ദുരന്തത്തെക്കാൾ വലിയ ആഘാതമുണ്ടാകുന്നത് കുടുംബം അവരുടെ വേദന പങ്കുവെക്കുമ്പോഴാണ്; കൊല്ലപ്പെട്ട ഡോ. വന്ദനയുടെ കുടുംബം സന്ദർശിച്ച് സുരേഷ് ഗോപി

കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി. കൊല്ലം മുട്ടുച്ചിറയിലെ വീട്ടിലെത്തിയ താരം കുടുംബത്തെ ആശ്വസിപ്പിച്ചു. സന്ദർശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട സുരേഷ് ഗോപി വിഷയവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയെ കാണുമെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ പറയാൻ കുടുംബം തന്നെ ചുമതലപ്പെടുത്തിയെന്നും അവ മുഖ്യമന്ത്രി സന്ദർശിച്ച് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആ കുടുംബത്തിൻ്റെ ജീവിതത്തിൽ അവശേഷിക്കുന്ന സ്വപ്‌നങ്ങൾ പൊലിഞ്ഞു പോയെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞു നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ സാധിക്കില്ല. ദുരന്തത്തെക്കാൾ വലിയ ആഘാതമുണ്ടാകുന്നത് കുടുംബം അവരുടെ വേദന പങ്കുവെക്കുമ്പോഴാണ് എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. സാമൂഹിക ശുദ്ധീകരണം അനിവാര്യമാണ്. സമൂഹം സ്വയം ചില തിരുത്തലുകൾ വരുത്തേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ, ഡോ. വന്ദന ദാസിൻ്റെ കൊലപാതകത്തിന് കാരണമായ പ്രതി മയക്കുമരുന്നിന് അടിമയെന്ന സംശയമുള്ളതായി ഡോ. മുഹമ്മദ് ഷാഫി പ്രതികരിച്ചിരുന്നു. വന്ദന ദാസിൻ്റെ കൊലപാതക ശേഷം വിജയാസ് ആശുപത്രിയിൽ എത്തിച്ച പ്രതിയെ പരിശോധിച്ച ഡോക്റ്ററാണ് മുഹമ്മദ് ഷാഫി. വിജയാസ് ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതി ശാന്തനായിരുന്നു. താൻ എന്താണ് ചെയ്തതെന്ന് പോലും പ്രതിക്ക് ബോധ്യമുണ്ടായിരുന്നില്ല. പ്രതി മയക്ക് മരുന്നിന് അടിമയെന്ന് സംശയമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഡോ. വന്ദനദാസ് കൊലപാതകത്തിലെ പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് അറിയിച്ച് ഡോ. അരുൺ. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്. ഡോ. അരുൺ ആണ് പരിശോധനക്ക് നേതൃത്വം നൽകിയത്. ആശുപത്രിയിൽ കൊണ്ടു പോയി ചികിത്സിക്കേണ്ട മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്.

Articles You May Like

x