ഉദ്ഘാടനത്തിന് പോയപ്പോൾ ആൾക്കൂട്ടത്തിൽ വെച്ച് മുണ്ട് അഴിഞ്ഞുപോയി, അഞ്ച് മിനുറ്റോളം മുണ്ടില്ലാതെ അവിടെ നിന്നു: അനുഭവം പങ്കിട്ട് ജയറാം

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് ജയറാം. പുതിയ സിനിമയായ ‘എബ്രഹാം ഓസ്ലറി’ലൂടെ ജയറാമിന്റെ ഒരു തിരിച്ചുവരവ് കൂടിയാണ് മലയാള സിനിമ പ്രേമികൾ ആഗ്രഹിക്കുന്നത്. അഞ്ചാം പാതിര എന്ന ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഓസ്ലർ.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ മുൻപ് ഒരു കടയുടെ ഉദ്ഘാടനത്തിന് പോയപ്പോൾ തനിക്കുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് ജയറാം. ശരിക്കും നടന്നതാണ്. എന്റെ നാട്ടുകാരായ പെരുമ്പാവൂരുകാർക്കെല്ലാം അറിയാം. പത്രത്തിൽ വരികയും ചെയ്തിരുന്നു. തുണിക്കടയിൽ വസ്ത്രാക്ഷേപം എന്ന് പറഞ്ഞ്. എന്റെ നാട്ടിലെ ഒരു തുണിക്കടയുടെ ഉദ്ഘാടനത്തിന് പോയതായിരുന്നു. സിൽക്ക് മുണ്ടായിരുന്നു ധരിച്ചിരുന്നത്. എന്റെ നാടായതിനാൽ എന്നെ കാണാൻ അവിടെയൊരു ജനസമുദ്രം തന്നെയുണ്ടായിരുന്നു. അപ്പോൾ എന്റെ മനസിൽ വന്നത്, എന്റെ നാട്ടുകാർ, എന്റെ കൂടെ പഠിച്ചവർ, എന്നെ അറിയുന്നവർ, അപ്പോൾ അവരുടെ മുന്നിൽ ഞാൻ കാറിൽ പോയി റ്റാറ്റ വീശി കാണിച്ച് ഇറങ്ങിയാൽ എങ്ങനെയാണ്.

വണ്ടി നിർത്താൻ പറഞ്ഞു. ഇറങ്ങി എല്ലാവർക്കും കൈ കൊടുത്ത് കൊടുത്ത് പോയി. പോണ വഴിക്ക് ഓരോരുത്തരായി മുണ്ടിൽ ചവിട്ടി ചവിട്ടിയാണ് ഉദ്ഘാടനം ചെയ്യേണ്ട കടയുടെ മുന്നിലെത്തുന്നത്. അവിടെ എത്തിയതും മുണ്ട് താഴേക്ക് പോയി. ഏതോ ഒരു ചെക്കൻ അതും എടുത്ത് ഓടി. ഷർട്ടിന് ഇറക്കമുള്ളതിനാൽ രക്ഷപ്പെട്ടു. ഇന്നോ മറ്റോ ആയിരുന്നുവെങ്കിൽ ക്യാമറ അടിയിൽ കൂടെ വന്നേനെ. അന്ന് അവരോട് പറഞ്ഞപ്പോഴേക്കും ക്യാമറ ഓഫാക്കി.

അഞ്ച് മിനുറ്റോളം മുണ്ടില്ലാതെ അവിടെ നിന്നു. അപ്പോഴേക്കും ആരോ പോയി ആ ചെക്കന്റെ കയ്യിൽ നിന്നും ആ മുണ്ട് വാങ്ങി കൊണ്ടു വന്നു. ആരോ പറഞ്ഞു തുണിക്കടയല്ലേ ഒരു മുണ്ടെടുത്ത് കൊടുക്കെന്ന്. ഏയ് അത് പറ്റില്ല, ഉദ്ഘാടനം കഴിഞ്ഞിട്ടില്ലെന്നാണ് കട ഉടമ പറഞ്ഞത്. നാട മുറിച്ചിട്ടില്ല. വിത്ത് കത്രികയാണ് നിൽക്കുന്നത്. എല്ലാവർക്കും അറിയാവുന്നതാണ് ഈ കഥ.

Articles You May Like

x