മരണ വിവരമറിഞ്ഞ് ദിലീപ് ഓടിയെത്തി, ആ ബോക്സിൽ എന്റെ കുഞ്ഞിന്റെ ബോഡി ആയിരുന്നെന്ന് മനസിലാക്കാനുള്ള ബുദ്ധി അന്നില്ലായിരുന്നു, എന്റെ കൈകളിലേക്ക് തന്നപ്പോൾ ഞാൻ അലറി നിലവിളിച്ചു; ക്ലാസ്മേറ്റ്സിന് മുമ്പ് നടന്ന സംഭവത്തെ കുറിച്ച് ലാൽ ജോസ്
മലയാള സിനിമാ രംഗത്ത് ഒട്ടനവധി ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് ലാൽ ജോസ്. കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകനായി അറിയപ്പെട്ട ലാൽ ജോസിന് കരിയറിൽ എന്നും എടുത്ത് പറയാൻ പറ്റിയ നിരവധി ശ്രദ്ധേയ സിനിമകൾ ഒരുക്കാനായി. മീശ മാധവൻ, ക്ലാസ്മേറ്റ്സ് തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണം ആണ്. 2006 ലാണ് ക്ലാസ്മേറ്റ്സ് റിലീസ് ചെയ്യുന്നത്. പൃഥിരാജിന്റെ കരിയറിലെ മികച്ച സിനിമകളുടെ പട്ടികയിൽ എപ്പോഴും ക്ലാസ്മേറ്റ്സും ഉണ്ട്.
കോളേജ് പഠനകാലത്തെ ഇത്ര മനോഹരമായി കാണിച്ച മറ്റൊരു സിനിമ ഇല്ലെന്നാണ് ക്ലാസ്മേറ്റ്സ് കണ്ട മലയാളി പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്. ക്ലാസ്മേറ്റ്സിനെക്കുറിച്ച് ലാൽ ജോസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയുടെ ഷൂട്ടിംഗിന് മുമ്പ് തന്റെ ജീവിതത്തിലുണ്ടായ വിഷമകരമായ ഘട്ടത്തെക്കുറിച്ചും സംവിധായകൻ മനസ് തുറന്നു. സഫാരി ടിവിയിൽ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയ്ക്കിടെയാണ് പൃഥിരാജിനോടും ഇന്ദ്രജിത്തിനോടും ക്ലാസ്മേറ്റ്സിന്റെ കഥ പറയുന്നത്. അവർക്ക് കഥ ഇഷ്ടമായി. ആ സമയത്ത് അവരുടെ പല സിനിമകളും വിജയമാകാതെ നിൽക്കുന്ന സമയമാണത്. പൃഥിരാജ് കഥ കേട്ടപ്പോൾ മരിച്ച് പോകുന്ന കഥാപാത്രത്തിന് ചാക്കോച്ചൻ കറക്ട് ആയിരിക്കുമെന്ന് പറഞ്ഞു. അന്ന് ചാക്കോച്ചൻ ഒരേ പോലുള്ള കഥാപാത്രങ്ങൾ വന്ന് മടുപ്പായത് മൂലം സിനിമ നിർത്തി വേറെ ബിസിനസുകളിലേക്ക് ശ്രദ്ധ തിരിച്ച സമയമാണ്.
ചാക്കോച്ചനെ അപ്രോച്ച് ചെയ്തപ്പോൾ നോക്കാം എന്ന് പറഞ്ഞു. എന്നാൽ യൂറോപ്പ് ട്രിപ്പിലായതിനാൽ ചാക്കോച്ചന് സിനിമ ചെയ്യാൻ പറ്റിയില്ല. അങ്ങനെയാണ് നരേൻ ക്ലാസ്മേറ്റ്സിലേക്ക് എത്തിയതെന്നും ലാൽ ജോസ് ഓർത്തു. സിനിമ തുടങ്ങാൻ ഇരുപത് ദിവസത്തോളം ബാക്കി നിൽക്കെയാണ് എന്റെ അനിയന്റെ ഭാര്യ തൃശൂർ ഹോസ്പിറ്റലിൽ പ്രസവിച്ചത്.രണ്ടാമത്തെ കുഞ്ഞായിരുന്നു. ജനിച്ചപ്പോൾ ഹൃദയത്തിൽ ഹോൾ ഉള്ളത് മൂലം കുഞ്ഞിനെ മാത്രം എറണാകുളം അമൃത ആശുപത്രിയിലേക്ക് സർജറിക്കായി കൊണ്ടുവന്നു. അനിയൻ ദുബായിലാണ്. ഞാനും ഭാര്യയുമാണ് കുഞ്ഞിനൊപ്പം നിൽക്കുന്നത്. പിന്നീട് അനിയൻ വന്നു. പതിനാലാമത്തെ ദിവസം കുഞ്ഞ് മരിച്ചു.
വെന്റിലേറ്ററിൽ നിന്നും എടുത്താൽ കുഞ്ഞ് മരിക്കുമെന്നൊന്നും എനിക്ക് മനസിലായിരുന്നില്ല. സ്ട്രെയ്ൻ ആണെങ്കിൽ എടുത്തോളൂ എന്നൊക്കെയാണ് ഞാൻ പറഞ്ഞത്. കുഞ്ഞ് മരിച്ച ശേഷമുണ്ടായത് തന്നെ കരയിപ്പിച്ച സംഭവമാണെന്നും ലാൽ ജോസ് ഓർത്തു. ബോഡി അവർ ബാക്ക് ഡോറിലൂടെയാണ് വിടുക. ലിഫ്റ്റിൽ താഴേക്ക് പോകവെ ഞങ്ങളുടെ ഒപ്പം ഒരു ബോക്സുമായി നഴ്സ് കൂടെ കയറിയിരുന്നു. ലിഫ്റ്റ് താഴേക്ക് എത്തുമ്പോഴേക്കും മരണ വിവരമറിഞ്ഞ് ദിലീപ് ഓടിയെത്തി. റൂമിലേക്ക് കയറവെ കൂടെ ബോക്സുമായി നഴ്സും വരുന്നുണ്ട്. ആ ബോക്സിൽ കുഞ്ഞിന്റെ ബോഡി ആയിരുന്നു. എന്റെ കൈയിലേക്ക് തന്നപ്പോൾ അലറി നിലവിളിച്ച് പോയി. ഞങ്ങളുടെ കൂടെ ലിഫ്റ്റിൽ ഉണ്ടായിരുന്നത് കുഞ്ഞിന്റെ ബോഡി ആയിരുന്നെന്ന് മനസിലാക്കാനുള്ള ബുദ്ധി അന്നില്ലായിരുന്നെന്നും ലാൽ ജോസ് ഓർത്തു. മ്യാവൂ, സോളമന്റെ തേനീച്ചകൾ എന്നിവയാണ് ലാൽ ജോസിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. രണ്ട് സിനിമകളും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. സംവിധായകന്റെ ശക്തമായ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ.