതാണ്.
”ഇത്രത്തോളം നടത്തിയ ദൈവത്തിന് നന്ദി പറയുന്നു .ഭാര്യക്ക് അല്ലെങ്കിൽ ഭർത്താവിന് അർബുദം പോലുള്ള രോഗാവസ്ഥകൾ വരുമ്പോൾ പരസ്പരം ഉപേക്ഷിക്കുന്ന ലോകമേ നിങ്ങൾ മനസ്സിലാക്കുക .ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടം ഒന്നിനും പരിഹാരമല്ല .എല്ലാവരും പ്രാർത്ഥനയോടെ ഒരുമിച്ചു നിൽക്കുക .വരുന്നത് വരുന്നിടത്തു വച്ചു കാണുക. ഒരുമിച്ച് നിന്നു നേരിട്ടാൽ അർബുദം പോലും തോറ്റോടും .എന്റെ രോഗാവസ്ഥകളിൽ എന്നെ ശ്രുശ്രുഷിച്ച ലെയ്ക്ഷോർ ഹോസ്പിറ്റൽ ഡോക്ടർമാരായ ഗംഗാധരൻ ,രമേഷ് ഡോക്ടർ, സിസ്റ്റർ ജോസ്ഫ്യ്ൻ റോണി എന്നിവരോടും അവിടുത്തെ എല്ലാ ഡോക്ടർമാരോടും നഴ്സുമാരോടും നന്ദി അറിയിച്ചു കൊള്ളുന്നു”-അദ്ദേഹം പറയുന്നു.
.