തൃശൂർ പൂരം പ്രതിസന്ധിയിലാക്കി ഭരണമുന്നണിയിലെ ചിലർക്ക് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള അവസരം ഉണ്ടാക്കുകയാണോ കൊച്ചിൻ ദേവസ്വം ബോർഡ് ചെയ്യുന്നത്,പൂരത്തെ തകർക്കാനുള്ള ഏത് നീക്കത്തെയും പൂരപ്രേമികൾക്കും ഒപ്പം നിന്ന് നേരിടും: സുരേഷ് ഗോപി

തൃശൂർ പൂരത്തിൽ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ ചേർന്ന് നടത്തുന്ന എക്സിബിഷന് തറവാടക ഈടാക്കുന്നത് അനീതിയാണെന്ന് മുൻ എംപിയും നടനുമായ സുരേഷ് ഗോപി. തറവാടക ഈടാക്കാൻ പാടില്ലെന്നാണ് തന്റെ അഭിപ്രായം. വടക്കുംനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങൾക്കും ഭക്തരിൽ നിന്ന് വാടക ഈടാക്കാൻ ദേവസ്വത്തിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളെ കൊള്ളയടിക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കുന്നതിലായിരിക്കണം ദേവസ്വം ശ്രദ്ധ നൽകേണ്ടത്. തൃശൂർ പൂരത്തെ തകർക്കാനുള്ള ഏത് നീക്കത്തെയും പാറമേക്കാവ് തിരുവമ്പാടി ദേശങ്ങൾക്കും പൂരപ്രേമികൾക്കും ഒപ്പം നിന്ന് നേരിടുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

തൃശൂർ പൂരത്തിന്റെ പ്രൗഢി നിലനിർത്തുന്നതിലും വർദ്ധിപ്പിക്കുന്നതിലും വലിയ പങ്ക് വഹിച്ചിട്ടുള്ള പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളെ അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിന് പകരം അവരെ ദ്രോഹിക്കുകയാണ് ദേവസ്വം ചെയ്യുന്നത്. പൂരം പ്രതിസന്ധിയിലാക്കി ഭരണമുന്നണിയിലെ ചിലർക്ക് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള അവസരം ഉണ്ടാക്കുകയാണോ കൊച്ചിൻ ദേവസ്വം ബോർഡ് ചെയ്യുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശ്ശൂർ പൂരം ചടങ്ങു മാത്രമാക്കേണ്ടിവരുമെന്ന തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ പ്രഖ്യാപനം പൂരം നടത്തിപ്പിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ആശങ്ക. എക്സിബിഷൻ വാടക വിഷയത്തിൽ ഒത്തു തീർപ്പ് വേണ്ടെന്ന നിലപാടിലാണ് ഇരു ദേവസ്വങ്ങളും. ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ ദേവസ്വങ്ങളെ പിണക്കാതെ സമവായത്തിലെത്താനാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ ശ്രമം.

Articles You May Like

x