‘ദി കേരള സ്റ്റോറി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം, പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്’; സംവിധായകൻ സുദീപ്തോ സെൻ
ദി കേരള സ്റ്റോറി’ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ. പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും അതിനായി ലോകം മുഴുവൻ കേരള സ്റ്റോറി പ്രദർശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദി കേരള സ്റ്റോറി എന്ന ചിത്രം ആദ്യ ആഴ്ചയിൽ തന്നെ 100 കോടി ക്ലബിൽ കടന്നിരുന്നു. സിനിമ നൂറ് കോടി ക്ലബിൽ ഇടം നേടിയിട്ടുണ്ട്. അത് മൂലം നൂറ് കോടി ജനങ്ങളെ ബോധവത്കരിക്കാൻ കഴിഞ്ഞു. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള കഥയാണെന്നാണ് സിനിമയുടെ സംവിധയകനും നടിമാരും മാധ്യമങ്ങളോട് പ്രതികരിച്ചത്.
‘രാജ്യം മുഴുവൻ കേരള സ്റ്റോറിയുടെ ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തണം. കേന്ദ്രസർക്കാർ ഇതിനായി നികുതിയിൽ ഇളവ് വരുത്തണം. പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അതിനായി ലോകം മുഴുവൻ കേരള സ്റ്റോറി പ്രദർശിപ്പിക്കണം. കൂടാതെ സിനിമ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണം’, സുദീപ്തോ സെൻ പറഞ്ഞു.
ദി കേരള സ്റ്റോറി എന്ന ചിത്രം ആദ്യ ആഴ്ചയിൽ തന്നെ 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. കൂടാതെ സംവിധായകൻ സുദീപ്തോ സെനും നടി ആദാ ശർമയും കഴിഞ്ഞ ദിവസം വാഹനാപകടത്തിൽപ്പെട്ടിരുന്നു. മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകവെയാണ് അപകടമുണ്ടായത്. എന്നാൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇരുവരും പിന്നീട് ട്വീറ്റ് ചെയ്തു. കരിംനഗറിൽ സംഘടിപ്പിച്ച ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ഇരുവരും പുറപ്പെട്ടത്.
അതേസമയം, ചിത്രം നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ചിത്രത്തിന്റെ ഉള്ളടക്കം വാസ്തവമല്ലെന്നും ദി കേരള സ്റ്റോറി ഒരു പ്രൊപ്പഗാൻഡ ആണെന്നും തുടങ്ങിയ നിരവധി വിമർശനങ്ങളാണ് ഉയർന്നു വന്നിരുന്നത്.