കയ്യൊടിഞ്ഞ വിദ്യാർഥിക്ക് ഉച്ച ഭക്ഷണം വാരിക്കൊടുത്ത് കുടുംബശ്രീ ചേച്ചിയുടെ സ്നേഹം തുളുമ്പുന്ന കാഴ്ച, അമ്മ മകനോടെന്ന പോലെ പെരുമാറിയ സുമതിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

കുടുംബശ്രീ കാന്റീനിൽ ആഹാരം കഴിക്കാനെത്തിയ കോളജ് വിദ്യാർഥിക്ക് സ്വന്തം കൈ കൊണ്ട് ഭക്ഷണം വാരിക്കൊടുക്കുന്ന കുടുംബശ്രീ ചേച്ചിയുടെ വിഡിയോ നിങ്ങൾ കണ്ടിരുന്നോ? വലതുകൈ ഒടിഞ്ഞ് പ്ലാസ്റ്റർ ഇട്ടിരുന്ന ബാസിൽ എന്ന യുവാവിനാണ് സുമതിയെന്ന കുടുംബശ്രീ പ്രവർത്തക അന്നമൂട്ടിയത്.

ഉച്ച ഭക്ഷണം കഴിക്കാൻ കൂട്ടുകാർക്കൊപ്പം എത്തിയ ബാസിലിന് ഇടത് കൈ കൊണ്ട് സ്പൂൺ ഉപയോഗിച്ചല്ലാതെ ഭക്ഷണം കഴിക്കാൻ കഴിയില്ല. ചോറു കഴിക്കാൻ ഒരു സ്പൂൺ തരുമോ എന്ന ചോദ്യം കേട്ട് അടുക്കളയിലേക്ക് പോയ സുമതിച്ചേച്ചി മടങ്ങി വന്നത് സ്പൂണുമായിട്ടാണെങ്കിലും അത് ഉപയോഗിക്കാനുള്ള അവസരം ബാസിലിനു കൊടുത്തില്ല. ചോറ് ഉരുളയുരുട്ടി ചേച്ചി തന്നെ വായിൽ വച്ചുകൊടുത്തു. അമ്മ മകനോടെന്ന പോലെ പെരുമാറിയ സുമതി എന്ന കുടുംബശ്രീ പ്രവർത്തകയ്ക്ക് കുറച്ചൊന്നുമല്ല അഭിനന്ദനങ്ങൾ കിട്ടിയത്. മലപ്പുറം രാമപുരം മലബാർ മക്കാനി കുടുംബശ്രീ കാന്റീനിലാണ് സ്നേഹം തുളുമ്പിയ ഈ സംഭവം നടന്നത്.

തന്റെ ആരുമല്ലാത്ത ഒരാൾക്ക് അടുക്കളയിലെ നൂറു കൂട്ടം ജോലിക്കിടയിലും അന്നമൂട്ടാൻ കാണിച്ച മനസ്സിനെ സോഷ്യൽമീഡിയ പ്രശംസിക്കുകയാണ്. ഇതാണ് ശരിക്കുമുള്ള കുടുംബശ്രീയെന്നും ജാതിയോ മതമോ രക്തബന്ധമോ ഒന്നുമല്ല ഒന്നിനും ആധാരമെന്നുമാണ് വിഡിയോയ്ക്കു താഴെയുള്ള കമന്റുകൾ.

കൂട്ടുകാർ ഒപ്പമിരുന്നു കഴിക്കുമ്പോഴും കൈ വയ്യാത്ത യുവാവിന്റെ തൊട്ടടുത്ത് നിന്ന് പാത്രം കാലിയാകും വരെ സന്തോഷത്തോടെ കഴിപ്പിക്കുന്ന വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. ഭക്ഷണം തേടി ചെല്ലുന്നിടത്ത് സ്നേഹവും വിളമ്പുന്നത് കണ്ണിനും മനസ്സിനും ഒരുപോലെ സന്തോഷം. ഇതാണ് കേരളത്തിന്റെ കുടുംബശ്രീയെന്നും റിയൽ കേരള സ്റ്റോറി ഇതാണ് എന്നുമൊക്കെയാണ് അഭിപ്രായങ്ങൾ. എം ബി രാജേഷ് ഉൾപ്പടെ നിരവധി പേരാണ് വിഡിയോ ഷെയർ ചെയ്തത്.

Articles You May Like

x