യാദൃശ്ചികമായിട്ടാണ് ജയിലിൽ പോയി ദിലീപിനെ കണ്ടത്, ദിലീപുമായി അടുത്ത ബന്ധം ഇല്ല; ഭാവനയെ ക്ഷണിച്ചത് ഞാന്‍ തന്നെ, തറ വര്‍ത്തമാനം എന്നോട് വേണ്ട തുറന്നടിച്ച് രഞ്ജിത്
26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിത അതിഥിയായി വെള്ളിയാഴ്ച ഭാവന എത്തിയിരുന്നു. ഉദ്ഘാടന ചടങ്ങിന്‍റെ നേരത്തെ പുറത്തിറക്കിയ അതിഥികളുടെ ലിസ്റ്റില്‍ ഭാവന ഉണ്ടായിരുന്നില്ല. മേഖയിലെ വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഭാവനയെയും വേദിയിലേക്ക് ക്ഷണിച്ചത്. വന്‍ കരഘോഷത്തോടെയാണ് വേദിയിലേക്കുള്ള ഭാവനയുടെ വരവിനെ നിശാഗന്ധിയില്‍ തിങ്ങി നിറഞ്ഞ ഡെലിഗേറ്റുകള്‍ സ്വീകരിച്ചത്.ഇനി ക്ഷണിക്കാനുള്ളത് മലയാളത്തിന്‍റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പോരാട്ടത്തിന്‍റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്നേഹാദരങ്ങളോട് ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു, എന്നായിരുന്നു രഞ്ജിത്തിന്‍റെ വാക്കുകള്‍.
കെഎസ്എഫ്ഡിസി ചെയര്‍മാനും സംവിധായകനുമായ ഷാജി എന്‍ കരുണ്‍ ആണ് ഭാവനയെ ബൊക്കെ നല്‍കി സ്വീകരിച്ചത്. പിന്നീട് നിലവിളക്ക് തെളിച്ചുകൊണ്ടുള്ള ഉദ്ഘാടന ചടങ്ങില്‍ ഒരു തിരി തെളിയിച്ചതും ഭാവനയായിരുന്നു.കേരളീയ വേഷത്തില്‍ ചിരിച്ച മുഖത്തോടെയായിരുന്നു ഭാവന എത്തിയത്. ഭാവനയുടെ വരവുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രഞ്ജിത്.നടന്‍ ദിലീപിനെ ന്യായീകരിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് രഞ്ജിത് പറഞ്ഞു. ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായിട്ടാണ് ജയിലില്‍ പോയി ദിലീപിനെ കണ്ടത്.
ദിലീപുമായി അടുത്ത ബന്ധം ഇല്ലെന്നും രഞ്ജിത് വിശദീകരിച്ചു. താനാണ് വ്യക്തിപരമായി ഭാവനയെ ക്ഷണിച്ചതെന്നും ഐഎഫ്എഫ്‌കെ ഉദ്ഘാടന ചടങ്ങില്‍ ഭാവനയെ കൊണ്ടുവന്നത് നാടകീയമായ മുഹൂര്‍ത്തം ഉണ്ടാക്കാന്‍ വേണ്ടിയല്ല. സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. മാധ്യമശ്രദ്ധയെക്കരുതിയാണ് വിവരം രഹസ്യമാക്കി വെച്ചത് എന്നും അദ്ദേഹം വിശദീകരിച്ചു .സോഷ്യല്‍ മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കാറില്ല. അതൊരു മാനസിക രോഗമാണ്. അതുകാട്ടി തന്നെ ഭയപ്പെടുത്താന്‍ പറ്റില്ല. തന്റെ സിനിമകളിലെ കഥാപാത്രങ്ങളെ വച്ച് വിമര്‍ശിക്കുന്നവരോടും ഒന്നും പറയാനില്ല.അത്തരം തറ വര്‍ത്തമാനങ്ങള്‍ തന്റെ അടുത്ത് ചിലവാകില്ല. തനിക്ക് തോന്നുന്നത് താന്‍ ചെയ്യും. അതില്‍ സാംസ്‌കാരിക വകുപ്പിന്റെയും സര്‍ക്കാരിന്റെയും പിന്തുണയുണ്ട് എന്നാണ് രഞ്ജിത്ത് പറയുന്നത്.
ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു വേദിയില്‍ വളരെ വളരെ സന്തോഷം. പ്രേക്ഷകരുടെ പ്രതികരണത്തില്‍ ഒരുപാട് നന്ദിയുണ്ടെന്നുമായിരുന്നു ഭാവന പറഞ്ഞത്. നിറഞ്ഞ കൈയ്യടികളോടെയായിരുന്നു ഭാവനയെ സദസും വേദിയും സ്വീകരിച്ചത്. ഭാവനയുടെ വരവിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.അതേസമയം, അഡ്വേക്കറ്റ് സംഗീത ലക്ഷ്മണ അടക്കമുള്ള ചിലര്‍ ഭാവന ആ വേദിയില്‍ എത്തിയതിനെ വിമര്‍ശിച്ചിരുന്നു. താന്‍ ആക്രമിക്കപ്പെട്ടു എന്ന് ഭാവന പറയുന്നതാണ് സത്യമെങ്കില്‍ പിന്നെ എന്തിനാണ് രഞ്ജിത്ത് ജയിലില്‍ കഴിഞ്ഞിരുന്ന ദിലീപിനെ കാണാന്‍ പോയതെന്നും അവര്‍ ചോദിച്ചു. വന്ന് വന്ന് റേപ്പ് ചെയ്യപ്പെട്ടാലേ സ്ത്രീകള്‍ക്ക് വിലയൂള്ളൂ എന്ന രീതിയിലുള്ള അഭിപ്രായവും സംഗീതയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.